ചീമേനി കൊല: കൊലയാളി സംഘം സിം കാര്‍ഡ് വാങ്ങിയത് വ്യാജമേല്‍വിലാസത്തില്‍
കാസര്‍കോട്: ചീമേനി പുലിയന്നൂരില്‍ റിട്ട. പ്രധാനാധ്യാപിക ജാനകിയെ കഴുത്തറുത്ത് കൊല്ലുകയും ഭര്‍ത്താവ് കൃഷ്ണന്‍ മാസ്റ്ററെ കഴുത്തിന് വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്ത കൊള്ള സംഘം ഉപയോഗിച്ചത് വ്യാജ മേല്‍വിലാസത്തിലെടുത്ത സിംകാര്‍ഡുകളാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ആന്ധ്രയില്‍ നിന്ന് ഒന്നും പശ്ചിമബംഗാളില്‍ നിന്ന് രണ്ടും സിം കാര്‍ഡുകള്‍ വ്യാജ മേല്‍വിലാസത്തിലൂടെ സംഘം വാങ്ങിയെന്നാണ് വിവരം.
ആന്ധ്രയിലെയും പശ്ചിമബംഗാളിലെയും പൊലീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്ന് സിം കാര്‍ഡുകളും വാങ്ങുമ്പോള്‍ നല്‍കിയ മേല്‍വിലാസങ്ങള്‍ ശേഖരിച്ച് താമസക്കാരെ കണ്ടെത്താന്‍ നടത്തിയ അന്വേഷണം വിഫലമായി. കൊല നടന്ന ചീമേനിയിലെയും മുഖം മൂടി വാങ്ങിയ പറശ്ശിനിക്കടവിലെയും മൊബൈല്‍ ടവറുകള്‍ക്ക് കീഴില്‍ സംശയ സാഹചര്യത്തില്‍ വന്ന മൂന്ന് മൊബൈല്‍ നമ്പറുകള്‍ അന്വേഷണത്തിന് സഹായകരമാകുമെന്നാണ് വിശ്വാസം. മൂന്നും സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നു.
ജാനകിയുടെ കുടുംബാംഗങ്ങളെ ഇന്നലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മൊഴിയെടുത്തു. അന്വേഷണം അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. എന്നാല്‍ വ്യാജ സിംകാര്‍ഡുകള്‍ ഉപയോഗിച്ചതിനാല്‍ കൊലയാളികളെ അന്വേഷിച്ച് കണ്ടു പിടിക്കുക എളുപ്പമല്ലെന്നാണ് പൊലീസ് കരുതുന്നത്. കൊലയാളി സംഘത്തെ നിയോഗിച്ചയാളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം മുന്നോട്ട് പോകുന്നത്.
ലിങ്ക് റോഡിലൂടെയുള്ള ബസ് സർവ്വീസ് തുടരും.ഉടമകളുടെ പ്രയാസങ്ങൾക്ക് താൽക്കാലിക പരിഹാരം