നിര്‍ഭയ കേസ് പ്രതികളെ ഇതുവരെ രക്ഷിച്ച എപി സിങ് ആരാണ്? ഇദ്ദേഹം ഹീറോയോ അതോ വില്ലനോ
ദില്ലി: 2002 വരെ അത്ര അറിയപ്പെട്ട വ്യക്തിയായിരുന്നില്ല അഭിഭാഷകനായ എപി സിങ്. രാജ്യം നടുങ്ങിയ നിര്‍ഭയ കൂട്ട ബലാല്‍സംഗ കേസിലെ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തതോടെയാണ് എപി സിങ് ശ്രദ്ധിക്കപ്പെട്ടത്. ഇരയായ വിദ്യാര്‍ഥിനിക്കെതിരെ വളരെ മോശമായ പദപ്രയോഗം നടത്തിയ ഇദ്ദേഹം പ്രതികളുടെ വധശിക്ഷ നീട്ടിക്കൊണ്ടുപോകുന്നതിന് വിവിധ വഴികളാണ് സ്വീകരിച്ചത്.
നാല് പ്രതികളുടെയും ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളുകയും സുപ്രീംകോടതി എല്ലാ ഹര്‍ജികളും നിരസിക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രതികള്‍ക്ക് തൂക്കുമരത്തിലേക്കുള്ള ദൂരം കുറഞ്ഞിരിക്കുന്നു. ഈ വേളയിലാണ് എട്ട് വര്‍ഷത്തോളം പ്രതികളെ സംരക്ഷിച്ച അഭിഭാഷകന്‍ ആര് എന്ന ചോദ്യം ഉയരുന്നത്. എപി സിങിനെതിരെ പലപ്പോഴും ജനരോഷം അണപ്പൊട്ടിയിട്ടുണ്ട്. വിശദവിവരങ്ങള്‍ ഇങ്ങനെ....
2012 ഡിസംബര്‍ 16
2012 ഡിസംബര്‍ 16നാണ് രാജ്യം നടുങ്ങിയ കൂട്ടബലാല്‍സംഗം നടന്നത്. സുഹൃത്തിനൊപ്പം ബസില്‍ സഞ്ചരിക്കവെ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്യുകയായിരുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട വിദ്യാര്‍ഥിനിയെ പിന്നീട് ബസില്‍ നിന്ന് പുറത്തേക്കെറിഞ്ഞു.
ഡിസംബര്‍ 29ന്...
ആദ്യം ദില്ലിയിലെ ആശുപത്രിയിയും പിന്നീട് സിംഗപ്പൂരിലേക്കും കൊണ്ടുപോയെങ്കിലും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ആന്തരിക അവയവങ്ങളെല്ലാം പൂര്‍ണമായി തകര്‍ന്നതാണ് മരണകാരണം. 2012 ഡിസംബര്‍ 29ന് പെണ്‍കുട്ടി മരിച്ചു. ഇതോടെ വന്‍ പ്രതിഷേധമാണ് ദില്ലിയില്‍ തുടക്കം കുറിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത പ്രതി
ദില്ലിയില്‍ തുടങ്ങിയ പ്രതിഷേധം രാജ്യമാകെ വ്യാപിക്കുകയും ആഗോള സമൂഹം പ്രതിഷേധവുമായി രംഗത്തുവരികയും ചെയ്തതോടെ പ്രതികള്‍ക്കെതിരെ പോലീസ് വേഗത്തില്‍ വല വിരിച്ചു. പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയും കേസില്‍ പ്രതിയായിരുന്നു. വിദ്യാര്‍ഥിനിടെ കൂടുതല്‍ പീഡിപ്പിച്ചത് ഇയാളാണെന്ന സത്യവും പിന്നീട് പുറത്തുവന്നു.
രണ്ടുപ്രതികള്‍ക്ക് വേണ്ടി
പ്രതികളായ അക്ഷയ് സിങ്, പവന്‍ കുമാര്‍ ഗുപ്ത എന്നിവര്‍ക്ക് വേണ്ടിയാണ് എപി സിങ് കോടതിയില്‍ ഹാജരായത്. വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികളില്‍ രണ്ടുപേര്‍ക്ക് വേണ്ടി. വിദ്യാര്‍ഥിനിയുടെ ജീവിത ശൈലിയാണ് ആക്രമിക്കപ്പെടാന്‍ കാരണമെന്ന് എപി സിങിന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു.
