വിസ്മയം തീർത്ത് കാസർഗോഡൻ കൈത്തറി
Recommended Video

കാസർഗോഡ് : മലബാറിന്റെ ചരിത്ര പ്രമാണങ്ങളിൽ ദേശം, സംസ്‌കൃതി, വൈദ്യം, ജോതിഷ്യം, ദേശീയബോധം, തുടങ്ങി പാടിയും പറഞ്ഞും രേഖപ്പെടുത്തിയ നൂറായിരം കഥകൾ കാസർഗോഡിന് പറയാനുണ്ട്. സപ്ത ഭാഷയുടെ വൈവിധ്യവും യക്ഷഗാനത്തിന്റെ പഴമയും പ്രൗഢിയും കാത്തു സൂക്ഷിക്കുന്ന കാസർഗോഡിന് കൈത്തറി പെരുമയുടെ ചരിത്രം കൂടി അവകാശപ്പെടാനുണ്ട്. റെഡിമേഡ് വസ്ത്രങ്ങളോട് മത്സരിക്കുമ്പോഴും നെയ്ത്തിന്റെ തനിമയൊട്ടും ചോർന്ന് പോവാതെ കാലത്തിനൊത്ത ഡിസൈനുമായി കാസറഗോഡിന്റെ നെയ്ത്തു സാരികൾ വിപണി കീഴടക്കുകയാണ്.
വിദേശ ഉല്പന്നങ്ങളുടെ കടന്നു കയറ്റത്തിൽ പലതും നാമാവശേഷമായി അപ്പോഴും സഹകരണ സംഘത്തിന് കീഴിൽ നെയ്‌തെടുക്കുന്ന കാസർഗോഡ് സാരിക്ക് വിദേശത്തു പോലും വൻ ഡിമാന്റാണ്. വിദേശത്തു നിന്ന് വരുന്ന ഓഡറിനനുസരിച്ച് ഉത്പന്നം നൽകാൻ സാധിക്കാത്ത സ്ഥിതിയാണ് ഇന്ന് കാസർഗോഡ് സാരിക്കുള്ളത്. കോട്ടൻ സാരിയുടെ വിസ്മയ കാഴ്ച തന്നെയാണിവിടെ ശരീരത്തിനും മനസ്സിനും ഇണങ്ങുന്ന നൂതന ഡിസൈനുകളിൽ ആവശ്യക്കാരുടെ കൈകളിൽ എത്തിക്കുകയാണിവർ. വൻകിട കോപ്പറേഷൻ കമ്പനികൾക്ക് പോലും നേടാൻ കഴിയാത്ത വിശ്വസ്ഥതയാണ് വെറും ഏഴര പതിറ്റാണ്ടിനുള്ളിൽ കാസർഗോഡ് സാരി നേടിയത്. എല്ലാ ആഘോഷങ്ങളിലും അണിയാൻ പാകത്തിലാണ് ഇതിന്റെ നിർമ്മാണം.

ഓണക്കോടിയായാലും പ്രിയപെട്ടവർക്കുള്ള സമ്മാനമായാലും ആവശ്യക്കാരുടെ മനസ്സിൽ ആദ്യം ഓടിയെത്തുക നെയ്ത്തിൽ തീർക്കുന്ന ഈ വിസ്മയ സാരി തന്നെയാണ്. കാരണം ഇതിന്റെ മാറ്റ് അറിഞ്ഞവരാരും ഇത് വേണ്ടെന്ന് വെക്കുകയില്ല. ഏത് കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന തരത്തിൽ ആർക്കും അനായാസം ഉടുക്കാവുന്ന തരത്തിലുമാണ് ഇതിന്റെ നിർമ്മാണം. കാസർഗോഡ് വിദ്യാനഗറിലെ ഉദയഗിരിക്കടുത്ത് കൊല്ലവർഷം 1938 ൽ രൂപം കൊണ്ട നെയ്ത്ത് സഹകരണ സംഘമാണ് കാസർഗോഡ് സാരിയുടെ ഉൽപാദകർ. മഞ്ചേശ്വരം മുതൽ ചന്ദ്രഗിരി വരെയുള്ള ശാലിയ സമുദായമായിരുന്നു ഇതിന് തുടക്കം കുറിച്ചത്. ശാലിയ സമുദായത്തിന്റെ കുലത്തൊഴിലായിരുന്നു നെയ്ത്ത്.
പണ്ട് കാലത്ത് ഇവർ വീട്ടിലായിരുന്നു നെയ്ത് കൊണ്ടിരുന്നത് പക്ഷേ കാലം മാറിയതോടെ വീട്ടിൽ ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണം നെയ്ത് ഉപേക്ഷിച്ച് പലരും മറ്റു ജോലികൾ തേടിപ്പോയി. അതോട്കൂടി നശിച്ച് തുടങ്ങിയ കൈത്തറിയെ കുറച്ച് ആളുകൾ മുൻകൈ എടുത്ത് ഒരു ചെറിയ സംഘം രൂപീകരിച്ച് അവിടെ സാരി നിർമാണം ആരംഭിച്ചു. കാലക്രമേണ ഇത് കാസർഗോഡ് സാരീസ് ആയി അറിയപ്പെട്ടു. അന്ന് 500 കുടുംബങ്ങളോളം ഈ സംഘത്തെ ആശ്രയിച്ചു ജീവിച്ചിരുന്നു. പിന്നീട് അങ്ങോട്ട് തൊഴിലാളികളുടെ എണ്ണം കുറഞ്ഞു. ജീവിത തിരക്കിനിടയിൽ പലരും കുലത്തൊഴിൽ മറന്നതോടെയാണ് സംഘം പുറത്തു നിന്നുള്ള ആളുകളെ നെയ്ത് പഠിപ്പിക്കാൻ തുടങ്ങിത്.
അതോടു കൂടി നാശത്തിലേക്ക് പോയ്‌കൊണ്ടിരുന്ന നെയ്ത് പൂർവ്വാധികം ശക്തിയോടെ തിരിച്ചു വന്നു എന്നു വേണം പറയാൻ. ഇന്ന് 70ൽ കൂടുതൽ ജോലിക്കാരുണ്ട് സേലം, തൂത്തുകുടി, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്നുമാണ് നെയ്ത്തിനുള്ള നൂൽ എത്തിക്കുന്നത്. കളറിൽ മുക്കിയെടുത്ത നൂൽ ഘട്ടം ഘട്ടമായുള്ള പ്രക്രിയയ്ക്ക് ശേഷമാണ് പാരമ്പര്യ തനിമയാർന്ന സാരിയായി ആവശ്യക്കാരിൽ എത്തുന്നത്. 1100 രൂപ മുതൽ 20000 രൂപ വരെ വിലമതിക്കുന്ന സാരികളാണ് ഇവിടെ നിന്ന് ഉല്പാദിപ്പിക്കുന്നത്. ആവശ്യത്തിന് നെയ്ത്തുകാരെ കിട്ടാത്തതും പുതിയ തലമുറ കടന്നു വരാത്തതുമാണ് ഇൗ പാരന്പര്യ തൊഴില്‍ നേരിടുന്ന വെല്ലുവിളി.













Click it and Unblock the Notifications