ഷുക്കൂര്‍ കൊലപാതകം: ജയരാജനും രാജേഷിനും കുരുക്ക് മുറുകുന്നു.. സിബിഐ പുനരന്വേഷണം..!!
കണ്ണൂര്‍: അരിയില്‍ ഷുക്കൂറിന്റെ കൊലപാതക്കേസില്‍ സിപിഎം നേതാക്കള്‍ക്ക് വീണ്ടും കുരുക്ക് മുറുകുന്നു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, കല്യാശ്ശേരി എംഎല്‍എ ടിവി രാജേഷ് എന്നീ നേതാക്കള്‍ ഉള്‍പ്പെട്ട കേസില്‍ സിബിഐ പുനരന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഇടക്കാലത്ത് മുടങ്ങിയ കേസന്വേഷണമാണ് ഇപ്പോള്‍ വീണ്ടും പുനരാരംഭിച്ചിരിക്കുന്നത്. ഇതോടെ ഷുക്കൂർ കേസ് സിപിഎമ്മിന് വീണ്ടും തലവേദനയാവുകയാണ്.

സിപിഎമ്മിന് തിരിച്ചടി
ഷുക്കൂര്‍ വധക്കേസിലെ സിബിഐ അന്വേഷണം നിയമക്കുരുക്കില്‍ അകപ്പെട്ട് മുടങ്ങിക്കിടക്കുകയായിരുന്നു.സിബിഐ അന്വേഷണത്തിനെതിരെ പി ജയരാജനും ടിവി രാജേഷും നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇരുവരുടേയും ഹര്‍ജി ഹൈക്കോടതി തള്ളി.

പുനരന്വേഷണം തുടങ്ങി
മുസ്ലിം ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ സിബിഐ തിരുവനന്തപുരം യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. തളിപ്പറമ്പിലെ മാധ്യമപ്രവര്‍ത്തകന്‍ മനോഹരനില്‍ നിന്നും സിബിഐ മൊഴിയെടുത്തു.

ഗൂഢാലോചന നടത്തി
അരിയില്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തിയ പി ജയരാജന്‍ ഉള്‍പ്പെട്ട നേതാക്കളെ ലീഗുകാര്‍ തടഞ്ഞിരുന്നു. പരുക്കേറ്റ് ആശുപത്രിയിലായ നേതാക്കള്‍ അവിടെ വെച്ച് ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തത് എന്നാണ് കേസ്.

ആശുപത്രിയിൽ നടന്നത്
2012 ഫെബ്രുവരി 20ന് ആണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ വെച്ച് രാജേഷും ജയരാജനും ആക്രമണ വിവരങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് അന്വേഷിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളാണ് മനോഹരനില്‍ നിന്നും സിബിഐ ഉദ്യോഗസ്ഥര്‍ തിരക്കിയത് എന്നാണ് അറിയുന്നത്.

നേതാക്കൾ ആക്രമിക്കപ്പെട്ടു
കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിന് അടുത്ത് വെച്ചാണ് എംഎസ്എഫ് പ്രവര്‍ത്തകന്‍ ആയ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. പി ജയരാജന്റെ കാര്‍ ആക്രമിക്കപ്പെട്ടതിന് തൊട്ട് പിന്നാലെ ആയിരുന്നു നാടിനെ നടുക്കിയ കൊലപാതകം.

കൊലപാതകം തടഞ്ഞില്ല
കൊലപാതക ഗൂഢാലോചനയെക്കുറിച്ച് മുന്‍പേ തന്നെ വിവരമുണ്ടായിട്ടും തടഞ്ഞില്ല എന്നതാണ് സിപിഎം നേതാക്കള്‍ക്ക് എതിരെയുള്ള കേസ്. പാര്‍ട്ടി കോടതി വിചാരണ നടത്തി കൊലപാതകം നടത്തിയെന്നാണ് പോലീസ് റിപ്പോര്‍ട്ട് വന്നത്.

പാർട്ടി കോടതി വിധി
രണ്ടരമണിക്കൂറോളം ഷുക്കൂറിനെ തടവിലാക്കിയ ശേഷമാണ് ക്രൂരമായ രീതിയില്‍ കൊലപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ട്. പി ജയരാജനും രാജേഷും ഗൂഢാലോചന നടത്തുന്നത് കണ്ടുവെന്ന് നേരത്തെ രണ്ട് പേര്‍ മൊഴി കൊടുത്തിരുന്നുവെങ്കിലും പിന്നീട് മൊഴി മാറ്റി.












Click it and Unblock the Notifications