വിവാഹത്തിന് മുമ്പ് സെക്‌സ്
വിവാഹത്തിന് മുമ്പ് ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെട്ടു, കാമുകനൊപ്പം രാത്രിയില്‍ കറങ്ങിനടന്നു... തുടങ്ങി എപി സിങിന്റെ പല പ്രതികരണങ്ങളും പ്രതിഷേധത്തിന് കാരണമായിരുന്നു. തന്റെ മകളാണ് ഇത്തരത്തില്‍ ചെയ്യുന്നതെങ്കില്‍ അവളെ ജീവനോടെ കത്തിക്കുമെന്നാണ് ഒരിക്കല്‍ എപി സിങ് പറഞ്ഞത്.
ആശാ ദേവിയുടെ പ്രതികരണം
പ്രതികള്‍ നിരപരാധികളാണെന്ന് എപി സിങ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ആവര്‍ത്തിച്ചതും വിവാദമായി. കോടതി കുറ്റക്കാരെന്ന് പറയുന്നത് വരെ അവരെ അവഹേളിക്കരുതെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാവ് ആശാ ദേവി പലപ്പോഴും എപി സിങിനെതിരെ പൊട്ടിത്തെറിച്ച സംഭവങ്ങളുമുണ്ടായി.
വധശിക്ഷ വിധിച്ചതോടെ
വിചാരണ കോടതി വധശിക്ഷ വിധിച്ചതോടെ പ്രതികളെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താനാണ് എപി സിങ് ആദ്യം ശ്രമിച്ചത്. ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചു. സുപ്രീംകോടതി ശിക്ഷ ശരിവച്ചതോടെ തിരുത്തല്‍ ഹര്‍ജികളുമായി എപി സിങ് വീണ്ടും കോടതിയിലെത്തി.
ശിക്ഷ വൈകിപ്പിക്കാന്‍ ചെയ്തത്
ഒരു പ്രതി ആത്മഹത്യ ചെയ്തിരുന്നു. ഒരു പ്രതി പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയാണ്. നാല് പ്രതികളെയാണ് വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഇവര്‍ ഓരോരുത്തരായി സുപ്രീംകോടതിയെ സമീപിച്ച് ശിക്ഷ നടപ്പാക്കുന്നത് വൈകിച്ചു. ശേഷം ഹൈക്കോടതിയെയും സമീപിച്ചു.
മാറി മാറി ഹര്‍ജികള്‍
ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പലതവണ പ്രതികളുടെ അപ്പീല്‍ ഹര്‍ജികളുമായി എപി സിങ് എത്തി. ശേഷം രാഷ്ട്രതിയുടെ മുന്നില്‍ ദയാഹര്‍ജിയുമായും വന്നു. ശിക്ഷ നീട്ടിക്കൊണ്ടുപോകാന്‍ ഓരോ പ്രതികളും വേറെ വേറെയായിട്ടാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നത്.
മരണവാറണ്ട് റദ്ദാക്കപ്പെട്ടു
മരണ വാറണ്ട് നേരത്തെ പുറപ്പെടുവിച്ചെങ്കിലും കോടതിയില്‍ ഹര്‍ജികള്‍ വന്നതിനാല്‍ റദ്ദാക്കേണ്ടി വന്നു. ഏറ്റവും ഒടുവില്‍ കഴിഞ്ഞ മാസം 17നാണ് വിചാരണ കോടതി മരണവാറണ്ട് പുറപ്പെടുവിച്ചത്. മാര്‍ച്ച് മൂന്നിന് രാവിലെ ആറിന് വധശിക്ഷ നടപ്പാക്കുമെന്നാണ് പുതിയ മരണവാറണ്ട്.
എല്ലാ പഴുതും ഉപയോഗിച്ചു
ഏറ്റവും ക്രൂരത കാണിച്ചത് പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയാണെന്ന വിവരം പുറത്തുവന്നതോടെ പ്രായപൂര്‍ത്തിയായി പ്രഖ്യാപിക്കുന്ന പ്രായം കുറയ്ക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. മരണശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനുള്ള എല്ലാ തന്ത്രവും പയറ്റിയ എപി സിങ് നിയമത്തിന്റെ എല്ലാ പഴുതുകളും ഉപയോഗിച്ചു.
ഇനി മണിക്കൂറുകള്‍ മാത്രം
നിര്‍ഭയ കേസിലെ ആറ് പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയെ മോചിപ്പിച്ചിരുന്നു. ഇയാള്‍ എവിടെയാണെന്ന് ആര്‍ക്കുമറിയില്ല.നാലു പേരുടെയും ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജികളും തള്ളിയ സാഹചര്യത്തില്‍ വധശിക്ഷ നടപ്പാക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്.