താലിബാന്‍ പിടിമുറുക്കുന്നു; അഫ്ഗാനില്‍ ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് 250ലേറെ പേര്‍
കാബൂള്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഫ്ഗാനിലേക്ക് കൂടുതല്‍ സൈനികരെ പറഞ്ഞയച്ചതിനു പിന്നാലെ സുരക്ഷാ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി താലിബാന്‍. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 250ലേറെ പേര്‍ക്കാണ് വ്യത്യസ്ത ആക്രമണങ്ങളിലായി ജീവന്‍ നഷ്ടമായത്.

അവസാനം കൊല്ലപ്പെട്ടത് 15 സൈനിക കേഡറ്റുകള്‍
താലിബാന്‍ കഴിഞ്ഞ ദിവസം തലസ്ഥാനമായ കാബൂളിന്റെ ഹൃദയഭാഗത്ത് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 15 അഫ്ഗാന്‍ കേഡറ്റുകള്‍. ശനിയാഴ്ചയായിരുന്നു സംഭവം. 24 മണിക്കൂറിനുള്ളില്‍ കാബൂളില്‍ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. കാബൂളിലെ അതീവ സുരക്ഷാ മേഖലയായ ചറാഹി ഖംബറിലെ സൈനിക വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്ന സൈനിക അക്കാദമിക്ക് തൊട്ടുപുറത്തായിരുന്നു ആക്രമണം. മിനിബസ്സില്‍ മാര്‍ഷല്‍ ഫഹീം അക്കാദമിയില്‍ നിന്നിറങ്ങിയ സൈനിക വിദ്യാര്‍ഥികളുടെ സംഘത്തിനു നേരെ സ്‌ഫോടനക വസ്തുക്കളുമായെത്തിയ ആള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.

നാറ്റോ സൈനിക കേന്ദ്രത്തിനു നേരെ റോക്കറ്റാക്രമണം
സൈനിക അക്കാദമി ആക്രമണത്തിന് മുമ്പ് ശനിയാഴ്ച രാവിലെ കാബൂളിലെ ഗ്രീന്‍ സോണില്‍ പ്രവര്‍ത്തിക്കുന്ന നാറ്റോ സൈനിക കേന്ദ്രത്തിനു നേരെ മൂന്ന് റോക്കറ്റാക്രമണങ്ങള്‍ താലിബാന്‍ നടത്തിയിരുന്നു. അമേരിക്കന്‍ സൈനികരുള്‍പ്പെടെ താമസിക്കുന്ന അതീവ സുരക്ഷാ മേഖലയാണിത്. ഇവയില്‍ രണ്ടെണ്ണം സൈനികരുടെ താമസ കേന്ദ്രങ്ങള്‍ക്ക് സമീപത്താണ് പതിച്ചത്. സൈനികര്‍ക്കോ കെട്ടിടങ്ങള്‍ക്കോ ആക്രമണത്തില്‍ നാശനഷ്ടങ്ങളൊന്നുമുണ്ടായില്ലെന്ന് നാറ്റോ വക്താവ് കാപ്റ്റന്‍ ടോം ഗ്രെസ്ബാക്ക് അവകാശപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ച കാബൂളിനു പുറത്തുള്ള പോലിസ് ആസ്ഥാനത്തിനു നേരെ നടത്തിയ ആക്രമണത്തില്‍ പ്രാദേശിക പോലിസ് മേധാവിയുള്‍പ്പെടെ 40ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു.

പള്ളികളിലുണ്ടായ ആക്രമണങ്ങളില്‍ മരിച്ചത് 70ലേറെ പേര്‍
പടിഞ്ഞാറന്‍ കാബൂളിലെ ഇമാം സമാം പള്ളിയില്‍ വെള്ളിയാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ 50ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ശിയാ വിഭാഗമായ ഹസാറ മുസ്ലിംകളാണ് ആക്രമണത്തിനിരയായത്. പ്രാര്‍ഥന തുടങ്ങുന്നതു വരെ കാത്തുനിന്ന ഭീകരന്‍ പ്രാര്‍ഥന തുടങ്ങിക്കഴിഞ്ഞ ഉടനെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇമാമും ആക്രമണത്തില്‍ കൊല്ലപ്പെടുകയുണ്ടായി. ഇതിന്റെ ഉത്തരവാദിത്തം ഐ.എസ് ഭീകരര്‍ ഏറ്റെടുത്തതായാണ് സൂചന. ഗോര്‍ പ്രവിശ്യയിലെ സുന്നി പള്ളിയിലാണ് രണ്ടാമത്തെ സ്‌ഫോടനമുണ്ടായത്. പ്രാര്‍ഥനാ വേളയിലുണ്ടായ ആക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടതായി പോലിസ് വക്താവ് മുഹമ്മദ് ഇഖബാല്‍ നിസാമി അറിയിച്ചു. പ്രാദേശിക സേനാ കമാന്ററും ജംഇയ്യത്ത് പാര്‍ട്ടി നേതാവുമായ അബ്ദുല്‍ അഹദിനെ ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.

താലിബാന്‍ ആക്രമണങ്ങള്‍ ശക്തമാവുന്നു
ഏതാനും ആഴ്ചകളായി താലിബാന്‍ ആക്രമണങ്ങള്‍ ശക്തിപ്പെടുത്തിയിരിക്കുകയാണെന്നാണ് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. നേരത്തേ കാന്റഹാര്‍ അടക്കമുള്ള തെക്കന്‍ പ്രവിശ്യകളില്‍ മാത്രമായിരുന്നു താലിബാന്റെ ശക്തികേന്ദ്രം. എന്നാല്‍ ഇന്ന് അഫ്ഗാനിസ്താന്റെ 40 ശതമാനം പ്രദേശങ്ങളും ഒന്നുകില്‍ താലിബാന്റെ നിയന്ത്രണത്തിലാണ്. അല്ലെങ്കില്‍ അവരുടെ മുന്നേറ്റം ശക്തമാണ്. തലസ്ഥാനനഗരമായ കാബൂളിലെ അതീവ സുരക്ഷാ മേഖലയായ ഗ്രീന്‍ സോണില്‍ പോലും ആക്രമണം നടത്താന്‍ ശേഷിയുള്ളവരായി താലിബാന്‍ മാറിയത് അഫ്ഗാന്‍ ഭരണകൂടത്തിന് സുരക്ഷാ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെന്നതിന്റെ സൂചനയാണ്. അഫ്ഗാന്‍ പോലിസിനും സൈന്യത്തിനുമെതിരേ മാത്രല്ല, അമേരിക്കന്‍ സൈന്യം ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ പോലും ഏത് സമയത്തും ആക്രമണം നടത്താനുള്ള ശേഷിയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസം നടന്ന ആക്രമണങ്ങള്‍.

ആക്രമണങ്ങള്‍ സമാധാന ശ്രമങ്ങള്‍ക്കിടയില്‍
അഫ്ഗാന്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് താലിബാന്‍ ആക്രമണം ശക്തമാക്കിയിരിക്കുന്നത്. താലിബാനുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ചൈന, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമായി ഒമാനില്‍ യു.എസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇതിനോട് താലിബാന്‍ പ്രതികരിച്ചിട്ടില്ല. ഇതിനു മുമ്പ് താലിബാനുമായി നടത്തിയ ചര്‍ച്ചാ ശ്രമങ്ങളെല്ലാം പാതിവഴിയില്‍ പരാജയപ്പെടുകയായിരുന്നു.












Click it and Unblock the Notifications