മോദി പ്രഭാവം തീര്‍ന്നു! നേതൃമാറ്റം ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാവ്... ബിജെപിയില്‍ അടിമുടി മാറ്റം
ലക്നൗ: 2014 തിരഞ്ഞെടുപ്പിൽ രാജ്യമാകെ അലയടിച്ച മോദി തരംഗത്തിലാണ് ബിജെപി അധികാരത്തിലെത്തുന്നത്. എന്നാൽ വീണ്ടും ജനവിധി തേടാനൊരുങ്ങുമ്പോൾ മോദി പ്രവാഭത്തിന് മങ്ങലേറ്റിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളും ബിജെപിക്ക് ആശ്വാസം പകരുന്നവയായിരുന്നില്ല. തിരഞ്ഞെടുപ്പ് തോൽവിയോടെ പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കൂടുതൽ പ്രധാന്യം നൽകണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാവുകയാണ്. 2019ൽ മോദി പ്രഭാവം വിലപ്പോകില്ലെന്ന് മുതിർന്ന നേതാക്കൾ തന്നെ സമ്മതിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിൽ അടിമുടി മാറ്റങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ നേതാവ്. ഇക്കാര്യങ്ങൾ ആവശ്യപ്പെടുന്ന കത്ത് അദ്ദേഹം മാധ്യമങ്ങൾക്ക് കൈമാറി.വിശദാംശങ്ങൾ ഇങ്ങനെ:

ഗഡ്കരി പ്രധാനമന്ത്രിയാകണം
2019ൽ തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ മോദിയല്ല നേതൃത്വത്തിൽ വേണ്ടതെന്ന ആവശ്യം നേരത്തെ തന്നെ ശക്തമാണ്. മോദിക്ക് പകരക്കാരനായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പേരാണ് ചില പ്രമുഖ നേതാക്കൾ മുന്നോട്ട് വയ്ക്കുന്നത്. കാര്‍ഷിക വിഷയങ്ങളിലെ സര്‍ക്കാര്‍ പാനലായ വസന്ത് നായിക് റാവു ഷെട്ടി സ്വാവലംബന്‍ മിഷന്‍ ചെയര്‍മാര്‍ കിഷോര്‍ തിവാരി 2019ല്‍ നിതിൻ ഗഡ്കരിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടണമെന്നാവശ്യപ്പെട്ട് ആർഎസ്എസ് നേതൃത്വത്തിന് കത്ത് നൽകിയത്.

മോദി പ്രഭാവം ഇടിയുന്നു
2014ലുണ്ടായിരുന്നു താരപരിവേഷം നരേന്ദ്രമോദിക്ക് നഷ്ടമായി എന്നാണ് ബിജെപി നേതാക്കൾക്കിടയിൽ തന്നെയുള്ള വിലയിരുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ ഭിന്നതകൾ മറനീക്കി പുറത്തുവന്നു തുടങ്ങി. പ്രതിപക്ഷം ഐക്യം ശക്തമാകുന്ന പശ്ചാത്തലത്തിൽ അമിത ആത്മവിശ്വാസം പ്രകടിപ്പിക്കരുത്, മാറ്റങ്ങൾ ആവശ്യമാണെന്നാണ് നേതാക്കൾ മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശം.

ഉപപ്രധാനമന്ത്രിയാക്കണം
തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ കൂടുതൽ ഭിന്ന സ്വരങ്ങളാണ് പാർട്ടിക്കുള്ളിൽ നിന്നും ഉയർന്നു വരുന്നത്. നിതിൻ ഗഡ്കരിയെ ഉപപ്രധാനമന്ത്രിയാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുതിർന്ന ബിജെപി നേതാവ് സംഘ്പ്രിയ ഗൗതം.

യോഗിയും പോര
ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണം പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് സംഘ്പ്രിയ ഗൗതം വിലയിരുത്തുന്നത്. യോഗിക്ക് പകരം കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിനെ ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. യോഗി ആദിത്യനാഥ് മതപരമായ പ്രവർത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം കത്തിൽ പറയുന്നു.

ദേശീയ നേതൃത്വത്തിലും മാറ്റം
പാർട്ടി ദേശീയ അധ്യക്ഷൻ അമിതാ ഷാ രാജ്യസഭയിൽ കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണം. പകരം മധ്യപ്രദേശിലെ ബിജെപിയുടെ മുഖമായ ശിവരാജ് സിംഗ് ചൗഹാൻ ദേശീയ അധ്യക്ഷ സ്ഥാനത്തേയ്ക്ക് വരുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് സംഘ്പ്രിയ ഗൗതം വിലയിരുത്തുന്നത്.

മോദി പ്രഭാവം ഇല്ല
രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ നേതാവാണ് നരേന്ദ്രമോദി പക്ഷെ 2019ൽ മോദി പ്രഭാവം ആഞ്ഞടിക്കുമോയെന്ന കാര്യത്തിൽ സംശയമുണ്ട്. മോദിമന്ത്രം വരും തിരഞ്ഞെടുപ്പിൽ ഫലം കണ്ടെന്നു വരില്ല. അണികൾക്കിടയിലും ആശങ്കയുണ്ട്. എന്നാൽ തുറന്ന് പറയാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറയുന്നു.

ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ
കേന്ദ്രസർക്കാരിന്റെ നയങ്ങളിൽ അണികൾക്കിടയിൽ പോലും പ്രതിഷേധമുണ്ട്. നിലവിൽ ആശ്വാസകരമായ അവസ്ഥയില്ല ബിജെപിയുടെ സ്ഥിതി. ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ ബിജെപിക്ക് വലിയ തിരിച്ചടി ഉണ്ടാകുമെന്നാണ് നേതാവിന്റെ സംഘ്പ്രിയ ഗൗതം വിലയിരുത്തുന്നത്. വാജ്പെയി സർക്കാരിലെ മന്ത്രിമായിയിരുന്നു 88കാരനായ സംഘ്പ്രിയ ഗൗതം.












Click it and Unblock the Notifications