സൗദി അറേബ്യയെയും യുഎഇയെയും തള്ളി ഖത്തര്‍; ചര്‍ച്ചയ്ക്ക് സന്നദ്ധം, കീഴടങ്ങില്ല
നിര്‍ദേശങ്ങള്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ ഖത്തറിനെതിരേ കൂടുതല്‍ സാമ്പത്തിക ഉപരോധം പ്രഖ്യാപിക്കുമെന്ന് യുഎഇ മുന്നറിയിപ്പ് നല്‍കി.
ദോഹ: ഗള്‍ഫ് പ്രതിസന്ധി മൂന്നാഴ്ച പിന്നിട്ടിട്ടും പരിഹാരമാകാതെ തുടരുമ്പോള്‍ സൗദിയും കൂട്ടരും നല്‍കിയ നിബന്ധനകളുടെ പട്ടിക ഖത്തര്‍ ഔദ്യോഗികമായി തള്ളി. സൗദിയും ബഹ്‌റൈനും യുഎഇയും നല്‍കിയ പട്ടിക അംഗീകരിക്കാനാകില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ഥാനി പറഞ്ഞു.
അതേസമയം, ചര്‍ച്ചയ്ക്ക് ഖത്തര്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. നിബന്ധനകളുടെ പട്ടികയിലെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ പ്രയാസമുണ്ട്. അതില്‍ പറയുന്നതെല്ലാം കള്ളമാണെന്നും ഖത്തര്‍ വിദേശ കാര്യമന്ത്രി വിശദീകരിച്ചു. അതിനിടെ ഉപരോധം പ്രഖ്യാപിച്ച ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ ഖത്തര്‍ നടപടി തുടങ്ങി. കൂടുതല്‍ സാമ്പത്തിക ഉപരോധം പ്രഖ്യാപിക്കുമെന്ന് യുഎഇ മുന്നറിയിപ്പും നല്‍കി. ഗള്‍ഫ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്ന സൂചനയാണിപ്പോള്‍ ലഭിക്കുന്നത്.
നിര്‍ദേശങ്ങള്‍ വ്യാജം
മേഖലയിലെ എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തു പരിഹാരം കാണാന്‍ ഖത്തര്‍ തയ്യാറാണ്. എന്നാല്‍ സൗദിയും യുഎഇയും ബഹ്‌റൈനും സമര്‍പ്പിച്ച 13 ഇന നിര്‍ദേശങ്ങള്‍ എല്ലാം വ്യാജമാണ്. യാഥാര്‍ഥ്യവുമായി നിരക്കാത്ത കാര്യങ്ങളാണ് അതില്‍ പറയുന്നതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
സമയപരിധി ഞായറാഴ്ച തീരും
അല്‍ ജസീറ അടച്ചുപൂട്ടണം, ഇറാന്‍ ബന്ധം ഒഴിവാക്കണം തുടങ്ങി 13 കാര്യങ്ങളാണ് പട്ടികയിലുള്ളത്. പത്ത് ദിവസത്തിനകം പ്രതികരണം അറിയിക്കണമെന്നായിരുന്നു ഈ രാജ്യങ്ങളുടെ നിബന്ധന. ഈ സമയപരിധി ഞായറാഴ്ചയാണ് അവസാനിക്കുക.
ഐസിസിനെ പുറത്താക്കില്ല
ഗള്‍ഫ് രാജ്യങ്ങളുമായി ചര്‍ച്ചയ്ക്ക് തങ്ങള്‍ എപ്പോഴും തയ്യാറാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. എന്നാല്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ കാര്യപ്രസക്തമല്ല. ഐസിസുമായും അല്‍ ഖാഇദയുമായും ഹിസ്ബുല്ലയുമായും ബന്ധം ഒഴിവാക്കാന്‍ സാധ്യമല്ല. കാരണം തങ്ങള്‍ക്ക് അവരുമായി യാതൊരു ബന്ധവുമില്ല-മന്ത്രി പറഞ്ഞു.
ഇറാന്‍ ബന്ധം
ഇറാന്‍ വിപ്ലവ ഗാര്‍ഡ് അംഗങ്ങളെ ഖത്തറില്‍ നിന്നു പുറത്താക്കാന്‍ സാധ്യമല്ല. കാരണം അത്തരത്തിലുള്ള അംഗങ്ങള്‍ ഖത്തറിലില്ല. പിന്നെ എങ്ങനെ പുറത്താക്കും. സൗദിയും കൂട്ടരും മുന്നോട്ട് വച്ച എല്ലാ നിബന്ധനകളും അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു.
