ഷെയിന്‍ നിഗത്തിന്‍റെ സിനിമാ ഭാവിയെന്ത്; ഇനി എല്ലാം 'അമ്മ'യുടെ കൈകകളില്‍
കൊച്ചി: താര സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. കൊച്ചിയില്‍ ഇന്ന് വൈകീട്ടാണ് യോഗം. ഷെയിന്‍ നിഗവും നിര്‍മ്മാതാക്കളുമായുള്ള വിഷയുവും യോഗത്തില്‍ ഭാരവാഹികള്‍ ചര്‍ച്ച ചെയ്യും. ചര്‍ച്ചകള്‍ക്കായി ഷെയിന്‍ നിഗത്തേയും യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
ഷെയ്ന്‍ വിഷയത്തിന് പുറമേയുള്ള കാര്യങ്ങളും യോഗത്തിന്‍റെ അജണ്ടയിലുണ്ട്. അവസാന അജണ്ട ആയാണ് ഷെയിന്‍ വിഷയം ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിശദാംശങ്ങള്‍ ഇങ്ങനെ...
പ്രശ്ന പരിഹാരത്തിനായി
പ്രശ്ന പരിഹാരത്തിനായി മുടങ്ങിക്കിടക്കുന്ന സിനിമകള്‍ പൂര്‍ത്തീകരിക്കുന്നത് അടക്കമുള്ള കാര്യത്തില്‍ ഷെയ്ന്‍ നിഗത്തില്‍ നിന്ന് ചില ഉറപ്പുകള്‍ നേടിയെടുക്കാനാണ് സംഘടയുടെ നീക്കം. ഷെയ്ന്‍ നിഗത്തിന് പറയാനുള്ളത് കൂടി കേട്ടതിന് ശേഷം പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ചര്‍ച്ച നടത്താനാണ് അമ്മ ഭാരവാഹികളുടെ നീക്കം.
വിലക്ക് ഏര്‍പ്പെടുത്തിയത്
ഉല്ലാസം സിനിമയുടെ ഡബ്ബിംഗും വെയില്‍, ഖുര്‍ബാനി എന്നീ സിനിമകളുടെ ചിത്രീകരണവും മുടങ്ങിയതോടെയാണ് ഷെയ്ന്‍ നിഗത്തിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഉല്ലാസത്തിന്‍റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാതെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കില്ലെന്ന നിലപാടിലാണ് നിര്‍മാതാക്കള്‍.
സംഘടന ശ്രമിക്കുന്നത്
ഈ സാഹചര്യത്തിലാണ് മുടങ്ങിയ സിനിമകള്‍ പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ ഷെയ്ന്‍ നിഗവുമായി ധാരണ ഉണ്ടാക്കാന്‍ അമ്മ സംഘടന ശ്രമിക്കുന്നത്. സിനിമകള്‍ ഉപേക്ഷിക്കാനുണ്ടായ സാഹചര്യം, ഉല്ലാസം സിനിമ ഡബ്ബ് ചെയ്ത് കൊടുക്കാത്തതിന്‍റെ കാരണങ്ങള്‍ തുടങ്ങിയവയും ഷെയ്നില്‍ നിന്ന് ഭാരവാഹികള്‍ ചോദിച്ച് അറിയും.
ജനുവരിയിലേക്ക് മാറ്റിയത്
ഷെയ്ന്‍ നിഗം വിഷയം ചര്‍ച്ച ചെയ്യാന്‍ നേരത്തെ ഡിസംബര്‍ 22 അമ്മ നിര്‍വാഹക സമിതി യോഗം ചേരാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അധ്യക്ഷന്‍ മോഹന്‍ലാല്‍ സ്ഥലത്ത് ഇല്ലാത്തതിനാല്‍ യോഗം ജനുവരിയിലേക്ക് മാറ്റിവെക്കുകയായിരുന്നു.
സംഘടന പറയുന്നത് കേള്‍ക്കും
നിര്‍വാഹക സമിതി യോഗത്തില്‍ സംഘടന പറയുന്നതിന് അനുസരിച്ച് എല്ലാ കാര്യങ്ങളിലും മുന്നോട്ടു പോകാമെന്നാണ് ഷെയിന്‍ ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാട്. നിര്‍മാതാക്കളുടെ സംഘടനയ്ക്ക് നല്‍കിയ കത്തില്‍ ഇക്കാര്യം ഷെയിന്‍ വ്യക്തമാക്കിയിട്ടുണ്ട്. കത്തിന്‍റെ പകര്‍പ്പ് സ്വന്തം സംഘടനായ അമ്മയ്ക്ക് കൈമാറിയിട്ടുണ്ട്.
തയ്യാറല്ല
ഷെയ്നെ അനുനയിപ്പിച്ച് ഡബ്ബിങ് പൂര്‍ത്തീകരിക്കാനാകും താരസംഘടനയായ അമ്മയുടെയും ശ്രമം. ലൊക്കേഷനില്‍ താരങ്ങള്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം ഉണ്ടെന്ന നിര്‍മാതാക്കളുടെ ആരോപണവും യോഗത്തില്‍ ചര്‍ച്ചയാകും. അതേസമയം, നടൻ ഷെയ്ൻ നിഗമിനെതിരെ കര്‍ശന നിലപാടുമായി മുന്നോട്ടുപോകുകയാണ് നിര്‍മ്മാതാക്കളുടെ സംഘടന.
