കോടിയേരിയുടെ മകൻ ബിസിനസ്സ് ചെയ്താൽ എന്താ കുഴപ്പം? ബ ബ ബ പറയുന്ന സഖാക്കന്മാരോട് ജോയ് മാത്യു
കോഴിക്കോട്: ബിനോയ് കോടിയേരിക്ക് എതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണത്തെ ന്യായീകരിക്കാൻ കഷ്ടപ്പെടുകയാണ് ചാനലിലും സോഷ്യൽ മീഡിയയിലും സഖാക്കൾ. ദുബായ് പോലീസിന്റെയും കോടതിയുടേയും ക്ലിയറൻസ് സർട്ടിഫിക്കറ്റ് കൊണ്ടൊന്നും കാര്യമുണ്ടായിട്ടില്ല. ദുബായ് കമ്പനി പ്രതിനിധി തന്നെ കേരളത്തിലെത്തി ബിനോയ് കോടിയേരിക്ക് അന്ത്യശാസനം നൽകിയതോടെ കാര്യങ്ങൾ കൈവിട്ട കളിയിലേക്ക് നീങ്ങുകയാണ്. കേസിൽ ഒത്ത് തീർപ്പിനുള്ള ശ്രമം തകൃതിയായി നടക്കുന്നുണ്ട്. അതിനിടെ ബിനോയ് കോടിയേരിക്ക് അപ്രതീക്ഷിതമായ ഒരു കോണിൽ നിന്നും പിന്തുണ ലഭിച്ചിരിക്കുന്നു. നടനും സംവിധായകനുമായ ജോയ് മാത്യുവാണ് ബിനോയിയെ പിന്തുണച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്.
കമ്മ്യൂണിസവും കച്ചവടവും
കമ്മ്യൂണിസവും കച്ചവടവും എന്ന തലക്കെട്ടിലാണ് ജോയ് മാത്യുവിന്റെ നീണ്ട കുറിപ്പ്.ജോയ് മാത്യു പറയുന്നു: ബിസിനസ്സ് ഒരു മോശം കാര്യം എന്ന് ചിന്തിക്കുന്നത് തന്നെ വിഡ്ഡിത്തമാണ്. എല്ലാവരും ആരുടെയെങ്കിലുമൊക്കെ ജോലിക്കാരാകണം എന്ന് പറയുന്നതിന്റെ അർഥം എല്ലാവരും മരണംവരെ അടിമകൾ ആയിരിക്കണം എന്നാണ്. സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവൻ സ്വന്തമായി എന്തെങ്കിലും ചെയ്ത് (അത് ബിസിനസ്സായാലും കൃഷി ആയാലും)വരുമാനമുണ്ടാക്കി തലയുയർത്തി നടക്കും.
അടിമകളായിരിക്കണം എന്നാണോ
അല്ലാത്തവർ എന്ത് വലിയ പദവിയിലിരുന്നാലും മറ്റാരുടേയൊ ആജ്ഞകൾക്ക് വിധേയരായി ആയുസ്സ് പാഴാക്കി ജീവിക്കേണ്ടിവരും. ബിസിനസ്സ് ഒരു ഞാണിന്മേൽക്കളിയാണു. അതിന്റെ നിയമങ്ങളും വേറെയാണു. ഏത് സമയവും പ്രതീക്ഷകൾ തകർന്ന് പോകാം.ആത്മഹത്യയിൽ അഭയം തേടിയ എത്രയൊ ബിസിനസ്സ്‌കാരെ നമുക്കറിയാം,എന്നാൽ സ്വപ്നങ്ങളെ കീഴടക്കിയർ അതിലധികമാണ്.
മലയാളി കാത്തിരിക്കുന്നത്
ജീവിതത്തിൽ സാഹസികത തീരെ ഇല്ലാതെ സ്‌ഥിരവരുമാനം ഉറപ്പാക്കി ജീവിക്കുന്നവർ ജീവിതത്തെ നേരിടാൻ ഭയപ്പെടുന്നവരാണു, അവർ സുരക്ഷിതത്വം ജീവിതലക്ഷ്യമാക്കി ഒടുവിൽ അസംതൃപ്തരായി ഒടുങ്ങുന്നു.അദ്ധ്വാനിച്ച് ബിസിനസ്സ് ചെയ്ത് ലാഭമുണ്ടാക്കുന്നവനെ അസൂയയോടെ നോക്കിയിരുന്നു പല്ലിറുമ്മുന്നു,അവന്റെ വീഴ്ചക്കായി മലയാളിയുടെ സഹജ സ്വഭാവത്തോടെ കാത്തിരിക്കുന്നു.
ബിനോയിയുടെ ബിസിനസ്സിന് എന്താണ് കുഴപ്പം
ബിസിനസ്സ്‌കാരൻ ദീർഘവീക്ഷണമുള്ളവനും സ്വപ്നം കാണുന്നവനുമായിരിക്കും.ചില സ്വപ്നങ്ങൾ പൂവണിയും, ചിലത് കടലെടുക്കും. എങ്കിലും സ്വന്തം സംരംഭങ്ങളിൽ വിശ്വാസമർപ്പിച്ച് അവൻ പോരാടിക്കൊണ്ടേയിരിക്കും.കമ്മ്യൂണിസ്റ്റ്‌കാർ ബിസിനസ്സ് ചെയ്യാൻ പാടില്ലെന്നാരാണു പറഞ്ഞത്? കൊടിയേരിയുടെ മകൻ ബിസിനസ്സ് ചെയ്താൽ എന്താ കുഴപ്പം?അത് അയാളുടെ സ്വാതന്ത്ര്യപ്രഖ്യാപനമാണ്.
