പത്മാവതിനു പിന്നാലെ മറ്റൊരു സിനിമയ്ക്ക് കൂടി വിലക്ക്; തുനിഞ്ഞിറങ്ങി കർണിസേനയും ബ്രാഹ്മണ സഭയും...
ജയ്പൂർ: പത്മാവതിന് പിന്നാലെ ഹിന്ദു സഭകൾ മറ്റൊരു ചിത്രത്തിനു കൂടി വിലക്കേർപ്പെടുത്തി. ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന മണികര്‍ണ്ണിക എന്ന ചിത്രത്തിനെതിരെയാണ് ബ്രാഹ്മണ സഭ രംഗത്ത് വന്നിരിക്കുന്നത്. റാണി ലക്ഷ്മിഭായിയെ മോശമായി ചിത്രീകരിക്കുന്നു എന്നാണ് ചിത്രത്തിനെതിരെയുള്ള ആരോപണം.
രജപുത് കര്‍ണ്ണി സേന ദേശീയ പ്രസിഡന്റ് മഹിപാല്‍ മക്രാന ബ്രാഹ്മണ സഭയ്ക്ക് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാനിലാണ് ചിത്രീകരണത്തെ തടസ്സപ്പെടുത്തിയ പ്രതിഷേധമുണ്ടായത്. ജയശ്രീ മിശ്ര എഴുതിയ റാണി എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രത്തിലെ ചില ഭാഗങ്ങള്‍ എടുത്തിരിക്കുന്നത്. ഉത്തർപ്രദേശിൽ നിരോധിച്ച പുസ്തകമാണിത്. പിന്നെന്തിനാണ് ഇതിനെ അധികരിച്ച് സിനിമ ചെയ്യുന്നതെന്നാണ് പ്രതിഷേധക്കാർ ചോദിക്കുന്നത്.

കത്തയച്ചിട്ടും മറുപടി ഇല്ല
സിനിമയിലെ ഒരു ഗാനത്തിലും ചില രംഗങ്ങളിലും രാജ്ഞിക്ക് ഇംഗ്ലീഷുകാരനായ ഒരാളുമായി ബന്ധമുണ്ടെന്ന് കാണിക്കുന്നുണ്ടെന്നാണ് ബ്രാഹ്മണ സഭയുടെ ആരോപണം. ഇതിനെതിരെ ജനുവരി 9ന് സിനിമയുടെ നിർമ്മാതാക്കൾക്ക് കത്തയച്ചിരുന്നു. എന്നാൽ അവർ ഒരു മറുപടിയും നൽകിയില്ലെന്ന് സര്‍വ് ബ്രാഹ്മിണ്‍ മഹാസഭയുടെ സ്ഥാപക അംഗവും അധ്യക്ഷനുമായ സുരേഷ് മിശ്ര പറഞ്ഞു.

റാണി ലക്ഷ്മിഭായി ബ്രാഹ്മണ സ്ത്രീ
വിഷയം ദേശീയ ശ്രദ്ധയിലേക്ക് ഉയര്‍ത്താനാണ് സമുദായത്തിന്റെ പദ്ധതി. തങ്ങളുന്നയിച്ച പ്രശ്‌നങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ബ്രാഹ്മിണ്‍ മഹാസഭ ചിത്രീകരണം തടസപ്പെടുത്തുമെന്നും സുരേഷ് മിശ്ര ഭീഷണിപ്പെടുത്തി. റാണി ലക്ഷ്മിഭായി ബ്രാഹ്മണ സ്ത്രീയായിരുന്നുവെന്നും അതുകൊണ്ട് തങ്ങള്‍ക്ക് ചരിത്രത്തിലെ ധീരവനിതയോട് വൈകാരികമായ ബന്ധമുണെന്നുമാണ് ബ്രാഹ്മിണ്‍ സഭയുടെ വാദം.

ബ്രിട്ടീഷ് ഓഫീസറുമായി പ്രണയംബ്രിട്ടീഷ് ഓഫീസറുമായി പ്രണയം
2008 ല്‍ മായാവതി സര്‍ക്കാരാണ് ജയശ്രീ മിശ്രയുടെ പുസ്തകമായ "റാണി" ഉത്തര്‍പ്രദേശില്‍ നിരോധിച്ചത്. ബ്രിട്ടീഷ് ഓഫീസര്‍ റോബര്‍ട്ട് എല്ലീസുമായി റാണി ലക്ഷ്മിഭായിക്ക് പ്രണയം ഉണ്ടായിരുന്നുവെന്ന് ജയശ്രീ മിശ്രയുടെ പുസ്തകത്തിൽ പറയുന്നുണ്ട്.

കങ്കണ റണാവത്ത്
കൃഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദേശീയ അവാര്‍ഡ് ജേതാവായ കങ്കണ റണാവത്താണ് റാണി ലക്ഷ്മി ഭായിയായി അഭിനയിക്കുന്നത്. ദീപിക പദുകോൺ നായികയായെത്തിയ പത്മാവതിനെതിരെയും ഹിന്ദു സഭകൾ പ്രതിഷേധിച്ചിരുന്നു. നിരവധി വെല്ലുവിളികൾക്ക് ശേഷമാണ് അണിയറ പ്രവർത്തകർ ചിത്രം പ്രദർശനത്തിനെത്തിച്ചത്.












Click it and Unblock the Notifications