മണിയുടെ പോസ്റ്റ്‌മോര്‍ട്ടത്തിന് സഹായം, പാർക്കിൻസൺ ബാധിച്ച് ഒന്നരവർഷം കിടപ്പിൽ. ഡോ. രമയെ കുറിച്ച് ഇടവേള ബാബു
തിരുവനന്തപുരം: നടന്‍ ജഗദീഷിന്റെ ഭാര്യയും ഫോറന്‍സിക് വിദഗ്ധയുമായ ഡോ. രമയെ കുറിച്ചുളള ഓര്‍മ പങ്കുവെച്ച് നടനും അമ്മ സെക്രട്ടറിയുമായ ഇടവേള ബാബു. ആറ് വര്‍ഷത്തോളമായി ഡോ. രമ പാര്‍ക്കിന്‍സണ്‍സ് രോഗബാധിതയായിരുന്നുവെന്ന് ഇടവേള ബാബു പറയുന്നു. തങ്ങള്‍ക്ക് എന്ത് ആവശ്യം വന്നാലും രമ ചേച്ചി സഹായത്തിനുണ്ടാകുമായിരുന്നു.
നടന്‍ കലാഭവന്‍ മണി അന്തരിച്ചപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് സഹായിച്ചത് ഡോ. രമ ആയിരുന്നുവെന്ന് ഇടവേള ബാബു പറയുന്നു. കലാഭവന്‍ മണിയുടെ മൃതദേഹം ആലപ്പുഴയില്‍ വെച്ചോ തൃശൂരില്‍ വെച്ചോ പോസ്റ്റ്‌മോര്‍ട്ടം നടത്തണം എന്ന സ്ഥിതി വന്നു. അന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് കലാഭവന്‍ മണിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ സഹായം ചെയ്ത് തന്നത് ഡോ. രമ ആയിരുന്നുവെന്ന് ഇടവേള ബാബു മനോരമ ഓണ്‍ലൈനിനോട് പ്രതികരിച്ചു.

പാര്‍ക്കിന്‍സണ്‍ രോഗം ബാധിച്ച് ഒന്നരവര്‍ഷത്തോളമായി ഡോ. രമ കിടപ്പിലായിരുന്നു. ഇത്രയും നാള്‍ അവര്‍ പിടിച്ച് നിന്നത് മനക്കരുത് ഒന്നുകൊണ്ട് മാത്രമാണെന്നും ഇടവേള ബാബു പറഞ്ഞു. താനടക്കമുളളവര്‍ക്ക് എന്ത് ആവശ്യത്തിനും ഓടിച്ചെല്ലാമായിരുന്ന അത്താണിയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഫോറന്‍സിക് വകുപ്പില്‍ ഉന്നത പദവിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോ. രമയുമായി ജഗദീഷിന്റെ ഭാര്യ എന്നതില്‍ കവിഞ്ഞുളള വ്യക്തിപരമായ അടുപ്പം തനിക്കുണ്ടെന്നും ഇടവേള ബാബു പറഞ്ഞു.
ഫോറന്‍സിക് ഡോക്ടര്‍ ആയിരുന്ന തന്റെ അമ്മാവന്റെ വിദ്യാര്‍ത്ഥിനി ആയിരുന്നു ഡോ. രമ. അതുകൊണ്ടുളള അടുപ്പം തന്നോടുണ്ടായിരുന്നു. ഡോ. രമ പ്രഗ്ത്ഭയായ ഡോക്ടര്‍ എന്നതിലുപരി മികച്ച വ്യക്തിത്വത്തിന് കൂടി ഉടമ ആയിരുന്നുവെന്നും ഇടവേള ബാബു അനുസ്മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്ന ഡോ. പി രമ ഇന്ന് രാവിലെയാണ് അന്തരിച്ചത്. 61 വയസ്സായിരുന്നു. സംസ്ഥാനത്തെ കോളിളക്കമുണ്ടാക്കിയ പല കേസുകളിലും ഡോ. രമ കണ്ടെത്തിയ ഫോറന്‍സിക് തെളിവുകള്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. വൈകിട്ട് നാല് മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ ഡോ. രമയുടെ സംസ്‌ക്കാരം നടക്കും.












Click it and Unblock the Notifications