മെക്സിക്കോയിലെ ജയിലിൽ ലഹള; തടവുകാർ തമ്മിൽ ഏറ്റുമുട്ടി, 28 പേർ അതിദാരുണമായി കൊല്ലപ്പെട്ടു...
ജയിലിനുള്ളിലെ രണ്ട് വിഭാഗങ്ങൾ തമ്മിൽ തുടരുന്ന തർക്കമാണ് സംഘർഷത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് സർക്കാർ പ്രതിനിധികൾ അറിയിച്ചത്.
മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ അക്കാപുൽക്കോയിലെ ജയിലിലുണ്ടായ കലാപത്തിൽ 28 തടവുകാർ കൊല്ലപ്പെട്ടു. മൂന്നു പേർക്ക് ഗുരുതരമായ പരിക്കേറ്റു. ലാസ് ക്രൂസസ് ഫെഡറൽ ജയിലിലാണ് കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ കലാപം പൊട്ടിപ്പുറപ്പെട്ടത്.
മലപ്പുറത്ത് ഡെങ്കിപ്പനി ബാധിച്ച് വനിതാ ഡോക്ടർ മരിച്ചു; സംസ്ഥാനത്ത് നാലു പനി മരണം കൂടി...
ജയിലിനുള്ളിലെ രണ്ട് വിഭാഗങ്ങൾ തമ്മിൽ തുടരുന്ന തർക്കമാണ് സംഘർഷത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് സർക്കാർ പ്രതിനിധികൾ അറിയിച്ചത്. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ജയിൽ സൈന്യത്തിന്റെയും പോലീസിന്റെയും പൂർണ്ണ നിയന്ത്രണത്തിലാണെന്നും സർക്കാർ അറിയിച്ചു.
സംഭവത്തിൽ ജയിലിലെ ജീവനക്കാരെയടക്കം ഉൾപ്പെടുത്തിയുള്ള അന്വേഷണത്തിന് ഗവർണർ ഉത്തരവിട്ടുണ്ട്. കത്തിക്കുത്തേറ്റും മർദ്ദനമേറ്റുമാണ് പലരും കൊല്ലപ്പെട്ടിരിക്കുന്നത്. സംഘർഷത്തിനിടെ വെടിവെയ്പ് നടന്നതായും സംശയമുണ്ട്. വെടിയേറ്റ് കഴുത്ത് പിളർന്ന നിലയിലാണ് ചില മൃതദേഹങ്ങൾ കണ്ടെത്തിയതെന്നും റിപ്പോർട്ടുണ്ട്.
ജയിലിനകത്തും പുറത്തും പോലീസും സൈന്യവും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. സംഘർഷത്തിനിടെ പല തടവുകാരും പുറത്തേക്ക് രക്ഷപ്പെട്ടതായും സംശയമുണ്ട്. പ്രദേശത്ത് രണ്ട് ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. അതേസമയം, തടവുകാരുടടെ ബന്ധുക്കൾ ജയിലിന് പുറത്ത് തടിച്ച് കൂടിയത് സംഘർഷാവസ്ഥയ്ക്ക് കാരണമായി. ഇവരെ നിയന്ത്രിക്കാൻ പോലീസ് പാടുപെടുന്നതായാണ് റിപ്പോർട്ട്.മെക്സിക്കോയിലെ ജയിലുകളിലെ തടവുകാരുടെ ബാഹുല്യം സംഘർഷത്തിന് വഴിവെച്ച സംഭവങ്ങൾ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്. ടോപ്പോ ചിക്കോ ജയിലിൽ 2016 ഫെബ്രുവരിയിലുണ്ടായ കലാപത്തിൽ 49 തടവുകാരാണ് കൊല്ലപ്പെട്ടത്.