നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപിന് വേണം.. പുതിയ ആവശ്യവുമായി കോടതിയിലേക്ക്!
തൃശൂര്‍: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കേസിലെ അനുബന്ധ കുറ്റപത്രം ചോര്‍ന്നതിന് പിന്നാലെ പ്രധാനസാക്ഷികളുടെ മൊഴിയും മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. ഈ ചോര്‍ച്ചയ്‌ക്കെതിരെ ദിലീപ് കോടതിയെ സമീപിക്കുകയും ചെയ്യുകയുണ്ടായി.പോലീസ് കുറ്റപത്രം ചോര്‍ത്തിയെന്ന ദിലീപിന്റെ പരാതിയില്‍ കോടതി വിധി പറയുന്നതിന് മുന്‍പേ ദിലീപ് വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തവണ ദിലീപിന്റെ ആവശ്യം മറ്റൊന്നാണ്.
ആദിത്യന് ഭീഷണിപ്പെടുത്തുന്നു.. ജയന് അച്ഛനെന്ന് തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് മുരളി ജയന്!
ഇനിയും കണ്ടെത്താനാവാതെ പോലീസ്
നടി ആക്രമിക്കപ്പെട്ട കേസില്‍ സുപ്രധാനമായ തെളിവാണ് നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡും മൊബൈല്‍ ഫോണും. ഇവ രണ്ടും ഇതുവരെ പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഈ ദൃശ്യങ്ങളുടെ ഒറിജിനല്‍ നശിപ്പിച്ച് കളഞ്ഞതായും അതല്ല വിദേശത്തേക്ക് കടത്തിയതായും അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇവ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടരുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
ദൃശ്യങ്ങൾ കാണാനായില്ല
അതേസമയം നടിയെ പള്‍സര്‍ സുനി അടക്കമുള്ളവര്‍ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് പോലീസിന് കണ്ടെത്താന്‍ സാധിച്ചിരുന്നു. ഇവ കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. കേസിലെ എട്ടാം പ്രതിയായ ദിലീപ് കോടതിയിലെത്തി നേരത്തെ കുറ്റപത്രത്തിന്റെ പകര്‍പ്പ് കൈപ്പറ്റിയിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ കാണണം എന്ന ആവശ്യം നടന്നില്ല.
പോലീസ് ശക്തമായി എതിർത്തു
കേസിലെ സുപ്രധാന തെളിവായ ദൃശ്യങ്ങള്‍ ദിലീപിനെ കാണിക്കുന്നതിനെ പോലീസ് ശക്തമായി എതിര്‍ക്കുകയുണ്ടായി. ഇതേത്തുടര്‍ന്ന് കുറ്റപത്രം കൈപ്പറ്റിയ ദിലീപ് മടങ്ങുകയായിരുന്നു. എന്നാല്‍ ഈ ദൃശ്യങ്ങള്‍ കാണുന്നതിന് വേണ്ടി ദിലീപ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതായാണ് വാര്‍ത്തകള്‍ വരുന്നത്. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് വേണം എന്നതാണ് ദിലീപിന്റെ ആവശ്യം.
മെമ്മറി കാർഡ് വേണം
മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ലഭിക്കുന്നതിന് വേണ്ടി ദിലീപ് ഹൈക്കോടതിയെ സമീപിച്ചേക്കും എന്നാണ് അറിയുന്നത്. സുപ്രധാന രേഖകള്‍ നല്‍കാതെ പോലീസ് ഒളിച്ച് കളിക്കുകയാണ് എന്ന പരാതിയും ദിലീപ് ഹൈക്കോടതിയില്‍ ഉന്നയിക്കും. ദൃശ്യങ്ങള്‍ അടക്കം തനിക്കെതിരായ തെളിവുകള്‍ പൂര്‍ണമായും ലഭിക്കണം എന്നാണ് പുതിയ ആവശ്യം. തങ്ങള്‍ കൈപ്പറ്റിയ കുറ്റപത്രം പരിശോധിച്ചപ്പോള്‍ സുപ്രധാനമായ രേഖകളും സാക്ഷിമൊഴികളുമടക്കം ലഭിച്ചിട്ടില്ല എന്ന് മനസ്സിലായെന്നും ദിലീപിന്റെ അഭിഭാഷകന്‍ പറയുന്നു.
പൂർണമായ തെളിവുകൾ വേണം
പൂര്‍ണമായ തെളിവുകള്‍ വിചാരണയ്ക്ക് മുന്‍പ് ലഭിക്കാന്‍ എല്ലാ പ്രതികള്‍ക്കും അവകാശമുണ്ടെന്ന വാദം ഉന്നയിച്ചായിരിക്കും ദിലീപ് ഹൈക്കോടതിക്ക് മുന്നിലെത്തുക. നിര്‍ണായകമായ രേഖകള്‍ പോലീസ് നല്‍കാത്തത് ബോധപൂര്‍വ്വമാണെന്നും ഇത് ലഭിക്കാതിരിക്കുന്നത് തങ്ങളുടെ വാദത്തെ ബാധിക്കുമെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നു. ഡിസംബര്‍ 15നാണ് ദിലീപ് കോടതിയിലെത്തി കുറ്റപത്രവും അനുബന്ധ രേഖകളും കൈപ്പറ്റിയത്.