ജനുവരി ആറിന് അവസാനിച്ചു
സിനിമ ഡബ്ബ് ചെയ്ത് നല്‍കാതെ ഒരുവിധത്തിലുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചക്കും തയ്യാറല്ലെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ നിലപാട്. ഉല്ലാസം സിനിമയുടെ ഡബ്ബിങ് തീര്‍ക്കാന്‍ ഷെയ്നിനെ നിര്‍മ്മാതാക്കള്‍ നല്‍കിയ സമയ പരിധി ജനുവരി ആറിന് അവസാനിച്ചിരുന്നു.
പ്രതിഫല തര്‍ക്കം
മൂന്ന് ദിവസത്തിനകം ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം ഷെയ്ന്‍ നിഗം തള്ളിയിരുന്നു. പ്രതിഫല തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും കൂടുതല്‍ പ്രതിഫലം നല്‍കാതെ ഡബ്ബിംഗ് പൂര്‍ത്തിയാക്കില്ലെന്നുമായി ഷെയിന്‍ നിഗത്തിന്‍റെ നിലപാട്. തര്‍ക്കത്തില്‍ അമ്മയുടേയും നിര്‍മ്മാതാക്കളുടേയും സംഘടനയുടേയും തീരുമാനം എടുത്തതിന് ശേഷം മാത്രമേ ഡബ്ബിംഗ് പൂര്‍ത്തിയാക്കുവെന്നാണ് നടന്‍ അറിയിച്ചിരിക്കുന്നത്.
ഇരുപത്തിയഞ്ചുലക്ഷം
എന്നാല്‍ കരാര്‍പ്രകാരം ഇരുപത്തിയഞ്ചുലക്ഷം രൂപ പ്രതിഫലം വാങ്ങിയ ഷെയിന്‍ എത്രയും പെട്ടെന്ന് ഡബ്ബിങ് പൂര്‍ത്തിയാക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കുകയാണ് നിര്‍മാതാക്കള്‍. 25 ലക്ഷം രൂപയ്ക്ക് കരാര്‍ ഉറപ്പിച്ച ശേഷം വീണ്ടും 20 ലക്ഷം വേണമെന്ന് പറയുന്നത് മര്യാദ കേടാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് എം രഞ്ജിത്ത് പറഞ്ഞു.
4 സിനിമകള്‍ കൂടി
ഇത്തരം സമീപനം മറ്റൊരു നടന്‍മാരില്‍ നിന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും നിര്‍മ്മാതാക്കള്‍ അഭിപ്രായപ്പെടുന്നു. ഷെയ്നുമായി കരാര്‍ ഉണ്ടായിരുന്നു നാല് സിനിമകള്‍ കൂടി ഉപേക്ഷിക്കാനും നിര്‍മ്മാതാക്കള്‍ ഇന്ന് തീരുമാനിച്ചിട്ടുണ്ട്. അഡ്വാന്‍സ് നല്‍കിയ തുക തിരിച്ച് വാങ്ങാനാണ് നടപടി തുടങ്ങിയത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ട്രഷറര്‍ ബി രാകേഷ് ആണ് സിനിമ ഉപേക്ഷിക്കുന്നതായി അറിയിച്ച് രംഗത്തെത്തിയത്.
ഖേദവും മാപ്പും
നേരത്തെ നിര്‍മ്മാതാക്കള്‍ക്ക് എതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മാപ്പ് നല്‍കണമെന്നും കാണിച്ച് ഷെയ്ന്‍ നിഗം നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കും താരസംഘടനയ്ക്കും കത്ത് നല്‍കിയിരുന്നു. തന്‍റെ പ്രസ്താവനയില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മനപൂര്‍വ്വമായല്ല പാരമര്‍ശം നടത്തിയതെന്നും ഷെയിന്‍ കത്തില്‍ വിശദീകരിച്ചു.
Recommended Video
സിനിമാ ഭാവി
എന്നാല്‍ ഉല്ലാസത്തിന്‍റെ ഡബ്ബിങ് പൂർത്തീക്കരിക്കുന്നതിനെ കുറിച്ച് ഷെയ്ന്‍ കത്തില്‍ യാതൊന്നും പരാമർശിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഷെയ്നുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാനുള്ള ചർച്ചകൾക്ക് തയ്യാറല്ല എന്ന നിലപാടിൽ നിർമ്മാതാക്കൾ എത്തുകയായിരുന്നു. ഇതോടെ ഒമ്പതാം തീയതി ചേരുന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തിന് ഷെയിന്‍റെ സിനിമാ ഭാവിയില്‍ വലിയ പ്രാധാന്യമാണ് കൈവന്നിരിക്കുന്നത്.
'ഒന്നു പോടാപ്പ, സാര്‍ എത്ര അലറിക്കുരച്ചാലും മലയാളി മാറില്ല'; സെന്‍കുമാറിന് മറുപടി
അമിതാഭ് ബച്ചന് ശേഷം അഭിഷേക് ബച്ചന്റെ ട്വീറ്റിനും സോഷ്യല്‍ മീഡിയയില്‍ വന്‍ ട്രോള്‍