പുതുവൈപ്പ് പ്രശ്നം 'നൈസായി'പരിഹരിച്ച് പിണറായി!പദ്ധതി ഉപേക്ഷിക്കാനാകില്ല,നിർമ്മാണം തത്ക്കാലം നിർത്തും
ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്നും പാരിസ്ഥിതിക റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം മാത്രമേ നിർമ്മാണ പ്രവർത്തനങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കൂവെന്ന സർക്കാർ ഉറപ്പുനൽകി.
തിരുവനന്തപുരം: പുതുവൈപ്പിലെ ഐഒസി പാചക വാതക ടെർമിനൽ പദ്ധതി ഉപേക്ഷിക്കാനാകില്ലെന്ന് സർക്കാർ. എന്നാൽ തത്ക്കാലത്തേക്ക് നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കാൻ ഐഒസിയോട് ആവശ്യപ്പെടാമെന്നും, ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നമെന്നും സർക്കാർ വ്യക്തമാക്കി.
പുതുവൈപ്പ് സമരവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് സർക്കാർ പ്രതിനിധികൾ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാമെന്നും യോഗത്തിൽ ഉറപ്പുനൽകി.

മുഖ്യമന്ത്രി പിണറായി വിജയൻ, വൈപ്പിൻ എംഎൽഎ എസ് ശർമ്മ, രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ നേതാക്കൾ, പുതുവൈപ്പ് സമര സമിതി പ്രതിനിധികൾ, ഐഒസി ഉദ്യോഗസ്ഥർ, വരാപ്പുഴ മെത്രോപ്പൊലീത്തയുടെ പ്രതിനിധികൾ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.
എന്തുവന്നാലും പുതുവൈപ്പിൽ എൽപിജി ടെർമിനൽ അനുവദിക്കാനാകില്ലെന്നായിരുന്നു സമരക്കാരുടെ നിലപാട്. എന്നാൽ ഇതൊരു കേന്ദ്രപദ്ധതിയായതിനാൽ സംസ്ഥാന സർക്കാരിന് പരിമിതികളുണ്ടെന്നും സർക്കാർ പ്രതിനിധികൾ അറിയിച്ചു. അതേസമയം, പദ്ധതി ഉപേക്ഷിക്കാനാകില്ലെന്ന് മുഖ്യമന്ത്രിയും സർക്കാരും വ്യക്തമാക്കി. ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്നും പാരിസ്ഥിതിക റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം മാത്രമേ നിർമ്മാണ പ്രവർത്തനങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കൂവെന്ന സർക്കാർ ഉറപ്പുനൽകി.












Click it and Unblock the Notifications