ആദിത്യന്‍ ഭീഷണിപ്പെടുത്തുന്നു.. ജയന്‍ അച്ഛനെന്ന് തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് മുരളി ജയന്‍!
കോഴിക്കോട്: മരണശേഷവും മലയാളികള്‍ ഇത്രയേറെ സ്‌നേഹത്തോടെ, ആരാധനയോടെ നോക്കുന്ന മറ്റൊരു നടനില്ല. ജയന്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് പക്ഷേ വിവാദങ്ങളുടെ പേരിലാണ്. ജയന്റെ ബന്ധുത്വ തര്‍ക്കങ്ങളും പിതൃത്വത്തിലുള്ള അവകാശ വാദവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞ് തുടങ്ങിയിട്ട് കുറച്ചേറെ നാളുകളായി. ജയന്‍ പിതാവാണ് എന്ന് അവകാശപ്പെടുന്ന മുരളി ജയന്‍ പിതൃത്വം തെളിയിക്കാന്‍ രണ്ടും കല്‍പ്പിച്ച് രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. താനും അമ്മയും അടക്കം ജയന്റെ ബന്ധുക്കളില്‍ നിന്നും ഭീഷണികള്‍ നേരിടുന്നതായി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മുരളി ജയന്‍ വെളിപ്പെടുത്തുന്നു.

വിവാദങ്ങളുടെ തുടക്കം
മഴവില്‍ മനോരമ ചാനലിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ ഉമ നായര്‍ എന്ന നടി ജയന്റെ ബന്ധുവെന്ന് അവകാശപ്പെട്ടത് മുതലാണ് വിവാദങ്ങളുടെ തുടക്കം. ഉമ നായരുടെ അവകാശവാദത്തെ തള്ളിക്കളഞ്ഞ് ജയന്റെ സഹോദരന്‍ സോമന്‍ നായരുടെ മക്കളായ ആദിത്യനും ലക്ഷ്മിയും രംഗത്ത് വന്നതോടെ വിവാദം കനത്തു. ആദിത്യന്റെ പ്രതികരണത്തില്‍ മുരളിയെക്കുറിച്ച് പരോക്ഷമായി പരാമര്‍ശമുണ്ടായിരുന്നു.

മറുപടിയുമായി ആദിത്യനും ലക്ഷ്മിയും
ഇതോടെ ആദിത്യന് മറുപടിയുമായി മുരളി ജയന്റെ ഫേസ്ബുക്ക് വീഡിയോയും പുറത്ത് വന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മുരളി, ജയനുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു. മുരളി പറയുന്നത് ഇതാണ്: വിവാദങ്ങളുണ്ടാക്കാന്‍ തനിക്ക് താല്‍പര്യമില്ല. പക്ഷേ തന്റെ പിതൃത്വം തെളിയിക്കേണ്ടതിപ്പോള്‍ ആവശ്യമായി വന്നിരിക്കുന്നു. തന്നെയും അമ്മയേയും ജയന്റെ ബന്ധുക്കള്‍ അവഗണിക്കുകയാണ്. ഒരിക്കല്‍ തങ്ങളെ അംഗീകരിച്ചവരാണ് അവര്‍.

ആദിത്യനിൽ നിന്നും ഭീഷണി
ജയന്റെ പേരില്‍ ആദിത്യന്‍ സിനിമയില്‍ ഏറെ തിളങ്ങി. അതില്‍ സന്തോഷമേ ഉള്ളൂ. 2001ലാണ് താന്‍ ജയന്റെ മകനാണ് എന്ന് കേരളം അറിയുന്നത്. അതുവരെ കാര്യങ്ങള്‍ നല്ല രീതിയില്‍ ആയിരുന്നു. എന്നാല്‍ ആ വാര്‍ത്ത ചര്‍ച്ച ചെയ്യപ്പെട്ടതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ജയന്റെ വീട്ടുകാരില്‍ നിന്നും പലതരത്തിലുള്ള ഭീഷണികള്‍ തനിക്ക് നേരിടേണ്ടതായി വന്നു. ആദിത്യന്റെ ഭാഗത്ത് നിന്നാണ് ഭീഷണികളുണ്ടായത്.

