ഇന്ത്യയും ഇറാനും ഒന്നിക്കുന്നു; ദില്ലിയില്‍ ചര്‍ച്ച, അമേരിക്കന്‍ നീക്കം പൊളിക്കാന്‍ പുതിയ കരാര്‍
Recommended Video
ദില്ലി: ഇന്ത്യയുടെ ഏറെകാലമായുള്ള സൗഹൃദ രാജ്യമാണ് ഇറാന്‍. അമേരിക്കന്‍ സമ്മര്‍ദ്ദം മൂലം വ്യാപാര ഇടപാടുകളില്‍ നിന്ന് ഇന്ത്യ അല്‍പ്പം അകലം പാലിച്ചപ്പോഴും കുറ്റപെടുത്താതിരുന്ന ഇറാന്റെ നിലപാട് ഏറെ ചര്‍ച്ചയായിരുന്നു. മാത്രമല്ല, കശ്മീര്‍ വിഷയത്തിലും ഇന്ത്യയെ തള്ളാതെയാണ് ഇറാന്‍ പരമോന്നത നേതൃത്വം പ്രതികരിച്ചത്. ഇരുരാജ്യങ്ങളുടെയും ബന്ധത്തിന്റെ ആഴം സൂചിപ്പിക്കുന്നതായിരുന്നു ഇതെല്ലാം.
ഇറാനും ഇന്ത്യയും തമ്മില്‍ പുതിയ വ്യാപാര കരാറിന് കളമൊരുങ്ങുന്നുവെന്നാണ് ഇപ്പോഴുള്ള വാര്‍ത്ത. അമേരിക്കയുടെ ഉപരോധം മറികടക്കാന്‍ ഇറാന് പര്യാപ്തമാകുന്ന കരാറാണ് ആലോചനയില്‍. പഴയ ബാര്‍ട്ടര്‍ സംവിധാനം പുനസ്ഥാപിക്കുകയാണ് ഇരുരാജ്യങ്ങളും. മൂന്ന് ഘട്ടങ്ങളായുള്ള ചര്‍ച്ചകള്‍ അവസാനിച്ചു. അടുത്തഘട്ടം ഉടന്‍ ആരംഭിക്കും. ഇന്ത്യയ്ക്ക് ഏറെ ഗുണം ചെയ്യുന്ന കരാറുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ ഇങ്ങനെ...
നികുതികള്‍ ചുമത്താതെ
നികുതികള്‍ ചുമത്താതെ പരസ്പരം ചരക്കുകള്‍ കൈമാറാന്‍ സാധിക്കുന്ന കരാറാണ് ചര്‍ച്ച ചെയ്യുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ പണമിടപാട് ഉണ്ടാകില്ല. പകരം ചരക്കുകള്‍ക്ക് പകരം ചരക്കുകള്‍ നല്‍കുന്ന രീതിയാണ് നടപ്പാക്കുക. പഴയ ബാര്‍ട്ടര്‍ സംവിധാനം പോലെ.
ഈ വര്‍ഷം കരാര്‍ ഒപ്പിടും
ഈ വര്‍ഷം കരാര്‍ ഒപ്പിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ ഉപരോധം ലംഘിക്കുന്നത് മൂലമുള്ള പ്രശ്‌നങ്ങള്‍ തരണം ചെയ്യാന്‍ ചരക്കിന് പകരം ചരക്ക് കൈമാറുന്ന രീതിയിലൂടെ സാധിക്കും. ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ അലി ചെഗനിയാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചത്.
നാല് ഘട്ട ചര്‍ച്ചകള്‍
പുതിയ വ്യാപാര കരാര്‍ സംബന്ധിച്ച് നാല് ഘട്ട ചര്‍ച്ചകള്‍ കഴിഞ്ഞു. മാര്‍ച്ചിലാണ് അവസാന ചര്‍ച്ച നടന്നത്. സപ്തംബറില്‍ അടുത്ത ചര്‍ച്ച ദില്ലിയില്‍ നടക്കുന്നമെന്ന് ഇറാന്‍ അംബാസഡര്‍ പറഞ്ഞു. ഇറാന്‍ എംബസിയിലെ വാണിജ്യ കാര്യങ്ങള്‍ക്കുള്ള ഉദ്യോഗസ്ഥന്‍ അസഗര്‍ ഉമൈദിയും ഇക്കാര്യം സ്ഥിരീകരിച്ചു.
ഇറാന്റെ എണ്ണ
ഇറാന്റെ എണ്ണ വാങ്ങുന്ന പ്രധാന രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. എന്നാല്‍ അമേരിക്ക ഉപരോധം പ്രഖ്യാപിക്കുകയും ഇറാന്റെ ചരക്ക് വാങ്ങുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തതോടെ ഇടപാട് കുറഞ്ഞു. ഈ പ്രതിസന്ധി പരിഹരിക്കുകയാണ് പുതിയ കരാറിന്റെ പ്രധാന ലക്ഷ്യം.
