രാജസ്ഥാനിൽ ബിജെപിക്ക് ഇരുട്ടടി.. പ്രമുഖ നേതാവ് പാർട്ടി വിട്ടു! തെരഞ്ഞടുപ്പ് അടുക്കേ വൻ തിരിച്ചടി
ജയ്പൂര്‍: ഉത്തരേന്ത്യയില്‍ ബിജെപിക്ക് വന്‍ സ്വാധീനമുള്ള സംസ്ഥാനമായ രാജസ്ഥാനില്‍ നിലവില്‍ പാര്‍ട്ടിക്ക് കാര്യങ്ങള്‍ അത്ര ശുഭകരമല്ല. ലോകസഭാ തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത് വരികയാണ്. സംസ്ഥാനത്ത് ബിജെപി സര്‍ക്കാരിനെതിരെ കടുത്ത ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്.
അതുകൊണ്ട് തന്നെ വരുന്ന തെരഞ്ഞെടുപ്പുകള്‍ നേരിടുകയെന്നത് ബിജെപിക്ക് അത്ര എളുപ്പമുള്ള കാര്യമല്ല. അവസരം മുതലെടുക്കാന്‍ കോണ്‍ഗ്രസ് ശക്തമായി തന്നെ ശ്രമിക്കുന്നുമുണ്ട്. അതിനിടെ കൂനിന്മേല്‍ കുരു എന്നോണം സംസ്ഥാനത്തെ പ്രമുഖ നേതാവ് ബിജെപി വിട്ട് കോണ്‍ഗ്രസിലേക്കുള്ള വഴിയിലാണ്.
ഭരണ വിരുദ്ധ വികാരം
രാജസ്ഥാന്‍ ഭരിക്കുന്ന വസുന്ധര രാജെ സര്‍ക്കാരിന് സംസ്ഥാനത്ത് അത്ര നല്ല ട്രാക്ക് റെക്കോര്‍ഡല്ല ഉള്ളത്. പൊതുജനങ്ങള്‍ക്കിടയില്‍ മാത്രമല്ല, ബിജെപിക്ക് അകത്ത് നിന്ന് തന്നെ സര്‍ക്കാരിനെതിരെ രോഷം ഉയര്‍ന്ന് കഴിഞ്ഞു. വസുന്ധര രാജെയ്ക്ക് എതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ അമിത് ഷായ്ക്ക് കത്ത് നല്‍കിയിരുന്നു.
പാർട്ടിയിലെ കൊഴിഞ്ഞ് പോക്ക്
മാത്രമല്ല സ്വന്തം മണ്ഡലത്തില്‍ പര്യടനത്തിന് എത്തിയ വസുന്ധര രാജെയ്ക്ക് എതിരെ ബിജെപി പ്രവര്‍ത്തകര്‍ തന്നെ പ്രതിഷേധ പ്രകടനം നടത്തിയതും പാര്‍ട്ടിക്ക് വലിയ തലവേദന ആയിരുന്നു. ഇതൊന്നും കൂടാതെ ബിജെപിയിലെ കൊഴിഞ്ഞ് പോക്കും നേതൃത്വത്ത ആശങ്കയില്‍ ആഴ്ത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും.
മാനവേന്ദ്ര സിംഗ് പാർട്ടി വിട്ടു
മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗിന്റെ മകനും രാജസ്ഥാനിലെ ബിജെപി എംഎല്‍എയുമായ മാനവേന്ദ്ര സിംഗാണ് പാര്‍ട്ടിയെ ഞെട്ടിച്ച് കൊണ്ട് പാലം വലിച്ചിരിക്കുന്നത്. ബര്‍മര്‍ ജില്ലയില്‍ വെച്ച് നടത്തിയ സ്വാഭിമാന്‍ റാലിയില്‍ വെച്ചാണ് ബിജെപി വിടുന്ന കാര്യം മാനവേന്ദ്ര സിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പിന് മുൻപ്
ബിജെപി സ്ഥാപക നേതാവ് ്കൂടിയായ ജശ്വന്ത് സിംഗിന്റെ മകനാണ് പാര്‍ട്ടി വിട്ടിരിക്കുന്നത് എന്നത് ബിജെപിക്ക് ആഘാതം കൂട്ടുന്നു. ആയിരങ്ങള്‍ അണി നിരന്ന റാലിയിലാണ് മാനവേന്ദ്ര സിംഗ് പാര്‍ട്ടി വിടുന്നതായി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. മാനവേന്ദ്ര സിംഗിന് ജയ്‌സാല്‍മീറിലും ബാര്‍മിര്‍ മേഖലയിലും പതിനായിരക്കണക്കിന് അനുയായികള്‍ ഉണ്ടെന്നതും ബിജെപിക്ക് തിരിച്ചടിയാണ്.
കോൺഗ്രസിലേക്കെന്ന്
മാനവേന്ദ്ര സിംഗിനൊപ്പം ഈ വലിയൊരു വിഭാഗത്തിന്റെ പിന്തുണ കൂടിയാണ് രാജസ്ഥാനില്‍ ബിജെപിക്ക് ചോര്‍ന്ന് പോവുക. ബിജെപിയില്‍ നിന്നും കോണ്‍ഗ്രസ് പാളയത്തിലേക്കാണ് സിംഗിന്റേയും കൂട്ടരുടേയും പോക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതല്ല വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സിംഗ് മത്സരിച്ചേക്കും എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു.
അച്ഛന്റെ വഴിയേ
2014ല്‍ ജസ്വന്ത് സിംഗും ബിജെപി ബന്ധം ഉപേക്ഷിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ജസ്വന്ത് സിംഗ് ബിജെപി വിട്ടത്. തുടര്‍ന്ന് ബിജെപിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്തു. ഈ വഴിയേ തന്നെയാണോ മകനും എന്നതാണ് ഇനി അറിയാനുള്ളത്.
കോൺഗ്രസിന് ആത്മവിശ്വാസം
പാര്‍ട്ടിക്കുള്ളില്‍ നേരത്തെ തന്നെ കലാപക്കൊടി ഉയര്‍ത്തിയിരുന്നു മാനവേന്ദ്ര സിംഗ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി വസുന്ധര രാജെ നടത്തിയ ഗൗരവ് യാത്രയില്‍ നിന്നും മാനവേന്ദ്ര സിംഗും അണികളും വിട്ട് നിന്നിരുന്നു. മാനവേന്ദ്ര സിംഗ് കോണ്‍ഗ്രസിനൊപ്പം ചേരുകയാണ് എങ്കില്‍ സംസ്ഥാനത്ത് പാര്‍ട്ടിക്ക് അത് കരുത്ത് പകരും. നിലവില്‍ ദുര്‍ബലമായിരിക്കുന്ന ബിജെപിയെ തറപറ്റിക്കാന്‍ കോണ്‍ഗ്രസിനത് കൂടുതല്‍ ആത്മവിശ്വാസമേകും.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ പീഡനപരാതികളുടെ പ്രളയം! ബിഷപ്പിന് കുരുക്ക് മുറുകുന്നു
നാശം വിതച്ച് ദായേ ചുഴലിക്കാറ്റ്, കേരളത്തിൽ 25ന് വീണ്ടും കനത്ത മഴ, നാല് ജില്ലകളിൽ ജാഗ്രതാ നിർദേശം