കോടതി കയറ്റും
ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച സൗദിയെയും കൂട്ടുരാജ്യങ്ങളെയും കോടതി കയറ്റാനുള്ള നീക്കങ്ങള്‍ ഖത്തര്‍ ആരംഭിച്ചിട്ടുണ്ട്. ഖത്തര്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനാണ് (എന്‍എച്ച്ആര്‍സി) ഇതിനുള്ള ശ്രമം തുടങ്ങിയത്. ഇവര്‍ സ്വിറ്റ്‌സര്‍ലാന്റിലെ നിയമ കമ്പനിയുടെ സഹകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
നഷ്ടപരിഹാരം വേണം
ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുകയും യാത്രാ മാര്‍ഗങ്ങള്‍ തടയുകയും അതിര്‍ത്തികള്‍ അടയ്ക്കുകയും ചെയ്തതു വഴി വന്‍ നഷ്ടമാണ് ഖത്തറിലെ സര്‍ക്കാരിനും പൗരന്‍മാര്‍ക്കുമുണ്ടായതെന്ന് കമ്മീഷന്‍ പറയുന്നു. ഇതില്‍ നഷ്ടപരിഹാരം ഈടാക്കാതെ സൗദിയെയും യുഎഇയെയും ബഹ്‌റൈനെയും വിടില്ലെന്നും അവര്‍ സൂചിപ്പിക്കുന്നു. വിദേശരാജ്യങ്ങളിലും ജിസിസി രാജ്യങ്ങളിലും കോടതിയെ സമീപിക്കാനാണ് തീരുമാനം.
കൂടുതല്‍ സാമ്പത്തിക ഉപരോധം
നിര്‍ദേശങ്ങള്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ ഖത്തറിനെതിരേ കൂടുതല്‍ സാമ്പത്തിക ഉപരോധം പ്രഖ്യാപിക്കുമെന്ന് യുഎഇ മുന്നറിയിപ്പ് നല്‍കി. ഒന്നുകില്‍ ഖത്തര്‍, അല്ലെങ്കില്‍ ജിസിസി രാജ്യങ്ങള്‍- ഏതെങ്കിലുമൊന്ന് വിദേശരാഷ്ട്രങ്ങള്‍ക്ക് തീരുമാനിക്കാം എന്നതാണ് യുഎഇ മുമ്പോട്ടു വയ്ക്കുന്ന വ്യവസ്ഥ. യുഎഇയുടെ റഷ്യന്‍ അംബാസഡര്‍ ഉമര്‍ ഗോബാഷ് ആണ് ഇക്കാര്യം വ്യക്തമക്കിയത്.
വിദേശ രാജ്യങ്ങളെ പിന്തിരിപ്പിക്കും
ഖത്തറുമായി വ്യാപാര പങ്കാളിത്തമുള്ള വിദേശ രാജ്യങ്ങളെ കച്ചവടങ്ങളില്‍ നിന്നു പിന്തിരിപ്പിക്കാനാണ് സൗദിയുടെയും യുഎഇയുടെയും ബഹ്‌റൈന്റെയും തീരുമാനം. അതിന്റെ ഭാഗമായാണ് ഇത്തരമൊരു നിര്‍ദേശം യുഎഇ മുന്നോട്ട് വയ്ക്കുന്നത്. ഖത്തറിനെ ജിസിസിയില്‍ നിന്നു പുറത്താക്കുമെന്നും ഉമര്‍ സൂചന നല്‍കി.
ഉപരോധം ഉടന്‍ പ്രഖ്യാപിക്കും
ഗാര്‍ഡിയന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഉമര്‍ ഗോബാഷ് ഖത്തറിനെതിരേ ശക്തമായ നടപടിയും പുതിയ ഉപരോധവും ചുമത്തുമെന്ന് വ്യക്തമാക്കിയത്. സാമ്പത്തിക ഉപരോധമാണ് യുഎഇയും സൗദിയും ആലോചിക്കുന്നത്. അനിയോജ്യമായ സമയം അധികം വൈകാതെ ഇതു പ്രഖ്യാപിക്കുമെന്നും ഉമര്‍ പറഞ്ഞു.