ആശ്രമത്തിലെ ആക്രമണം; എന്തുകൊണ്ട്? എങ്ങനെ? സന്ദീപാനന്ദഗിരിയോട് അഞ്ച് ചോദ്യങ്ങളുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമൺകടവിലെ ആശ്രമത്തിൽ ശനിയാഴ്ച പുലർച്ചയോടെ ആക്രമണം ഉണ്ടായത്. ആശ്രമത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾ അഗ്നിക്കിരയാക്കി. ആക്രമണത്തിന് പിന്നിൽ സംഘപരിവാറാണെന്ന ആരോപണം ശക്തമാണ്. എന്നാൽ ആക്രമണം സന്ദീപാനന്ദഗിരി തന്നെയുണ്ടാക്കിയ നാടകമാണെന്ന് ആരോപിക്കുകയാണ്
ബിജെപി നേതാവായ കെ സുരേന്ദ്രൻ.
അഞ്ച് ചോദ്യങ്ങളാണ് കെ സുരേന്ദ്രൻ സന്ദീപാനന്ദഗിരിക്ക് നേരെ ഉയർത്തുന്നത്. അമിത് ഷാ കേരളത്തിലെത്തുന്ന ദിവസം തന്നെ നടത്തിയ ഈ നാടകത്തിന്റെ എല്ലാ വിവരങ്ങളും ഉടൻ തന്നെ പുറത്ത് വരുമെന്ന് കെ സുരേന്ദ്രൻ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് സുരേന്ദ്രന്റെ വിമർശനം.

സ്ത്രീ പ്രവേശനത്തിന് അനുകൂലം
ശബരിമല സ്ത്രീ പ്രവേശനത്ത തുടക്കം മുതൽ അനുകൂലിക്കുന്നയാളാണ് സ്വാമി സന്ദീപാനന്ദഗിരി. ആചാരങ്ങളുടെ പേരിൽ നടക്കുന്ന പ്രതിഷേധങ്ങളെ നിരന്തരം ചോദ്യം ചെയ്യുകയും സ്ത്രീപ്രവേശനത്തെ അനുകൂലിക്കുകയും ചെയ്തതിന്റെ പേരിൽ സന്ദീപാനന്ദഗിരിക്കെതിരെ വലിയ വിമർശനങ്ങളാണ് സംഘപരിവാർ ഗ്രൂപ്പുകൾ സമൂഹമാധ്യമങ്ങിലൂടെ ഉയർത്തിയത്. ഒരു ഹിന്ദു സന്യാസിയായിരുന്നുകൊണ്ട് ആചാരങ്ങൾ ലംഘിക്കപ്പെടണമെന്ന് സന്ദീപാനന്ദഗിരി വാദിക്കുകയാണെന്നാണ് വിമർശനം. തന്ത്രികുടുംബത്തെയും രാജകുടുംബത്തെയും ചോദ്യം ചെയ്ത് നിരവധി പോസ്റ്റുകളും അദ്ദേഹം ഫേസ്ബുക്കിലിട്ടിരുന്നു.

ആക്രമണ ഭീഷണി
സന്ദീപാനന്ദഗിരിക്കെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്തുകൊണ്ട് നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. സ്വാമി അഗ്നിവേശിനെ ബിജെപി യുവമോർച്ചാ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ച വാർത്ത ഷെയർ ചെയ്തുകൊണ്ട് സമാനമായരീതിയിൽ സന്ദാപാനന്ദഗിരിക്കും രണ്ടെണ്ണം കിട്ടണമെന്ന തരത്തിലുള്ള പോസ്റ്റുകൾ സംഘപരിവാർ അനുകൂലികൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

സംഘപരിവാണെന്ന് സന്ദീപാനന്ദഗിരി
ആക്രമണത്തിന് പിന്നിൽ സംഘപരിവാറും രാഹുൽ ഈശ്വറുമാണെന്ന് സന്ദീപാനന്ദഗിരി ആരോപിച്ചു. പന്തളം രാജകുടുംബത്തിനും ബിജെപിക്കും രാഹുൽ ഈശ്വറിനും ആക്രമണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാനാകില്ല. നാളെ തന്നെയും ഇതുപോലെ കത്തിച്ചേക്കുമെന്നും എന്തുവന്നാലും നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് സന്ദാപാനന്ദഗിരി പറയുന്നു.

സുരേന്ദ്രന്റെ ചോദ്യങ്ങൾ
അഞ്ച് ചോദ്യങ്ങളാണ് പ്രധാനമായും കെ സുരേന്ദ്രൻ ചോദിക്കുന്നത്. ഒന്നാമത്തെ കാര്യം സന്ദീപാനന്ദൻ സ്വാമിയല്ല, വെറും ഒരു കാപട്യക്കാരനാണെന്ന് ഫേസ്ബുക്ക് കുറിപ്പിൽ വിമർശിക്കുന്നു. അയാൾ തന്നെ ആസൂത്രണം ചെയ്ത നാടകമാണ് ഇന്ന് നടന്നത് എന്നാണ് കെ സുരേന്ദ്രന്റെ ആരോപണം.

എന്തുകൊണ്ട്?
സിസിടിവി എന്തിന് ഓഫ് ചെയ്തുവെച്ചു? ഇൻഷൂറൻസ് അടയ്ക്കാത്ത കാർ എന്തുകൊണ്ട് കത്തിയില്ല? എന്നു തുടങ്ങുന്നു സുരേന്ദ്രന്റെ ചോദ്യങ്ങൾ. ജീവനക്കാരനെ എന്തിന് ഒഴിവാക്കി? എട്ടുമാസമായി വരാത്തിടത്ത് ഇന്ന് എങ്ങനെ എത്തി? എന്തുകൊണ്ട് കൈരളി മാത്രം ആദ്യം ഓടിയെത്തി? എല്ലാം ദുരൂഹമാണെന്ന് സുരേന്ദ്രൻ ആരോപിക്കുന്നു.

അമിത് ഷായ്ക്ക് നൽകിയ സമ്മാനം
അമിത് ഷാ കേരളത്തിൽ വരുന്ന ദിവസം തന്നെ നടത്തിയ ഈ നാടകത്തിലെ എല്ലാ വിവരങ്ങളും താമസിയാതെ പുറത്തുവരും. പിണറായി വിജയൻ അറിഞ്ഞുകൊണ്ടുള്ള നാടകമാണിത്. എന്തായാലും വിജയാ സംഗതി വളരെ ചീപ്പായിപ്പോയി എന്നുപറഞ്ഞാണ് സുരേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം.












Click it and Unblock the Notifications