തല്ലും, കേസില്‍ കുടുക്കും
ജയന്‍ അച്ഛനാണ് എന്ന് അവകാശ വാദം ഉന്നയിച്ചതിന് പിന്നാലെ തന്നെ തല്ലും, കേസില്‍ കുടുക്കും എന്ന തരത്തില്‍ പലവിധ ഭീഷണികള്‍ ആദിത്യന്‍ നടത്തുകയുണ്ടായി. പലരില്‍ നിന്നും താനത് അറിഞ്ഞു. ഇതേത്തുടര്‍ന്ന് താന്‍ പോലീസില്‍ പരാതിയും നല്‍കി. പക്ഷേ ആദിത്യന്‍ സ്വാധീനം ഉപയോഗിച്ച് ഇടപെട്ടത് മൂലം ആ പരാതിയെക്കുറിച്ച് ഒരു അന്വേഷണം പോലും നടന്നില്ല.

പ്രശസ്തി ഇല്ലാതാകുമോ എന്ന് ഭയം
ജയന്‍ അച്ഛനാണെന്ന് വെളിപ്പെടുത്തി 2001ല്‍ പുറത്ത് വരേണ്ടി വന്നത് തന്നെ സാഹചര്യങ്ങളുടെ നിര്‍ബന്ധം മൂലമായിരുന്നു. താന്‍ ജയന്റെ മകനാണെന്ന് ജയന്റെ കുടുംബം ആദ്യമൊക്കെ അംഗീകരിച്ചതമാണ്. എന്നാല്‍ അത് പൊതുസമൂഹത്തിന് മുന്നില്‍ പറയാന്‍ അവര്‍ മടിക്കുന്നു. ആദിത്യനെ ചെറുപ്പം മുതല്‍ പരിചയം ഉള്ളതാണ്. തന്നെ ചേട്ടാ എന്നാണ് വിളിച്ചിരുന്നത്. താന്‍ രംഗത്ത് വരുന്നതോടെ ഇപ്പോഴുള്ള പ്രശസ്തി ഇല്ലാതാകുമോ എന്നാകും ആദിത്യന്റെ ഭയം.

ജയന്റെ കുടുംബത്തെ സഹായിച്ചു
ജയന്റെ കുടുംബം പണ്ട് കടുത്ത ദാരിദ്രത്തിലായിരുന്നപ്പോള്‍ സഹായിച്ചത് തന്റെ അമ്മ തങ്കമ്മ ആയിരുന്നു. ജയന്റെ അമ്മ ഭാരതിയമ്മയ്ക്ക് തന്റെ അമ്മ എല്ലാവിധ സഹായവും നല്‍കി. ജയന്‍ അന്ന് നേവിയിലായിരുന്നു. ജയന്‍ നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കുടുംബത്തെ സഹായിച്ചതിനുള്ള നന്ദിയെന്ന നിലയ്ക്കാണ് അമ്മയെ വിവാഹം ചെയ്തത്. താഴ്ന്ന സമുദായത്തില്‍പ്പെട്ട് സ്ത്രീ ആയിരുന്നിട്ട് കൂടി ആര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല.

പ്രശസ്തി വന്നതോടെ മട്ട് മാറി
തനിക്ക് രണ്ട് വയസ്സാകുന്നത് വരെ താനും അമ്മയും ജയന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. പിന്നീടാണ് ജയന്‍ സിനിമയിലേക്ക് വരുന്നത്. അപ്പോഴും നമുക്ക് സന്തോഷമായി ജീവിക്കണം എന്നായിരുന്നു അച്ഛന്‍ പറഞ്ഞിരുന്നത്. എന്നാല്‍ സിനിമയില്‍ നിന്നും ജയന് പേരും പ്രശസ്തിയും കൈവന്നതോടെ വീട്ടുകാരുടെ മട്ട് മാറി. അവര്‍ക്ക് തങ്ങള്‍ അധികപ്പറ്റായി. വീട്ടില്‍ നിന്നും തങ്ങളെ പുറത്താക്കി.

ജയൻ വാക്ക് പാലിച്ചു
അതിന് ശേഷം ജയന്‍ തങ്ങളെ പലതവണയായി വന്നു കണ്ടിരുന്നു. തിരികെ വിളിച്ചു. ഒരുമിച്ച് ജീവിക്കണം എന്ന് പറഞ്ഞു. എന്നാല്‍ അമ്മയ്ക്ക് അച്ഛന്‍ വീട്ടുകാരെ ഭയമായിരുന്നു. അതിനാല്‍ തിരികെ പോയില്ല. മാത്രമല്ല അച്ഛന്റെ പണം വേണ്ടെന്നും പറഞ്ഞു. എന്നാലും തങ്ങളുടെ കാര്യങ്ങള്‍ അച്ഛന്‍ നോക്കാറുണ്ടായിരുന്നു. മരണം വരെ വേറെ വിവാഹം ചെയ്യില്ലെന്ന് അമ്മയ്ക്ക് നല്‍കിയ വാക്ക് അദ്ദേഹം പാലിക്കുകയും ചെയ്തു.

