രാഷ്ട്രീയക്കാർക്ക് ആൾദൈവത്തെ പേടി..? കാലിൽ വീഴാൻ കോൺഗ്രസും ബിജെപിയും..
ചണ്ഡീഗഢ്: ബലാത്സംഗക്കേസില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവവും ദേരാ സച്ചാ സൗദാ തലവനുമായ ഗുര്‍മീത് റാം റഹീം കുറ്റക്കാരനാണെന്ന വിധി വന്നിട്ടും ഉത്തരേന്ത്യയില്‍ റഹീം ഭക്തര്‍ അഴിഞ്ഞാടി അക്രമസംഭവങ്ങള്‍ അഴിച്ചു വിട്ടിട്ടും കുറ്റകരമായ മൗനം പാലിക്കുകയാണ് പല രാഷ്ട്രീയക്കാരും. എന്തിന്, വിധി പ്രഖ്യാപിക്കുമെന്ന് മുന്‍കൂട്ടിയറിഞ്ഞിട്ടും വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ പോലും ഹരിയാന സര്‍ക്കാര്‍ തയ്യാറായില്ല.
ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും സംസ്ഥാന സര്‍ക്കാരിന്റെ നിസ്സംഗതയെ കുറ്റപ്പെടുത്തി രംഗത്തെത്തി. വിമര്‍ശനങ്ങള്‍ രൂക്ഷമായപ്പോള്‍ മാത്രമാണ് തങ്ങള്‍ക്ക് വീഴ്ച പറ്റിയെന്ന് സമ്മതിച്ചുകൊണ്ട് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടര്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസും സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തി. എന്നാല്‍ കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ ആള്‍ദൈവത്തിനു മുന്നില്‍ മുട്ടുകുത്തി നമസ്‌കരിച്ചിട്ടുള്ളവരാണ്.
കാലു തൊഴാന്‍ പാര്‍ട്ടി വ്യത്യാസമില്ലാതെ ആളുകള്‍
തിരഞ്ഞെടുപ്പു നേട്ടത്തിനായി മതസമുദായ നേതാക്കളുടെ കാലില്‍ തൊട്ടു നമസ്‌കരിക്കാനും അനുഗ്രഹം വാങ്ങാനും പാര്‍ട്ടി വ്യത്യാസമില്ലാതെ രാഷ്ട്രീയപ്രവര്‍ത്തകര്‍ എത്തിക്കൊണ്ടിരുന്നത്. ദേരാ സച്ചാ സൗദയെ അകലത്തില്‍ നിര്‍ത്തിയിരുന്ന പഞ്ചാബിലെ അകാലിദളും പിന്നീട് റാം റഹീമിന്റെ സൗഹൃദ വലയത്തിലായി.
ബിജെപിക്കൊപ്പം
ഹരിയാനയില്‍ ആദ്യ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് സര്‍വ്വ പിന്തുണയും ദേരാ സച്ചാ സൗദ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ബിജെപി മന്ത്രിമാര്‍ പല തവണ സിര്‍സയിലുള്ള ദേരാ സച്ചാ സൗദ ആസ്ഥാനം സന്ദര്‍ശിക്കാറുമുണ്ടായിരുന്നു. എന്നാല്‍ സ്ഥിതിഗതികള്‍ ഇത്രയും വഷളായിട്ടും തങ്ങളുടെ സ്വാധീനം പോലും ഉപയോഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
കോണ്‍ഗ്രസിനൊപ്പവും
മുന്‍പ് കോണ്‍ഗ്രസിനും റാം റഹീം പിന്തുണ നല്‍കിയിരുന്നു. 2007 ലെ തിരഞ്ഞെടുപ്പില്‍ ദേരാ സച്ചാ സൗദ കോണ്‍ഗ്രസിനെയാണ് പിന്തുണച്ചത്. 2002 ല്‍ പഞ്ചാബില്‍ അകാലിദളിനെയും പിന്തുണച്ചു. അതുകൊണ്ടു തന്നെ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ റാം റഹീമിനെ ഇത്രയും വളര്‍ത്തിയതിനു പിന്നില്‍ കോണ്‍ഗ്രസും ബിജെപിയുമുള്‍പ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രധാന പങ്കുണ്ട്.
പ്രധാന വോട്ട് ബാങ്ക്...
സമുദായനേതാക്കള്‍ എന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രധാന വോട്ട് ബാങ്ക് ആയിരുന്നു. റാം റഹീമും ഒട്ടും പിന്നിലായിരുന്നില്ല. സര്‍ക്കാര്‍ ഫണ്ടുകളും സഹായവുമായി എന്നും അവര്‍ ആള്‍ദൈവത്തിനൊപ്പം നിന്നു.അധികാരത്തിലിക്കുന്നവര്‍ക്കൊപ്പം ഗുര്‍മീത് എന്നുമുണ്ടായിരുന്നു.
ആള്‍ദൈവങ്ങളെ ഭയമോ..?
മുന്‍പുണ്ടായ അനുഭവങ്ങളില്‍ നിന്നും സര്‍ക്കാര്‍ യാതൊരു പാഠവും ഉള്‍ക്കൊണ്ടില്ല എന്നു തന്നെ വേണം കരുതാന്‍. ആള്‍ദൈവം രാംപാലിന്റെ അറസ്റ്റിനെ തുടര്‍ന്നും അക്രമസംഭവങ്ങള്‍ അരങ്ങേറിയപ്പോള്‍ അതിനെ തടയാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരുന്നു. ജാട്ട് പ്രക്ഷോഭത്തിന്റെ സമയത്തും സര്‍ക്കാര്‍ നിശ്ചലരായ നോക്കി നില്‍ക്കുകയാണുണ്ടായത്. ആള്‍ദൈവങ്ങള്‍ക്കു മുന്‍പില്‍ മുട്ടുകുത്തി നമസ്‌കരിക്കുന്ന സമീപനമാണ് രാഷ്ട്രീയ നേതൃത്വം സ്വീകരിച്ചു പോന്നത്.
സിനിമാ താരങ്ങളും
സിനിമാ താരങ്ങളെയും ചാക്കിട്ടു പിടിക്കാന്‍ ഗുര്‍മീത് സിങ്ങ് ശ്രമിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. റാം റഹീമീന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ പ്രമുഖ മലയാള നടന് വന്‍ തുക വാഗ്ദാന ചെയ്‌തെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ജാഗ്രതാ നിര്‍ദ്ദേശം
കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ഹരിയാനയിലെ കുരുക്ഷേത്രയിലുള്ള ദേരാ സച്ചാ സൗദയുടെ രണ്ട് ആശ്രമങ്ങള്‍ അടച്ചു പൂട്ടിയിട്ടുണ്ട്. 600 ല്‍ അധികം ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.