വിവാഹിതരായ പെണ്‍മക്കള്‍ക്ക് പിതാവിന്റെ സ്വത്തില്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: വിവാഹിതരായ പെണ്‍മക്കള്‍ക്ക് പിതാവിന്റെ സ്വത്തില്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി. ആണ്‍മക്കളോ ഭാര്യയോ ജീവിച്ചിരിക്കെത്തന്നെ വിവാഹിതരായ പെണ്‍മക്കള്‍ക്ക് പിതാവിന്റെ സ്വത്തില്‍ അവാകാശമുണ്ടായിരിക്കുമെന്നാണ് സുപ്രീം കോടതി വിധി.
തന്റെ മരണത്തിന് ശേഷം തന്റെ പേരിലുള്ള കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഫ് ളാറ്റ് മകള്‍ക്ക് നല്‍കണമെന്ന് ശുപാര്‍ശ ചെയ്ത ബിശ്വരഞ്ജന്‍ ഗുപ്തയുടെ തീരുമാനത്തെത്തുടര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.
പശ്ചിമബംഗാള്‍ കോപ്പറേറ്റീവ് സൊസൈറ്റീസ് റൂള്‍സ് 1987, പശ്ചിമബംഗാള്‍ കോപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് ആക്ട് 1983 എന്നീ നിയമങ്ങള്‍ ചൂണ്ടിക്കാണിച്ച് തന്റെ വിധവയെയും മകനെയും വെല്ലുവിളിച്ചുകൊണ്ടുള്ളതായിരുന്നു ബിശ്വ രഞ്ജന്‍ സെന്‍ഗുപ്തയുടെ തീരുമാനം. രോഗബാധിതനായപ്പോള്‍ ഭാര്യയും മകനും പരിചരിക്കാത്തതിനെ തുടര്‍ന്ന് വിവാഹിതയായ മകള്‍ ഇന്ദ്രാനി വാഹിക്കൊപ്പമായിരുന്നു ജീവിതത്തിന്റെ അവസാന നാളുകളില്‍ ബിശ്വ രഞ്ജന്‍ കഴിഞ്ഞിരുന്നത്.
ഇന്ദ്രാനി സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് ഫ് ളാറ്റ് ഇന്ദ്രാനിയുടെ പേരിലേക്ക് രജിസ്റ്റര്‍ ചെയ്യാമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ആദ്യം നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ അതേ സമയം ബിശ്വ രഞ്ജന്റെ ഭാര്യയ്ക്കും മകനുമൊപ്പം ഇന്ദ്രാനിയും ഓഹരി ഉടമ മാത്രമായതിനാല്‍ മറ്റ് ഷെയര്‍ ഉടമകളുടെ അനുവാദത്തോടെ മാത്രമേ സ്വത്തുവകയായ ഫ് ളാറ്റ് സ്വന്തമാക്കാന്‍ കഴിയുള്ളൂവെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് ജെ എസ് ഖേഹര്‍, ജസ്റ്റിസ് നാഗപ്പന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ഒരു കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഉടമയ്ക്ക് ഓഹരി ഉടമകളിലൊരാളെ നോമിനിയാക്കാമെന്നും യഥാര്‍ത്ഥ ഉടമയുടെ കാലശേഷം കോപ്പറേറ്റീവ് സൊസൈറ്റി ഓഹരി ഉടമകളുടെ പേരിലുള്ള വസ്തുവകകള്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടയാള്‍ക്ക് ലഭിക്കുമെന്നുമാണ് വിധി വ്യക്തമാക്കുന്നത്.
വിവാഹം കഴിഞ്ഞ പെണ്‍കുട്ടി മരണമടഞ്ഞയാളുടെ കുടുംബത്തിലെ തന്നെ അംഗമായതിനാല്‍ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഫ് ളാറ്റ് ഇന്ദ്രാനിക്ക് നല്‍കാമെന്നും ഇത് മകനെ വെല്ലുവിളിച്ചുകൊണ്ടുള്ളതല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
കോപ്പറേറ്റീവ് സൊസൈറ്റി അദ്ദേഹത്തിന്റെ മാത്രം മാത്രം സ്വത്താണെന്നും അത് ആര്‍ക്ക് നല്‍കണമെന്ന് അദ്ദേഹത്തിന് തീരുമാനിക്കാനുള്ള അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.
കോപ്പറേറ്റീവ് സൊസൈറ്റി പിടിച്ചുവെയ്ക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ഇന്ദ്രാനിയുടെ പേരിലേ്ക്ക് രജിസ്റ്റര്‍ ചെയ്യുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലന്നും സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാണിച്ചു.