ഗോപാലകൃഷ്ണന് പൂട്ടിട്ട് പോലീസ്; മനോജ് എബ്രഹാമിനെ അധിക്ഷേപിച്ച കേസില്‍ ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്തു
Recommended Video
കൊച്ചി: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ തയ്യാറായ പോലീസിനെതിരെ വിവിധ കോണുകളില്‍ നിന്ന് ശക്തമായ വ്യാജ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 'സന്നിധാനത്ത് പോലീസ് വേഷത്തില്‍ എത്തിയത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍' എന്ന പ്രചരണം ഉദാഹരണം മാത്രം.
'17 ന് മരിച്ചെങ്കില്‍ 19 ന് വീട്ടിലേക്ക് വിളിക്കുന്നത് എങ്ങനെ'; ശിവദാസന്റെ മരണത്തിലെ വാസ്തവം ഇങ്ങനെ
നിലയ്ക്കലില്‍ പ്രതിഷേധക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുത്തതായിരുന്നു പോലീസിനെതിരെയുള്ള വ്യാജപ്രചരണങ്ങളുടെ പ്രധാന കാരണം. ശബരിമലയില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന ഐജി മനോജ് എബ്രഹാമിനെതിരെ വ്യക്തിപരവും വര്‍ഗീയപരവുമായ പ്രചരണങ്ങളും നടന്നിരുന്നു. ഇത്തരത്തില്‍ മനോജ് എബ്രഹാമിനെതിരെ മോശം പരാമര്‍ശം നത്തിയ ബിജെപി നേതാവ് ബി ഗോപാല കൃഷ്ണനെ ഇന്നലെ പോലീസ് അറസ്റ്റു ചെയ്തിരിക്കുകയാണ്.
മനോജ് എബ്രഹാമിനെതിരെ
നിലയ്ക്കലില്‍ നടന്ന പോലീസ് നടപടക്കെതിരെ കൊച്ചിയില്‍ എസ്പി ഓഫീസിന് മുന്നില്‍ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു ഐജി മനോജ് എബ്രഹാമിനെതിരെ അങ്ങേയറ്റം മോശമായ പരാമര്‍ശം നടത്തിയത്.
ശബരിമലയില്‍ അക്രമം ഉണ്ടാക്കിയത്
മനോജ് എബ്രഹാം എന്ന പോലീസ് നായയാണ് ശബരിമലയില്‍ അക്രമം ഉണ്ടാക്കിയത്. സാധാരണ പോലീസ് നായയ്ക്ക് ഒരു അന്തസ്സുണ്ട്. എന്നാല്‍ അന്തസ്സില്ലാത്ത പോലീസ് നായ ആണ് മനോജ് എബ്രഹാം എന്നായിരുന്നു ഗോപാലകൃഷ്ണന്റെ പരാമര്‍ശം.
ഞങ്ങള്‍ വെറുതേ വിടില്ല
ഞങ്ങള്‍ വെറുതേ വിടില്ല. തോളില്‍ ഐപിഎസ് ഉണ്ടല്ലോ. ഇനി ഒരു പ്രമോഷന്‍ കിട്ടണം എങ്കില്‍ സെന്‍ട്രല്‍ ട്രിബ്യൂണില്‍ അയാള്‍ക്ക് പോകേണ്ടി വരും. നിങ്ങള്‍ 25000 പോലീസുകാരെ കൊണ്ടുവരാന്‍ തീരുമാനിച്ചാല്‍ അന്‍പതിനായും വിശ്വാസികള്‍ ശബരിമലയില്‍ എത്തും. തടയാന്‍ പറ്റുമെങ്കില്‍ തടഞ്ഞോ എന്ന ഭീഷണിയും അന്ന് ഗോപാലകൃഷ്ണന്‍ മുഴക്കിയിരുന്നു.
പോലീസ് കേസ്
ഐജിയെ അധിക്ഷേപിച്ചതിനും പോലീസിനെ ഭീഷണിപ്പെടുത്തിയതിനും പരാമര്‍ശത്തില്‍ ഗോപാലകൃഷ്ണനെതിരെ കഴിഞ്ഞ ദിവസം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അനധികൃതമായി സംഘം ചേര്‍ന്നതിന് ബിജെപി ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ 200 പേര്‍ക്കെതിരേയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഇന്നലെ വൈകിട്ടോടെ
കേസില്‍ ഇന്നലെ വൈകിട്ടോടെയാണ് ബിജെപി സംസ്ഥാന വക്താവ് കൂടിയായ ബി ഗോപാലകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. വൈകിട്ടോടെ സെന്‍ട്രല്‍ സ്‌റ്റേഷനില്‍ ഹാജരായപ്പോഴാണ് ഗോപാലകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തത്.
പരാമര്‍ശം തെറ്റായിപ്പോയി
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഗോപാലകൃഷ്ണനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഐജിക്കെതിരായ പരാമര്‍ശം തെറ്റായിപ്പോയെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞതായി എസിപി കെ ലാല്‍ജി വ്യക്തമാക്കി.
കര്‍ശന നടപടി തുടരും
അതേസമയം മനോജ് എബ്രഹാമിനെതിരെ വര്‍ഗ്ഗീയപരവും വ്യക്തിപരവുമായ വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് പോലീസ് വ്യക്തമാക്കുന്നു. ശബരിമലയിലെ സുരക്ഷാ ചുമതലയുടെ പേരില്‍ ഐജി മനോജ് എബ്രഹാമിന് എതിരെ സംഘപരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരണമായിരുന്നു നടത്തിയത്.
കുളിപ്പിച്ച് കിടത്തണം
സംഭവത്തില്‍ പോലീസ് നിരവിധിയാളുകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മനോജ് എബ്രഹ്രാമിന്റെ ഫോട്ടോയ്ക്കൊപ്പം, ഈ പരനാറിയെ എന്നെങ്കിലും കിട്ടും, കുളിപ്പിച്ച് കിടത്തണം എന്ന് പോസ്റ്റിട്ടതിന് വെങ്ങാനൂര്‍ സ്വദേശിയായ അരുണ്‍ എന്നയാളെ ആണ് ആദ്യം പോലീസ് അറസ്റ്റ് ചെയ്തത്.
മുഖ്യമന്ത്രിയുടെ നിർദ്ദേശം
പിന്നീട് തിരുവനന്തപുരം സ്വദേശികളായ ആര്‍ സന്ദീപ്, രാജേഷ് ഗോവിന്ദ് എന്നിവരും ഐജിയെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ അറസ്റ്റിലായിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കെതിരെ മതവും ജാതിയും പറഞ്ഞ് ആക്രമിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആദ്യം ശ്രീധരന്‍ പിളള
ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളളയാണ് ആദ്യം ഐജിയെ മതം പറഞ്ഞ് അധിക്ഷേപിച്ച് രംഗത്ത് എത്തിയത്. ക്രിസ്ത്യാനിയായ ഉദ്യോഗസ്ഥനെ ഉപയോഗിച്ച് പിണറായി വിജയന്‍ ഭക്തരെ അടിച്ചമര്‍ത്തുന്നു എന്നാണ് ശ്രീധരന്‍ പിളള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. പിന്നാലെ പല ബിജെപി നേതാക്കളും ഇത് ആവര്‍ത്തിക്കുകയായിരുന്നു.