സമ്പത്തിനെ ദില്ലിയില്‍ നിയമിച്ചാല്‍ ശ്രീമതി ടീച്ചറെ അമേരിക്കയിലോ യുഎന്നിലോ നിയമിക്കണം; ജയശങ്കര്‍
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ നിന്ന് പരാജയപ്പെട്ട സിപിഎം നേതാവും മുന്‍ എംപിയുമായ എ സമ്പത്തിന് കാബിനറ്റ് റാങ്കോടു കൂടിയ പദവി നല്‍കാനുള്ള സംസ്ഥാന സംര്‍ക്കാറിന്‍റെ തീരുമാനത്തെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. ജയശങ്കര്‍. സഖാവിൻ്റെ തൊഴിലില്ലായ്മ പരിഹരിക്കാനും അടൂർ പ്രകാശിനെ ജയിപ്പിച്ചു വിട്ട ആറ്റിങ്ങലെ വോട്ടർമാരെ തോല്പിക്കാനും ഈ നിനമനത്തിലൂടെ സാധിച്ചുവെന്നാണ് ജയശങ്കര്‍ പരിഹസിക്കുന്നത്.
സംസ്ഥാന പ്രസിഡന്‍റിന്‍റെ പ്രത്യേക പ്രതിനിധിയായി സമ്പത്തിനെ ദില്ലിയില്‍ നിയമിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കേന്ദ്രസർക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തിൽ നേടിയെടുക്കാനുള്ള പ്രവർത്തനങ്ങൾക്കായാണ് പ്രത്യേക ലെയ്‌സൺ ഓഫീസറെ നിയമിക്കുന്നത്. ഇതേ മാതൃകയിൽ, പാലക്കാട്ടെ തോറ്റ എംപിയെ ചെന്നൈയിലും ആലത്തൂരെ തോറ്റ എംപിയെ ബംഗളൂരുവിലും നിയമിക്കാമെങ്കിൽ അവരുടെ സങ്കടവും തീരുമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ജയശങ്കര്‍ പരിഹസിക്കുന്നത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

അവകാശവാദം
ആറ്റിങ്ങലെ തോറ്റ എംപിയെ ദൽഹിയിൽ കേരളത്തിൻ്റെ ഹൈക്കമ്മീഷണറായി നിയമിക്കാനും സഖാവിന് ക്യാബിനറ്റ് റാങ്കും കൊടിവച്ച കാറും കൊടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നല്ല കാര്യം. കേന്ദ്ര-കേരള ബന്ധം ശക്തിപ്പെടുത്താനും, സംസ്ഥാനത്തിന്റെ അവകാശങ്ങൾ കണക്കുപറഞ്ഞു വാങ്ങാനും ഈ നിയമനം ഉപകരിക്കും എന്നാണ് അവകാശവാദം.

മറ്റുള്ളവര്‍ക്കും ചുമതല നല്‍കണം
അതെന്തായാലും, സഖാവിന്‍റെ തൊഴിലില്ലായ്മ പരിഹരിക്കാനും അടൂർ പ്രകാശിനെ ജയിപ്പിച്ചു വിട്ട ആറ്റിങ്ങലെ വോട്ടർമാരെ തോല്പിക്കാനും സാധിച്ചു. ഇതേ മാതൃകയിൽ, പാലക്കാട്ടെ തോറ്റ എംപിയെ ചെന്നൈയിലും ആലത്തൂരെ തോറ്റ എംപിയെ ബംഗളൂരുവിലും നിയമിക്കാമെങ്കിൽ അവരുടെ സങ്കടവും തീരും; അയൽ സംസ്ഥാനങ്ങളുമായുളള ബന്ധവും മെച്ചപ്പെടും. തൃശ്ശൂരെ തോറ്റ എംപിയെ പോണ്ടിച്ചേരിയിൽ നിയമിക്കുന്നപക്ഷം സിപിഐക്കാർക്കും സന്തോഷമാകും.

കണ്ണൂരെ തോറ്റ എംപി
കണ്ണൂരെ തോറ്റ എംപിയെ മറന്നു കൊണ്ടല്ല ഇത്രയും എഴുതിയത്. കഴിവും പ്രാഗത്ഭ്യവും ഭാഷാ പരിജ്ഞാനവും പരിഗണിച്ച് സഖാവിനെ അമേരിക്കയിലെ കേരളത്തിന്‍റെ അംബാസിഡറോ ഐക്യരാഷ്ട്ര സഭയിലെ സംസ്ഥാനത്തിന്‍റെ സ്ഥിരം പ്രതിനിധിയോ ആയി നിയമിക്കണം. സഖാക്കളേ, മുന്നോട്ട്! എന്നും പറഞ്ഞാണ് ജയശങ്കര്‍ തന്‍റെ വിമര്‍ശനം അവസാനിപ്പിക്കുന്നത്.

ഔദ്യോഗിക ഉത്തരവ്
അതേസമയം, നാളത്തെ മന്ത്രിസഭാ യോഗത്തില്‍ സമ്പത്തിന്‍റെ നിയമനം സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയേക്കും. മുന്‍ എംപിയും കൊല്ലം ജില്ലാ സെക്രട്ടറിയുമായ കെഎന്‍ ബാലഗോപാലിനെയും ഈ തസ്തികയിലേക്ക് പരിഗണിച്ചിരുന്നെങ്കിലും ദീര്‍ഘകാലത്തെ ദില്ലി പരിചയം സമ്പത്തിന് അനുകൂല ഘടകമാവുകയായിരുന്നു. കേരള ഹൗസ് കേന്ദ്രീകരിച്ചായിരിക്കും പ്രത്യേക പ്രതിനിധിയുടെ പ്രവര്‍ത്തനം.

ചുമതല
സംസ്ഥാനത്തെ ദേശീയപാത വികസനം ഉള്‍പ്പടെ പല കേന്ദ്രപദ്ധതികളും വൈകുന്നത് ഉദ്യോഗ്സ്ഥ തലത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ പോരായ്മ മൂലമാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നയങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ളയാളെ പ്രത്യേക പ്രതിനിധിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കേന്ദ്ര മന്ത്രാലയങ്ങളും തമ്മിലുള്ള പ്രവര്‍ത്തനം ഏകോപിപ്പിക്കാനും വീഴ്ചകള്‍ പരിഹരിക്കാനും രാഷ്ട്രീയമായ ഇടപെടല്‍ നടത്താനുമാണ് സമ്പത്തിന്‍റെ നിയമനംകൊണ്ട് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
ജയശങ്കര്‍












Click it and Unblock the Notifications