ഒടുവിൽ മോദി സർക്കാർ വാക്ക് പാലിക്കുന്നു.. പെട്രോൾ @ 50 രൂപ... പക്ഷേ സംസ്ഥാനങ്ങളും സഹകരിക്കണം!!
Recommended Video
ദില്ലി: എന്തൊക്കെയായിരുന്നു. വരുമാന നികുതി വേണ്ടെന്ന് വെക്കും. എക്സൈസ് നികുതിയിലും സേവന നികുതിയിലും പരിഷ്കാരം വരുത്തും. അങ്ങനെ പെട്രോളിന് അമ്പത് രൂപയാക്കും - 2014 ലെ തിരഞ്ഞെടുപ്പ് കാലത്ത് ബി ജെ പി ഉണ്ടാക്കിയ വിഷന്റെ കാര്യമാണ്. എന്നാൽ ഭരണം കിട്ടിയതും പവനായി പതിവ് പോലെ ശവമായി. പെട്രോൾ വില സർവകാല റെക്കോർഡിലും എത്തി.
എന്നാൽ പെട്രോളിന്‍റെയും ഡീസലിന്‍റേയും വില മോദി സർക്കാർ അങ്ങനെ അങ്ങ് വിടില്ല എന്നാണ് പുതിയ സൂചനകൾ നൽകുന്നത്. അടുത്തൊരു തിരഞ്ഞെടുപ്പ് കൂടി അടുക്കുകയാണ്. 2014 ലെ വാഗ്ദാനമായ പെട്രോൾ @ 50 രൂപ എന്നത് അധികം വൈകാതെ യാഥാർഥ്യമാക്കാനാണ് മോദി സർക്കാര്‍ കോപ്പ് കൂട്ടുന്നത്. അതെങ്ങനെ എന്നല്ലേ, നോക്കാം...
വില വര്‍ധനവ് തടയും
പെട്രോളിന്‍റെയും ഡീസലിന്‍റേയും വില വര്‍ധനവ് തടയാനുള്ള നടപടികൾ കേന്ദ്രം തുടങ്ങിക്കഴിഞ്ഞു എന്ന് വേണം കരുതാൻ. പെട്രോളും ഡീസലും ഇവ രണ്ടും ജി എസ് ടിയ്ക്ക് കീഴില്‍ കൊണ്ടുവരാനാണ് കേന്ദ്രത്തിന്റെ പരിപാടി. മോദി സർക്കാർ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ജി എസ് ടിക്ക് കീഴിൽ പെട്രോളും ഡീസലും വന്നാൽ എന്ത് സംഭവിക്കും എന്നറിയാമോ.
നികുതിയിലാണ് കളി
പാകിസ്താനിൽ പോലും പെട്രോളിന് ഇത്ര വിലയില്ല എന്നാണ് സോഷ്യൽ മീഡിയയിൽ മോദി സർക്കാരിനെയും സംഘികളെയും കളിയാക്കുന്നവര്‍ പറയുന്നത്. സംഗതി ശരിയായിരിക്കും. പെട്രോളിന്റെ വിലയല്ലല്ലോ ഇവിടെ പ്രശ്നം. നൂറ്റെട്ട് നികുതികളല്ലേ. മദ്യം പോലെ തന്നെ യഥാർഥ വിലയിലും കൂടുതൽ നികുതിഭാരമാണ് പെട്രോളിനും എന്ന് പറഞ്ഞാൽ തള്ളിക്കളയാൻ പറ്റില്ല.
ജി എസ് ടി കൊണ്ട് എന്ത് ഗുണം?
ഇപ്പോൾ പെട്രോൾ വിലയുടെ പകുതിയോളം നികുതി ഇനത്തിലാണ്. ഇനി പെട്രോളും ഡീസലും ജി എസ് ടിയിലേക്ക് മാറി എന്നിരിക്കട്ടെ, ഈ അമ്പത് ശതമാനത്തോളം വരുന്ന നികുതി പാടേ ഒഴിവാകും. പകരം, യഥാര്‍ഥ വിലയുടെ പരമാവധി 28 ശതമാനം മാത്രമാകും നികുതി. ജി എസ് ടി പ്രകാരം പരമാവധി നികുതി 28 ശതമാനമാണ്.
