ഗുണ്ട നേതാവ് കോടാലി ശ്രീധരന്‍ രക്ഷപ്പെട്ടത് പോലീസ് സഹായത്തോടെയെന്ന് ആരോപണം; താവളം തൃശൂരില്‍ ?
തൃശൂര്‍ഃ കോതമംഗലത്തു കൊട്ടാരസദൃശമായ വീട്ടില്‍ അത്യാഡംബരങ്ങളോടെ കഴിഞ്ഞ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ കോടാലി ശ്രീധരന്‍ കഴിഞ്ഞദിവസം തമിഴ്‌നാട് പോലീസ് സംഘത്തിന്റെ അന്വേഷണത്തെ തുടര്‍ന്ന് തൃശൂരിലേക്ക് താവളം മാറ്റിയെന്നു നിഗമനം. ശ്രീധരന്റെ നീക്കങ്ങളറിയാന്‍ നീരീക്ഷണം ശക്തമാക്കി. അതേസമയം കേരള പോലീസിലെ ചിലര്‍ പരിശോധനാവിവരം കോടാലി ശ്രീധരനു ചോര്‍ത്തി നല്‍കിയെന്നു തമിഴ്‌നാട് പോലീസിനു പരാതിയുണ്ട്. ഡിജിപിയേയും അവര്‍ ഇക്കാര്യമറിയിച്ചുവെന്നാണ് സൂചന.
തൃശൂരിലും കൊടകരയിലും ശ്രീധരന് അരഡസനോളം ഒളിതാവളങ്ങളുണ്ടെന്നാണ് കണക്ക്. കഴിഞ്ഞദിവസം കോതമംഗലത്ത് പരിശോധനക്കിടെ കോടാലി ശ്രീധരന്റെ വസതിയില്‍ നിന്നു നാലു കൂട്ടാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ ഒരാള്‍ മുന്‍ എസ്ഡിപിഐ നേതാവാണ്. കോടാലി ശ്രീധരന്‍ അയല്‍സംസ്ഥാനത്തേക്കു തന്ത്രപരമായി കടന്നതായും സംശയിക്കുന്നു. പോലീസ്, രാഷ്ട്രീയ, മാഫിയാസംഘങ്ങളുമായി അടുത്ത ബന്ധമുള്ള ശ്രീധരന്‍ സിനിമാസ്‌റ്റെലില്‍ ചടുലനീക്കങ്ങള്‍ക്കു വിദഗ്ധനാണ്. 2016 ല്‍ മകന്‍ അരുണിനെ(32) എതിര്‍ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയപ്പോള്‍ ശ്രീധരന്‍ നേരിട്ടുചെന്നാണ് മോചിപ്പിച്ചത്.

തൃശൂരിലെ വസതിയില്‍ നിന്നു ഒന്നരവര്‍ഷം മുമ്പാണ് ഇയാള്‍ കുടുംബസമേതം കോതമംഗലത്തേക്കു മാറിയത്. ശ്രീധരന് സ്വന്തം നിലയില്‍ ഗുണ്ടകളും സന്നാഹങ്ങളുമുണ്ട്. ഉന്നത കോണ്‍ഗ്രസ് നേതാക്കളുമായി ഇയാള്‍ക്കു ബന്ധമുണ്ടെന്നു നേരത്തെ വാര്‍ത്ത വന്നതു വിവാദമായിരുന്നു. പോലീസിലെ പലരുടെയും സഹായവും തേടിയിരുന്നു. കര്‍ണാടക പോലീസും ശ്രീധരനായി വലവിരിച്ചിരുന്നുവെങ്കിലും കെട്ടു പൊട്ടിച്ചു മുങ്ങി. അതും മുന്‍കൂട്ടി വിവരം കിട്ടിയതു കൊണ്ടാണെന്നു വ്യക്തം.
വളര്‍ത്തുനായ്ക്കളെ അഴിച്ചുവിട്ടാണ് വീട്ടിലെത്തിയ തമിഴ്‌നാട് പോലീസ് സംഘത്തെ ഏതാനും സമയത്തേക്ക് ശ്രീധരന്‍ പ്രതിരോധിച്ചത്. അവര്‍ ഗേറ്റുതുറന്ന് എത്തുമ്പോഴേക്കും പിന്‍വാതില്‍ വഴി രക്ഷപ്പെട്ടു. തൃശൂര്‍ സ്വദേശികളായ ഷെരീഫ്, മണി യോഗേഷ്, കിന്‍സണ്‍, ധനേഷ് എന്നിവരാണ് പിടിയിലായത്. ഷെരീഫ് എസ്.ഡി.പി.ഐ. മുന്‍ നേതാവാണെന്നു പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. മലപ്പുറം സ്വദേശിയായ മുഹമ്മദലിയെയും തെരയുന്നുണ്ട്. കോടാലിശ്രീധരന് പോലീസ് നീക്കങ്ങള്‍ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ കൈമാറുന്നത് മുഹമ്മദാലിയാണ്.
