കോഴിക്കോട്ട് നിന്ന് ബീഹാറിലേക്ക് പോയ ആംബുലന്‍സിന് നേരെ വെടിവെപ്പ്
കോഴിക്കോട്: കേരളത്തില്‍ നിന്ന് ബീഹാറിലേക്ക് പോയ ആംബുലന്‍സിന് നേരെ വെടിവെപ്പ്. കോഴിക്കോട് നിന്ന് ബിഹാര്‍ സ്വദേശിയുടെ മൃതദേഹവുമായി പുറപ്പെട്ട ആംബുലന്‍സിന് നേരെ മധ്യപ്രദേശിലെ ജബല്‍പൂര്‍ കഴിഞ്ഞതോടെ ആണ് ആക്രമണം ഉണ്ടായത്. ജബല്‍പൂര്‍ കഴിഞ്ഞ് 20 കിലോമീറ്റര്‍ പിന്നിട്ട ശേഷം വാരാണസി റോഡില്‍ വെച്ചായിരുന്നു ആക്രമണം.
ആംബുലന്‍സില്‍ ഡ്രൈവര്‍മാരും മലയാളികളുമായ കോഴിക്കോട് സ്വദേശികളായ ഫഹദ്, രാഹുല്‍ എന്നിവരും രണ്ട് ബീഹാര്‍ സ്വദേശികളും ആണ് ഉള്ളത്. കോഴിക്കോട് വെച്ച് ട്രെയിന്‍ തട്ടി മരിച്ച ബിഹാര്‍ സ്വദേശിയുടെ മൃതദേഹവും വഹിച്ചുള്ള യാത്രയിലായിരുന്നു ഇവര്‍.
പ്രതീകാത്മക ചിത്രം
ആംബുലന്‍സിന്റെ മുന്നില്‍നിന്ന് എയര്‍ഗണ്‍ ഉപയോഗിച്ച് ആണ് വെടി വെച്ചത് എന്നാണ് സംശയം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് നവംബര്‍ 23ന് രാത്രി ഏഴ് മണിയോടെയാണ് ആംബുലന്‍സ് ബീഹാറിലേക്ക് പുറപ്പെട്ടത്. ആക്രമണം നടന്ന ഉടന്‍ ബീഹാര്‍ പൊലീസിനോട് സഹായം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല എന്ന് ഫഹദ് പറയുന്നു.
ഇപ്പോള്‍ ആംബുലന്‍സും മൃതദേഹവും ബിഹാറില്‍ കുടുങ്ങിക്കിടക്കുകയാണ് എന്നും 700 കിലോമീറ്റര്‍ കൂടി യാത്ര ഇനിയും ബാക്കിയുണ്ട് എന്നുമാണ് ഫഹദ് പറയുന്നത്. ഇവര്‍ കേരള പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. ബീഹാര്‍ പൂര്‍ണിയ സ്വദേശിയുടേത് ആണ് മൃതദേഹം.
ആക്രമണം ദേശീയപാതയുടെ ഇടത് വശത്ത് നിന്നായിരുന്നു എന്നാണ് ഫഹദ് മനോരമ ന്യൂസിനോട് പറഞ്ഞത്. പെല്ലറ്റ് ആംബുലന്‍സിന്റെ ചില്ല് തകര്‍ത്തെങ്കിലും അകത്തേക്ക് കടന്നിട്ടില്ല. അതിനാലാണ് എയര്‍ഗണ്‍ കൊണ്ടുള്ള ആക്രമണമാണ് എന്ന് സംശയിക്കാന്‍ കാരണം.
വിജനമായ സ്ഥലത്ത് വെച്ചായിരുന്നു ആക്രമണം എന്നും റോഡില്‍ ആ സമയം വാഹനങ്ങള്‍ കുറവായിരുന്നു എന്നും ഫഹദ് പറയുന്നു. പെട്ടെന്നാണ് വാഹനത്തിന്റെ ചില്ല് പൊട്ടിയത്. ഇങ്ങനെ ദൂരയാത്രക്ക് പോകുമ്പോള്‍ അപരിചിതമായ സ്ഥലത്ത് വെച്ച് വണ്ടി നിര്‍ത്തരുത് എന്ന് പറയാറുണ്ട്. അതിനാല്‍ ഒരു 20 കിലോമീറ്റര്‍ കഴിഞ്ഞ ശേഷമാണ് വാഹനം നിര്‍ത്തിയത് എന്ന് ഫഹദ് പറയുന്നു.