എണ്ണയ്ക്ക് പകരം പണം വേണ്ട
ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് പകരം ഇന്ത്യ പണം കൈമാറേണ്ടതില്ല. പകരം ഇന്ത്യയില്‍ നിന്ന് ഭക്ഷ്യ വസ്തുക്കളും മറ്റും ഇറാന്‍ ഇറക്കുമതി ചെയ്യും. പണമിടപാട് നടത്തുന്നതിന് അമേരിക്കന്‍ ഉപരോധം മൂലം സാധിക്കില്ല. എന്നാല്‍ ചരക്കുകള്‍ കൈമാറുന്നതിന് തടസമുണ്ടാകില്ല.
ഇറാന്റെ വില കുറഞ്ഞ എണ്ണ
ഇറാനില്‍ നിന്ന് നിലവില്‍ ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നില്ല. പുതിയ കരാറിലൂടെ ഇന്ത്യയ്ക്ക് വിലകുറഞ്ഞ എണ്ണ ഇറക്കാന്‍ അവസരമൊരുക്കും. ഇന്ത്യ പുതിയ കരാറിന് തയ്യാറാകുമോ എന്ന കാര്യം വ്യക്തമല്ല. കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ചര്‍ച്ച അന്തിമഘട്ടത്തിലാണെന്നും ഈവര്‍ഷം തന്നെ കരാര്‍ ഒപ്പിടുമെന്നും ഉമൈദി പറയുന്നു.
യൂറോപ്പുമായും സമാന കരാര്‍
ഇറാനും യൂറോപ്യന്‍ രാജ്യങ്ങളും തമ്മില്‍ ചരക്കു കൈമാറ്റത്തിന് പുതിയ സംവിധാനം പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ്. ചരക്കുകള്‍ക്ക് പകരം ചരക്കുകള്‍ കൈമാരുന്ന രീതി തന്നെയാണിത്. ഇത് സംബന്ധിച്ച് അന്തിമ ധാരണയായിട്ടുണ്ട്. പക്ഷേ, പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലെന്ന് ഇറാന്‍ അംബാസഡര്‍ പറഞ്ഞു.
അമേരിക്ക സൃഷ്ടിച്ച പ്രതിസന്ധി
2015ല്‍ ലോകത്തെ വന്‍ ശക്തികള്‍ ഇറാനുമായി ആണവകരാറില്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍ അടുത്തിടെ അമേരിക്ക കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറി. മറ്റു രാജ്യങ്ങള്‍ ഇപ്പോഴും കരാറുമായി മുന്നോട്ട് പോകുന്നുണ്ട്. കരാറില്‍ നിന്ന് പിന്‍മാറിയ അമേരിക്ക ഇറാനെതിരെ ഉപരോധം പ്രഖ്യാപിച്ചു. മാത്രമല്ല, ഇറാനുമായി ബന്ധമുള്ളവര്‍ക്കെതിരെയും ഉപരോധം പ്രഖ്യാപിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
കശ്മീരില്‍ ഇറാന്റെ നിലപാട്
കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്റെ കടുത്ത സമ്മര്‍ദ്ദം അവഗണിച്ച ഇറാന്‍, ഇന്ത്യയെ തള്ളാതെയാണ് പ്രതികരിച്ചത്. ഇറാന്‍ പാകിസ്താനൊപ്പം നില്‍ക്കുമെന്നാണ് ഇമ്രാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള പാക് നേതാക്കള്‍ കരുതിയതെങ്കിലും അതുണ്ടായില്ല. ഇന്ത്യയുമായി തുടരുന്ന ബന്ധം സൂചിപ്പിച്ചായിരുന്നു ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ലാ അലി ഖാംനഇയുടെ പ്രതികരണം.
ആശങ്കയുണ്ട്, പക്ഷേ വിശ്വാസം
കശ്മീരിലെ മുസ്ലിംകളുടെ അവസ്ഥയില്‍ ആശങ്കയുണ്ടെന്ന് ആയത്തുല്ല പറഞ്ഞു. ഇന്ത്യ അവരുടെ നയം നടപ്പാക്കുക മാത്രമാണ് ചെയ്തത് എന്നാണ് ഇറാന്‍ മനസിലാക്കുന്നത്. കശ്മീരിലെ മുസ്ലിംകളെ അടിച്ചമര്‍ത്തില്ലെന്ന് വിശ്വസിക്കുന്നു. ഇന്ത്യയുമായി ഇറാന് അടുത്ത ബന്ധമാണുള്ളതെന്നും ആയത്തുല്ലാ അലി ഖാംനഇ എടുത്തുപറഞ്ഞു.
ബ്രിട്ടന്റെ നടപടികള്‍
കശ്മീരിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം ബ്രിട്ടനാണ്. ഇന്ത്യയ്ക്കും പാകിസ്താനുമിടയിലെ ഒരു പ്രശ്‌നമേഖലയാക്കി കശ്മീരിനെ മാറ്റിയത് ബ്രിട്ടന്റെ നയങ്ങളാണ്. കശ്മീരിനെ സംഘര്‍ഷ മേഖലയാക്കി നിലനിര്‍ത്തിയ ബ്രിട്ടന്റെ നടപടി ബോധപൂര്‍വമായിരുന്നുവെന്നും ആയത്തുല്ല അലി ഖാംനഇ കുറ്റപ്പെടുത്തി.
ശശി തരൂര്‍ തന്നെ ശരി; വിവാദം അവസാനിപ്പിക്കാന്‍ കെപിസിസി, ഇനി പ്രതികരണങ്ങള്‍ വേണ്ട