വീട്ടമ്മയെ പീഡിപ്പിച്ച വിൻസെന്റ് എംഎൽഎയുടെ ജയിൽവാസം തുടരും! പുറത്തിറങ്ങുമോ എന്നത് ബുധനാഴ്ച അറിയാം..
നേരത്തെ, കേസിൽ ജാമ്യാപേക്ഷയുമായി വിൻസെന്റ് എംഎൽഎ നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ജാമ്യം നിഷേധിച്ചിരുന്നു.
തിരുവനന്തപുരം: വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന എം വിൻസെന്റ് എംഎൽഎയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ബുധനാഴ്ചത്തേക്കാണ് മാറ്റിവെച്ചത്.
നേരത്തെ, കേസിൽ ജാമ്യാപേക്ഷയുമായി വിൻസെന്റ് എംഎൽഎ നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെ തുടർന്നാണ് ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.

അയൽവാസിയായ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ ജൂലായ് 22നാണ് കോൺഗ്രസ് എംഎൽഎയായ എം വിൻസെന്റിനെ പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നു മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അന്വേഷണ സംഘം വിൻസെന്റിനെ അറസ്റ്റ് ചെയ്തത്.
വീട്ടമ്മയുമായി ഫോണിൽ സംസാരിച്ചതിന്റെ രേഖകളടക്കം എംഎൽഎയ്ക്കെതിരെ മതിയായ തെളിവുകളുണ്ടെന്നായിരുന്നു അന്വേഷണ ചുമതലുള്ള അജിതാ ബീഗം അറിയിച്ചത്. എംഎൽഎയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നെയ്യാറ്റിൻകര,കാട്ടാക്കട,ബാലരാമപുരം മേഖലകളിൽ രാഷ്ട്രീയ സംഘർഷങ്ങളും പൊട്ടിപ്പുറപ്പെട്ടു. എംഎൽഎയുടെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു കോൺഗ്രസിന്റെ വാദം. നിലവിൽ എം വിൻസെന്റ് എംഎൽഎ നെയ്യാറ്റിൻകര സബ് ജയിലിൽ റിമാൻഡ് തടവുകാരനായി തുടരുകയാണ്.












Click it and Unblock the Notifications