യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘം കശ്മീരിലേക്ക്; പ്രധാനമന്ത്രിയും അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി
ദില്ലി: യൂറോപ്യൻ യൂണിയന്റെ 28 അംഗ പ്രതിനിധി സംഘം ചൊവ്വാഴ്ച ജമ്മു കശ്മീർ സന്ദർശിക്കും. സന്ദർശനത്തിന് മുന്നോടിയായി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കശ്മീരിന്റെ ഭരണ , വികസന മുൻഗണനകളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ലഭിക്കാൻ സന്ദർശനം സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
'നിങ്ങളുടെ കോപ്പിലെ നിയമവിജ്ഞാനം തൽക്കാലത്തേക്ക് കയ്യിൽ വച്ചാൽ മതി';വിടി ബല്റാം
കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താനാണ് യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘം കശ്മീരിലെത്തുന്നത്. ജമ്മു കശ്മീരിൽ ഭീകരവാദത്തോട് സഹിഷ്ണുതയില്ലെന്ന് പ്രതിനിധി സംഘത്തോട് പ്രധാനമന്ത്രിവ്യക്തമാക്കി.
ഭീകരവാദത്തെ പ്രോഹത്സാഹിപ്പിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് പാകിസ്ഥാന്റെ പേര് പരാമർശിക്കാതെ യൂറോപ്യൻ യൂണിയൻ എംപിമാരോട് പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീരിന്റെ പൈതൃകവും സംസ്കാരവും മനസിലാക്കാനുള്ള അവസരമാണിതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ റദ്ദാക്കിയ ജമ്മു കശ്മീരിലെ വാർത്താ വിനിമയ സംവിധാനങ്ങൾ പൂർണമായും പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. ജമ്മു കശ്മീരിലെ സാധാരണ ജനങ്ങളും, പൊതുപ്രവർത്തകരും, മാധ്യമങ്ങളും ഡോക്ടർമാരുമായി യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘത്തിന് സംവദിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കശ്മീരിനും ലോകത്തിനും ഇടയിലുള്ള ഇരുമ്പ് മറ നീക്കണമെന്നും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂഹ മുഫ്തി ട്വീറ്റ് ചെയ്തു. മെഹ്ബൂബ മുഫ്തി ഉൾപ്പെടെയുള്ള കശ്മീരിലെ പ്രധാന രാഷ്ട്രീയ നേതാക്കൾ ഇപ്പോഴും വീട്ടുതടങ്കലിൽ തുടരുകയാണ്.
അതേസമയം ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്ക് ജമ്മു കശ്മീരിലെ ജനങ്ങളുമായി കൂടിക്കാഴ്ച നടത്താൻ അവസരം നിഷേധിക്കുകയും യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘത്തെ കശ്മീരിൽ സന്ദർശനത്തിന് അനുവദിക്കുകയും ചെയ്യുന്നത് ഇന്ത്യൻ പാർലമെന്റിനേയും ജനാധിപത്യത്തെയു അപമാനിക്കുന്നതിന് തുല്യമാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി.