സുപ്രീം കോടതിയെ 'തളയ്ക്കാനൊരുങ്ങി' ജസ്റ്റിസ് കർണ, നിരാഹാര സമരം നടത്തും !!!
ദില്ലി അടക്കം നാല് നഗരങ്ങളിലാണ് നിരാഹാരം നടത്തുക എന്ന് കര്‍ണ മാധ്യമങ്ങളോട് പറഞ്ഞു.
ദില്ലി: അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച സുപ്രീംകോടതി നടപടിയ്ക്ക് എതിരെ ജസ്റ്റിസ് കര്‍ണ നിരാഹാര സമരത്തിന്. ദില്ലി അടക്കം നാല് നഗരങ്ങളിലാണ് നിരാഹാരം നടത്തുക എന്ന് കര്‍ണ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിറ്റിംഗ് ജഡ്ജിയ്ക്ക് എതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. എന്നാല്‍ വാറന്റ് കൈപ്പറ്റാന്‍ കര്‍ണ്ണ തയ്യാറായിരുന്നില്ല.
ദില്ലി, ചെന്നൈ, കൊല്‍ക്കത്ത, ലഖ്‌നൗ എന്നീ നഗരങ്ങളില്‍ നിരാഹാരമിരിയ്ക്കുമെന്ന് ജസ്റ്റിസ് കര്‍ണ അറിയിച്ചു. സുപ്രീംകോടതി അദ്ദേഹത്തിന് എതിരെ പുറത്തിറക്കിയ അറസ്റ്റ് വാറന്റില്‍ പ്രതിഷേധിച്ചാണ് ഇത്. രാംലീല മൈതാനത്തോ, രാഷ്ട്രപതി ഭവന് മുന്നിലോ നിരാഹാരമിരിയ്ക്കാനാണ് ജസ്റ്റിസ് കര്‍ണ ആലോചിയ്ക്കുന്നത്.
സുപ്രീം കോടതി എടുത്തുകളഞ്ഞ ജുഡീഷ്യല്‍ അധികാരങ്ങള്‍ തിരികെ വേണമെന്നാണ് കര്‍ണയുടെ പ്രധാന ആവശ്യം. തനിയ്ക്ക് എതിരായ കോടതി അലക്ഷ്യ നടപടികള്‍ അവസാനിപ്പിയ്ക്കണമെന്നും കര്‍ണ ആവശ്യപ്പെടുന്നു.
തനിയ്ക്ക് എതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിച്ച ജഡ്ജിമാരോട് 14 കോടി രൂപ തരാന്‍ ജസ്റ്റിസ് കര്‍ണ ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ സമാധാനം കളഞ്ഞെന്നും, ജോലി ചെയ്യാന്‍ അനുവദിയ്ക്കുന്നില്ലെന്നുമാണ് കര്‍ണ ആരോപിയ്ക്കുന്നത്.
കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന കര്‍ണയ്ക്ക് എതിരെ ശക്തമായ അച്ചടക്ക നടപടിയാണ് സുപ്രീംകോടതി സ്വീകരിച്ചത്. അദ്ദേഹത്തിന്റെ എല്ലാ ജുഡീഷ്യല്‍ അധികാരങ്ങളും എടുത്തുമാറ്റി, ഇംപീച്ച്‌മെന്റ് നടപടികള്‍ സ്വീകയ്ക്കാന്‍ ഒരുങ്ങുകയാണ് സുപ്രീംകോടതി.
ദളിതനായതിനാലാണ് തനിയ്‌ക്കെതിരെ ഇത്തരം ആരോപണങ്ങളും നടപടികളും ഉണ്ടാകുന്നതെന്നതാണ് ജസ്റ്റിസ് കര്‍ണയുടെ ആരോപണം. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കും എതിരെ ഗുരുതര ആരോപണങ്ങളാണ് ഇദ്ദേഹം ഉന്നയിച്ചിരുന്നത്.