ഏകദേശ കണക്കുകൾ ഇങ്ങനെ
തലസ്ഥാനത്ത് 66 രൂപയ്ക്ക് മേൽ വിലയുള്ള പെട്രോളിന്റെ നികുതി ഒഴിവാക്കുമ്പോൾ കിട്ടുന്ന യഥാർഥ വില 32.88 രൂപയാണ് എന്ന് കരുതുക. ഇതിന് പരമാവധി ജി എസ് ടി ആയ 28 ശതമാനമെടുത്താലും നികുതി വെച്ച് കൂട്ടിയാലും 42 രൂപയ്ക്ക് മേൽ മാത്രമേ വരാവൂ. ഇതേ പോലെ തന്നെ ഡീസലിന്റെ വില 37 രൂപയിൽ നിൽക്കും. ഇതിന്റെ കൂടെ ഇറക്കുമതി തീരുവകൾ കൂടി വന്നാലും വില കുറഞ്ഞുതന്നെ ഇരിക്കണം.
സർക്കാരുകൾ സമ്മതിക്കണം
ജി എസ് ടി നിയമപ്രകാരം ആകെ നികുതിയുടെ പകുതി കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരിനുമാകും പോകുക. എന്ന് വെച്ചാൽ വെറും 14 ശതമാനമായി സർക്കാരുകളുടെ നികുതി വരുമാനം കുറയും എന്നർഥം. ഇതിന് കേന്ദ്രസർക്കാർ മാത്രം വിചാരിച്ചാൽ മതിയാകില്ല. മറിച്ച് സംസ്ഥാന സർക്കാരുകളുടെ സഹകരണവും കൂടിയേ തീരൂ.
കേന്ദ്രമന്ത്രിയുടെ വാക്കുകൾ
ഇന്ധന വില വരും ദിവസങ്ങളില്‍ കുറയുമെന്നാണ് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ധവില വര്‍ധനവിനിടയാക്കിയത് ക്രൂഡ് ഓയിലിന്റെ വില വര്‍ധിച്ചതാണെന്നാണ് മന്ത്രിയുടെ ന്യായം. പക്ഷേ ക്രൂഡ് ഓയിലിന്റെ വില സർവകാല കുറവിലേക്ക് എത്തിയപ്പോഴും ഇന്ത്യയിൽ അതിന് അനുസൃതമായി കുറഞ്ഞില്ല എന്നത് വേറെ കാര്യം.
ചുഴലിക്കാറ്റ് പണി പറ്റിച്ചോ
ഇര്‍മ ചുഴലിക്കാറ്റാണ് പെട്രോള്‍ വില വര്‍ധിക്കുന്നതിന് ഇടയാക്കിയതെന്നാണ് മന്ത്രിയുടെ ഒരു വാദം. ടെക്സാസിലെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് എണ്ണ ഉല്‍പ്പാദനത്തില്‍ 13 ശതമാനം കുറവുവന്നത്രെ. പൊതു മേഖലാ എണ്ണക്കമ്പനികളുടെ പ്രതിനിധികളുടെ യോഗത്തില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു പ്രധാൻ.
ശക്തമാണ് പ്രതിഷേധങ്ങൾ
ദിവസേനയുള്ള ഇന്ധനവില പരിഷ്കരണം പ്രാബല്യത്തില്‍ വന്നതോടെ എണ്ണ വില കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രാജ്യത്ത് പ്രതിഷേധങ്ങളാണ് ഉയരുന്നത്. ഇതോടെയാണ് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി വിശദീകരണവുമായി രംഗത്തെന്നുന്നത്. ജൂണ്‍ 16 മുതലാണ് ഇന്ധനവില പ്രതിദിനം പരിഷ്കരിക്കുന്ന സംവിധാനം പ്രാബല്യത്തില്‍ വന്നത്.