ആവശ്യമെങ്കിൽ പരിശോധിക്കാം
പള്‍സര്‍ സുനി അടക്കം കേസിലെ മറ്റ് പ്രതികള്‍ക്കും കുറ്റപത്രത്തിന്റെ പകര്‍പ്പ് കൈമാറിയിട്ടുണ്ട്. അതേസമയം നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ആര്‍ക്കും നല്‍കിയിട്ടില്ല. മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കുന്നതിനെ അന്വേഷണ സംഘം കോടതിയില്‍ എതിര്‍ത്തിരുന്നു. ആവശ്യമെങ്കില്‍ പ്രോസിക്യൂട്ടറുടെ സാന്നിദ്ധ്യത്തില്‍ കോടതിയില്‍ വെച്ച് പ്രതിഭാഗം അഭിഭാഷകന് ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും അന്വേഷണ സംഘം നിലപാട് വ്യക്തമാക്കിയിരുന്നു.
നടിയുടെ സ്വകാര്യത മാനിക്കണം
ദിലീപ് അടക്കമുള്ള പ്രതികളെ ദൃശ്യങ്ങള്‍ കാണിക്കുന്ന കാര്യത്തില്‍ ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യത കൂടി പരിഗണിക്കണം എന്ന വാദവും അന്വേഷണ സംഘം മുന്നോട്ട് വെച്ചു. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പരിശോധിക്കണം എന്ന് പള്‍സര്‍ സുനി അടക്കമുള്ള പ്രതികള്‍ ആവശ്യപ്പെട്ടത് കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ക്ക് വേണ്ടി ദിലീപ് കോടതി കയറുന്നത്.
അടുത്ത നിയമപോരാട്ടം
അതേസമയം ദിലീപിനെ പ്രതിചേര്‍ത്തിരിക്കുന്ന അനുബന്ധ കുറ്റപത്രത്തിന് എതിരെയും നീക്കങ്ങള്‍ നടന്നേക്കുമെന്ന് സൂചനകളുണ്ട്. കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയാലുടന്‍ കുറ്റപത്രത്തില്‍ നിന്നും തന്റെ പേര് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ദിലീപ് നിയമപോരാട്ടം തുടങ്ങിയേക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് പ്രോസിക്യൂഷന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുക.
വിധി ഈ മാസം ഒൻപതിന്
അതിനിടെ കേസിലെ കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ച് ദിലീപ് നല്‍കിയ പരാതിയില്‍ കോടതി ഈ മാസം ഒന്‍പതിന് വിധി പറയും. തന്നെ അപമാനിക്കുന്നതിന് വേണ്ടി പോലീസ് ഗൂഢാലോചന നടത്തിയാണ് കുറ്റപത്രം ചോര്‍ത്തിയത് എന്നാണ് ദിലീപ് ഉന്നയിക്കുന്ന വാദം. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെട്ടു. അതേസമയം ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള ദിലീപ് തന്നെയാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്ന് പ്രോസിക്യൂഷന്‍ വാദിക്കുന്നു.
Recommended Video
പരസ്പരം ആക്രമിച്ച് പോലീസും ദിലീപും
പോലീസിനോട് ദിലീപിന്റെ പരാതിയില്‍ കോടതി വിശദീകരണം തേടിയിരുന്നു. പോലീസ് കുറ്റപത്രം ചോർത്തി നല്‍കിയിട്ടില്ലെന്നും കേസ് വഴി തെറ്റിക്കാന്‍ ദിലീപ് ശ്രമിക്കുന്നു എന്നുമാണ് അന്വേഷണ സംഘം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. മാത്രമല്ല കുറ്റപത്ത്രതിന്റെ പകര്‍പ്പെടുക്കാന്‍ ഫോട്ടോസ്റ്റാറ്റ് കടയില്‍ നല്‍കിയപ്പോള്‍ ചോര്‍ന്നതാകാം എന്നും പോലീസ് വാദിക്കുകയുണ്ടായി. ഇത് പോലീസിനെ പരിഹാസ്യരാക്കുകയും ചെയ്തു.അതിനിടെ ചോര്‍ന്നത് കുറ്റപത്രത്തിന്റെ യഥാര്‍ത്ഥ പതിപ്പ് അല്ലെന്നും കരട് രൂപം മാത്രമാണ് എന്നും പോലീസ് വിശദീകരിക്കുകയുണ്ടായി.