തെറ്റാണെന്ന് അവർ തെളിയിക്കട്ടെ
ചെറുപ്പത്തില്‍ തന്നെ കാണുമ്പോള്‍ ചിലര്‍ ജയന്റെ മകനെന്ന് വിളിച്ചിരുന്നു. എന്നാല്‍ ചിലര്‍ നാടകമാണെന്ന് പരിഹസിച്ചു. താന്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അമ്മ തന്നെ ജയന്റെ അടുത്ത സുഹൃത്തായ കുമാരന്‍ എന്ന ആളുടെ അടുത്തേക്ക് കൊണ്ടുപോയി. തന്നെ കണ്ടപ്പോള്‍ ബേബിയുടെ മകനല്ലേ എന്നാണയാള്‍ ചോദിച്ചത്. ബേബി എന്നത് ജയന്റെ ചെല്ലപ്പേരാണ്. ഇതൊന്നും ശരിയല്ലെന്ന് അവര്‍ തെളിയിക്കട്ടേ.

ചീത്ത വിളിച്ച് ഇറക്കി വിട്ടു
ജയന്‍ മരിച്ച് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ വീട്ടിലേക്ക് പോയിരുന്നു. വീടിന് അകത്തേക്ക് കടക്കാതെ പുറത്ത് നില്‍ക്കുകയായിരുന്നു. ആദിത്യന്റെ അമ്മ വന്ന് അകത്തേക്ക് വിളിച്ചെങ്കിലും കയറിയില്ല. അച്ഛന്റെ ഒരു ഫോട്ടോ ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. ജയന്റെ അമ്മ മരിച്ചപ്പോഴും പോയിരുന്നു. പക്ഷേ സോമന്‍ നായരും മറ്റുള്ളവരും തന്നെയും അമ്മയേയും ചീത്ത പറഞ്ഞ് അവിടെ നിന്നും ഇറക്കി വിട്ടു. തങ്ങള്‍ മൂലം കുടുംബത്തിന് ചീത്തപ്പേരുണ്ടായി എന്നായിരുന്നു അന്ന് പറഞ്ഞത്.

ജയന്റെ സ്വത്തോ പണമോ വീടിന്റെ അവകാശമോ വേണ്ട
അച്ഛന്‍ മരിച്ചതോടെ താനും അമ്മയും തീര്‍ത്തും അനാഥരായി. അച്ഛന്റെ പേരില്‍ ഒരിടത്തും താന്‍ ആനുകൂല്യത്തിന് ശ്രമിച്ചിട്ടില്ല. താന്‍ അഭിനയ മോഹിയല്ല. ഡ്രൈവിഗും ഇലക്ട്രിക്കല്‍ വര്‍ക്കും ചെയ്താണ് ജീവിക്കുന്നത്. ജയന്റെ സ്വത്തോ പണമോ വീടിന്റെ അവകാശമോ ഒന്നും തനിക്ക് വേണ്ട. അതൊക്കെ അമ്മയായിട്ട് വേണ്ടെന്ന് വെച്ചതാണ്. താനായിട്ട് അത് അവകാശപ്പെടും എന്ന പേടി ആര്‍ക്കും വേണ്ട്. പക്ഷെ ജയന്‍ തന്റെ അച്ഛനാണ്. ആ പിതൃത്വം തന്റെ ജന്മാവകാശമാണ്.
Recommended Video


ഏതറ്റം വരെയും പോകാൻ തയ്യാർ
പിതൃത്വം തെളിയിക്കുക എന്നത് തന്റെ ആവശ്യമാണ്. ആദിത്യന്റെയും തന്റെയും കണ്ണന്‍ നായരുടേയും ഡിഎന്‍എ പരിശോധിച്ചാല്‍ അത് അറിയാനാവും. ജനുവരിയോടെ അതിനായുള്ള ശ്രമങ്ങള്‍ നടത്തും. ആദിത്യന്റെ ഭീഷണികള്‍ വകവെയ്ക്കുന്നില്ലെന്നും കോടതിയില്‍ ഏതറ്റം വരെ പോകേണ്ടി വന്നാലും താന്‍ പിന്നോട്ടിനി ഇല്ലെന്നും മുരളി ജയന്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.


Click it and Unblock the Notifications