ബിസിനസ്സിന് പരിധി വെക്കണോ
ആയിരങ്ങൾ മുടക്കി ഒരാൾ ഒരു പെട്ടിക്കടതുടങ്ങുന്നതും മറ്റൊരാൾ കോടികൾ കടമെടുത്ത് ബിസിനസ്സ് ചെയ്യുന്നതും രണ്ടാണെങ്കിലും രണ്ടും ബിസിനസ്സ് തന്നെ. അല്ലാതെ കമ്മ്യൂണിസ്റ്റ്കാരൻ ബിസിനസ്സ് ചെയുമ്പോൾ അതിനു പരിധി വെക്കണം എന്ന് പറയുന്നതിലെ യുക്തി എന്താണു? കൂടുതൽ കോപ്പികൾ വിറ്റുപോകാൻ ആഗ്രഹിക്കാത്ത ഏത് പത്രമുതലാളിയാണുള്ളത്? കോടികൾ വിറ്റുവരവുള്ള ബിസിനസ്സുകാരനും പാർട്ടി എം എൽ എ യുമായ വി കെ സി മമ്മത് കോയയോട് നിങ്ങൾ ഒരു ലക്ഷം രൂപക്ക്‌മേൽ കച്ചവടം ചെയ്യരുത് എന്ന് പറയാൻ പറ്റുമൊ. പറഞ്ഞാൽത്തന്നെ അദ്ദേഹം കേൾക്കുമൊ?
ദരിദ്രനായി മാതൃക കാട്ടണോ
ഇനി അതൊന്നും വേണ്ട, ഗവർമ്മെന്റ് നടത്തുന്ന ലോട്ടറിയിൽ ബംബർ ആറുകോടി ലഭിക്കുന്നത് ഒരു കമ്മ്യൂണിസ്റ്റ്കാരനാണെങ്കിൽ അയാൾ എന്ത്ചെയ്യണം? അത് മുതലിറക്കി കച്ചവടമൊന്നും ചെയ്യാൻ പാടില്ലേ? അതൊ അത് തിരിച്ച് സർക്കാരിന് തന്നെ നൽകി മാതൃകയാകണോ? ജീവിതത്തിൽ ദരിദ്രരായി ജീവിച്ചുമരിച്ച നേതാക്കാന്മാരെ ഉദാഹരണങൾ നിരത്തി അവതരിപ്പിച്ച് കുത്തക പത്രങ്ങൾനമ്മളുടെ കണ്ണുകൾ കെട്ടും.
ബിസ്സിനസ്സിനെ മോശമാക്കുന്നു
എഴുതിപ്പിടിപ്പിക്കുന്നവൻ തന്നെ സ്വകാര്യമായി എന്തെങ്കിലും കച്ചവടവും ചെയ്യുന്നുണ്ടാവും. രാഷ്ട്രീയം പുതിയ തലമുറക്ക് ഇഷ്ടമില്ലാതാക്കുന്നത് പോലെയാണ് കുത്തക പത്രങ്ങൾ ബിസിനസ്സിനെയും മോശമാക്കി ചിത്രീകരിക്കുന്നത്. ബിസിനസ്സ് ,അതെത്ര ചെറുതാണെങ്കിലും സ്വപ്നം കാണൂന്നവർക്കും സാഹസികർക്കുമുള്ളതാണു. തിരിച്ചടികൾ സ്വാഭാവികം.
അത് സാഹസികർക്ക് പറഞ്ഞിട്ടുള്ളതാണ്.
സഖാക്കൾ മനസ്സിലാക്കേണ്ടത്
അല്ലാത്തവർക്ക് ജീവിതകാലം മുഴുവൻ യജമാനന്മാരെ പേടിച്ചുള്ള ജീവിതവുംജീവിതത്തിൽ അനുഭവിക്കാൻ കഴിയാതെപോയ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വേവലാതിനിറഞ്ഞ മരണവും ബാക്കിയാകുന്നു.ചാനലിലെ ന്യായവിസ്താരങ്ങളിൽ ഇരുന്ന് ബ ബ ബ പറയുന്ന സഖാക്കന്മാർ ആദ്യം മനസ്സിലാക്കേണ്ടത് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റൊ എഴുതിയത് കാൾ മാർക്ക്സ് മാത്രമല്ല ഫ്രെഡറിക് എംഗൽസും കൂടിയാണെന്നാണ്.
ആരായിരുന്നു എംഗൽസ്
ഏംഗൽസ് ജർമ്മനിയിലെ ഒരു വ്യവസായിയായിരുന്നെന്നും അദ്ദേഹത്തിന്റെ സഹായമില്ലായിരുന്നെങ്കിൽ "മൂലധനം " പൂർത്തിയാക്കാൻ മാർക്ക്സിനു കഴിയുമായിരുന്നില്ലെന്ന് ചരിത്രം പറയുന്നു. കുട്ടികൾ സാഹസികരാവട്ടെ.
സ്വപ്നങ്ങൾ കാണട്ടെ. പുതിയ മേച്ചിൽപ്പുറങ്ങൾ കീഴടക്കട്ടെ എന്നാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.