കാലാവസ്ഥാ വ്യതിയാനം രാജ്യത്തെ പട്ടിണി വർധിപ്പിക്കുമെന്ന് റിപ്പോർട്ട്
ഡൽഹി; രാജ്യത്തെ കാലാവസ്ഥാ വ്യതിയാനം മൂലം ഭക്ഷ്യ ഉൽപ്പാദനം കുറയുമെന്നും പട്ടിണികിടക്കുന്നവരുടെ എണ്ണം വർധിക്കുമെന്നും റിപ്പോർട്ട്. 2030 ആകുമ്പോഴേക്കും ഭക്ഷ്യ ഉൽപ്പാദനം 16% കുറയാനും ഇതുമൂലം പട്ടിണി കിടക്കുന്നവരുടെ എണ്ണം 23% വർദ്ധിക്കാനും സാധ്യതയുണ്ടെന്നാണ് ഇന്റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നത്.
മൊത്തത്തിലുള്ള ഭക്ഷ്യ ഉൽപ്പാദനം, ഭക്ഷ്യ ഉപഭോഗം, പ്രധാന ഭക്ഷ്യ ചരക്ക് ഗ്രൂപ്പുകളുടെ അറ്റ വ്യാപാരം, പട്ടിണി കിടക്കാൻ സാധ്യതയുള്ള ജനസംഖ്യ എന്നിവയിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം വിലയിരുത്താൻ ഉപയോഗിച്ച ഒരു മാതൃകയുടെ ഭാഗമാണ് ഈ പ്രവചനങ്ങൾ. കൺസോർഷ്യം ഓഫ് ഇന്റർനാഷണൽ അഗ്രികൾച്ചറൽ റിസർച്ച് സെന്ററുകളിലെയും (സിജിഐഎആർ) മറ്റ് പ്രമുഖ ആഗോള സാമ്പത്തിക ശാസ്ത്രജ്ഞരിൽ നിന്നുമുള്ള വിവിരങ്ങൾ ശേഖരിച്ചാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
2030ൽ പട്ടിണിമൂലം അപകടം സംഭവിക്കുന്നവരുടെ എണ്ണം 73.9 ദശലക്ഷമായിരിക്കും. എന്നാൽ കാലാവസ്ഥയിലെ മാറ്റങ്ങൾ ഇത് 90.6 ദശലക്ഷമായി ഉയർത്താനും സാധ്യതയുണ്ട്. മൊത്തത്തിലുള്ള ഭക്ഷ്യ ഉൽപ്പാദന സൂചിക സമാനമായ സാഹചര്യങ്ങളിൽ 1.6 ൽ നിന്ന് 1.5 ആയി കുറയും. എന്നാൽ കാലാവസ്ഥാ വ്യതിയാനം ഇന്ത്യക്കാരുടെ ശരാശരി കലോറി ഉപഭോഗത്തെ ബാധിക്കില്ല. 2030ലും പ്രതിശീർഷ 2,600 കിലോ കലോറി എന്ന നിരക്കിൽ ഏകദേശം സമാനമായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം ആഗോള ഭക്ഷ്യോൽപ്പാദനം 2010 ലെ നിലവാരത്തേക്കാൾ 2050 ആകുമ്പോൾ 60% വളർച്ച നേടുമെന്നും ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു. വികസ്വര രാജ്യങ്ങളിൽ, പ്രത്യേകിച്ച് ആഫ്രിക്കയിൽ ഉത്പാദനവും ഡിമാൻഡും അതിവേഗം വളരുമെന്ന് പ്രവചിക്കപ്പെടുന്നു.
ഇതിന് പുറമെ ദക്ഷിണേഷ്യയിലും പശ്ചിമേഷ്യയിലും 2030ൽ ഉൽപാദനം ഇരട്ടിയാകും. 2050 ആകുമ്പോഴേക്കും മൂന്നിരട്ടിയാകുമെന്നും പ്രവചിക്കപ്പെടുന്നു. എന്നാൽ വളർച്ചയുണ്ടായിരുന്നാലും വികസ്വര രാജ്യങ്ങളിലെ പ്രതിശീർഷ ഉപഭോഗം വികസിത രാജ്യങ്ങളിലെ ആളോഹരി ഉപഭോഗത്തിന്റെ പകുതിയിൽ താഴെ മാത്രമായിരിക്കും. 2050-ഓടെ മിക്ക പ്രദേശങ്ങളിലും (മധ്യ-പടിഞ്ഞാറൻ ഏഷ്യയും വടക്കേ ആഫ്രിക്കയും, കിഴക്കും തെക്കൻ ആഫ്രിക്കയും, പടിഞ്ഞാറും മധ്യ ആഫ്രിക്കയും) പഴങ്ങളുടെയും പച്ചക്കറികളുടെയും ഉത്പാദനം ഇരട്ടിയിലധികം വർധിക്കുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു.
Recommended Video
ഭക്ഷണ ലഭ്യതയിലെ പ്രാദേശിക വ്യത്യാസങ്ങൾ അർത്ഥമാക്കുന്നത് ആ ഗോളതലത്തിൽ ഏകദേശം 500 ദശലക്ഷം ആളുകൾ പട്ടിണി കിടക്കാനുള്ള സാധ്യതയിൽ തുടരുമെന്നാണ്. കാലാവസ്ഥാ വ്യതിയാനം മൂലം ഏകദേശം 70 ദശലക്ഷത്തിലധികം ആളുകൾക്ക് പട്ടിണിയുടെ അപകടസാധ്യതയുണ്ടാകുമെന്ന് റിപ്പോർട്ട് കൂട്ടിച്ചേർത്തു. 2100-ഓടെ ഇന്ത്യയിലുടനീളമുള്ള ശരാശരി താപനില 2.4 ഡിഗ്രി സെൽഷ്യസിനും 4.4 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു. അതുപോലെ ഉഷ്ണ തരംഗം ഇന്ത്യയിൽ 2100-ഓടെ മൂന്നിരട്ടിയാകുമെന്നും പാക്കിസ്ഥാനിൽ ഒരു ദശകത്തിൽ 0.71 ദിവസം എന്ന നിരക്കിൽ വർദ്ധിക്കുമെന്നും പ്രവചിക്കപ്പെടുന്നു.