എത്രമാത്രം ഹീനമായാണ് മനോരമ സ്വന്തം വായനക്കാരെ വഞ്ചിക്കുന്നത്: രൂക്ഷവിമർശനവുമായി സിപിഎം
തിരുവനന്തപുരം: എസ് എഫ് ഐ പ്രവർത്തകനായ ധീരജിന്റെ കൊലപാതക വാർത്ത മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത രീതിക്കെതിരെ രൂക്ഷ വിമർശനവുമായി സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍. എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു എന്നല്ലാതെ, ആ വാർത്തയിലെവിടെയും കെഎസ്‌യു എന്ന പരാമർശം പോലും വരാതിരിക്കാൻ മനോരമ കാണിച്ച സൂക്ഷ്മത അപഹാസ്യമാണ്. " കുത്തേറ്റ് " മരിച്ചു എന്ന പ്രയോഗം തന്നെ കരുതിക്കൂട്ടിയുള്ളതാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ഇടുക്കി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ സ: ധീരജിനെ കെഎസ്‌യു -യൂത്ത് കോൺഗ്രസ്സ് ക്രിമിനലുകൾ കുത്തിക്കൊലപ്പെടുത്തിയ വാർത്ത മലയാള മനോരമയിൽ കണ്ടു. എത്രമാത്രം ഹീനമായാണ് ഈ പത്രം സ്വന്തം വായനക്കാരെ വഞ്ചിക്കുന്നത്. എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു എന്നല്ലാതെ, ആ വാർത്തയിലെവിടെയും കെഎസ്‌യു എന്ന പരാമർശം പോലും വരാതിരിക്കാൻ മനോരമ കാണിച്ച സൂക്ഷ്മത അപഹാസ്യമാണ്. " കുത്തേറ്റ് " മരിച്ചു എന്ന പ്രയോഗം തന്നെ കരുതിക്കൂട്ടിയുള്ളതാണ്. കുത്തേറ്റ് മരിച്ചതല്ല മനോരമേ, കുത്തികൊന്നതാണ്.
കലാലയത്തിലേയ്ക്ക് പുറത്ത് നിന്നുള്ള യൂത്ത്കോൺഗ്രസ് ഗുണ്ടകളെ വിളിച്ച് വരുത്തി ആസൂത്രിതമായി നടത്തിയ കൊലപതകത്തിന് നേതൃത്വം നൽകിയ കെഎസ്‌യു വിനേയും അതിന്റെ നേതാക്കളെയും വെള്ളപൂശാൻ ബോധപൂർവമായ ശ്രമമാണ് മനോരമ നടത്തിയിട്ടുള്ളത്. എസ്എഫ്ഐകാരാണ് പ്രതിയെങ്കിൽ എന്തെല്ലാം ബഹളങ്ങൾ ആയിരിക്കും ഈ പത്രമുത്തശ്ശി നടത്തുക എന്നത് നമുക്കെല്ലാം ഊഹിക്കാവുന്നതേ ഉള്ളു. ഈ സംഭവത്തിൽ കലാലയങ്ങളിലെ സംഘർഷത്തെ കുറിച്ചാണ് മനോരമ വാചാലമാകുന്നത്. ഒരു സംഘർഷവും ഇല്ലാതിരുന്ന സന്ദർഭത്തിലാണ് ഈ ക്രൂരമായ കൊലപാതകം കെഎസ്‌യു- യൂത്ത് കോൺഗ്രസ്സ് ഗുണ്ടകൾ നടത്തിയത് എന്നത് മൂടി വയ്ക്കുകയാണ് മനോരമ.
കേരളത്തിൽ നിരവധി എസ്എഫ്ഐ പ്രവർത്തകരെയും നേതാക്കളെയും ആർഎസ്എസും കോൺഗ്രസും കൊലപ്പെടുത്തിയിട്ടുണ്ട്, എന്നാൽ എസ്എഫ്ഐയുടെ ഒരു വിദ്യാർത്ഥിയും ഒരു കോളേജിലും കെഎസ്‌യുവിലെയോ എബിവിപിയുടെയോ ഒരു പ്രവർത്തകന്റെ പോലും ജീവനെടുത്ത സംഭവം ഉണ്ടായിട്ടേയില്ല. അവിടെയാണ് കലാലയസംഘർഷത്തെ കുറിച്ച് മുത്തശ്ശി പത്രത്തിന്റെ ചാരിത്ര്യ പ്രസംഗം. ഒരു വിദ്യാർത്ഥിയുടെ മരണത്തിൽ പോലും രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്ന പത്രപ്രവർത്തന ശൈലിയോട് അങ്ങേയറ്റം അറപ്പും വെറുപ്പും തോന്നുന്നു.
Recommended Video