തൃശൂരിലെ ഫ്‌ളാറ്റില്‍ മൂന്നുവര്‍ഷം മുമ്പ് യുവാവിനെ അടിച്ചുകൊന്ന കേസില്‍ പോലീസ് പിടിയിലായ കാലിക്കറ്റ് യുണി. മുന്‍ ചെയര്‍മാനും ഡി.സി.സി സെക്രട്ടറിയുമായിരുന്ന എം.ആര്‍.രാംദാസിന്റെയും മറ്റു ഉന്നത കോണ്‍ഗ്രസ് നേതാക്കളുടെയും മന:സാക്ഷി സൂക്ഷിപ്പുകാരനാണ് ശ്രീധരനെന്നും പറയുന്നു. എ ഗ്രൂപ്പിന്റെ പ്രമുഖനായ മുന്‍ മന്ത്രിയുമായി ബന്ധപ്പെട്ടും കോടാലിയുടെ പേരു പലകുറി പരാമര്‍ശിക്കപ്പെട്ടിരുന്നു.
മലപ്പുറം കേന്ദ്രീകരിച്ചു നടത്തിയ ഒട്ടേറെ ഹവാലാ പണമിടപാടുകളിലൂടെ അതിസമ്പന്നനായ ശ്രീധരന് കോടികളുടെ ആസ്തിയുണ്ട്. സ്പിരിറ്റു കടത്തിലും ഇയാള്‍ ശ്രദ്ധിച്ചു തുടങ്ങിയതായാണ് പോലീസ് പറയുന്നത്. ഏറ്റവുമൊടുവില്‍ തമിഴ്‌നാട്ടില്‍ നടത്തിയ തട്ടിപ്പില്‍ കൈക്കലാക്കിയത് 3.9 കോടി രൂപയാണ്. സ്പിരിറ്റു കടത്തിനു വിവിധ രീതികളാണ് കോടാലി ശ്രീധരന്‍ പ്രയോഗിക്കുന്നതെന്ന് കേള്‍ക്കുന്നു. പരിശോധനാസംഘത്തെ തെറ്റിധരിപ്പിക്കാന്‍ ഒരിക്കല്‍ ലോറിയില്‍ നൂല്‍കെട്ടുകള്‍ കുത്തിനിറച്ചു. എക്‌സൈസിനു ഇതുസംബന്ധിച്ച വിവരം ലഭിച്ചത് സ്പിരിറ്റ് രഹസ്യകേന്ദ്രങ്ങളില്‍ എത്തിയ ശേഷം മാത്രമാണ്.
ശ്രീധരനെ തൊടാന്‍ കഴിഞ്ഞില്ല. ഏഴുവര്‍ഷം മുമ്പു ജയിലില്‍ നിന്നിറങ്ങിയ കോടാലി ശ്രീധരന്‍ നാടിനു പുറത്താണ് ഏറെ തട്ടിപ്പുകളും നടത്തുന്നത്. അന്യസംസ്ഥാനങ്ങളില്‍ തട്ടിപ്പുനടത്തിയാല്‍ എളുപ്പത്തില്‍ മുങ്ങാന്‍ സൗകര്യമുണ്ടെന്നാണ് പറയുന്നത്. പണവുമായി വരുന്ന കാരിയര്‍മാരെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്താണ് കവര്‍ച്ച. കണക്കില്‍ കാണിക്കാത്ത പണമായതിനാല്‍ പലപ്പോഴും പരാതികളുണ്ടാകാറില്ല.
തമിഴ്‌നാട്ടില്‍ ഏഴോളം കേസുകളുണ്ട്. കര്‍ണാടകയിലും അരഡസന്‍ കേസുകളുണ്ട്. കേരളത്തില്‍ ഇയാള്‍ക്കെതിരേ മുപ്പതിലധികം കേസുകളാണുള്ളത്.












Click it and Unblock the Notifications