സന്തോഷ് ട്രോഫി സെലക്ഷന്‍; രണ്ട് വര്‍ഷം മുമ്പ് കാസര്‍കോടിനോട് കാട്ടിയത് അവഗണന
കാസര്‍കോട്: രണ്ട് വര്‍ഷം മുമ്പ് സന്തോഷ് ട്രോഫി സെലക്ഷന്‍ ക്യാമ്പിലേക്ക് ക്ഷണം ലഭിച്ച കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ഏഴു താരങ്ങളില്‍ ആറുപേരേയും പ്രവേശനം നല്‍കാതെ തിരിച്ചയച്ച കോച്ചിനെതിരെ വിമര്‍ശനം ശക്തമാകുന്നു. കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ നല്‍കിയ സ്വീകരണത്തില്‍ സന്തോഷ് ട്രോഫി ടീം മാനേജര്‍ പിസി ആസിഫാണ് രണ്ട് വര്‍ഷം മുമ്പത്തെ അവഗണനയുടെ കഥ വിവരിച്ചത്. രണ്ട് വര്‍ഷം മുമ്പ് മലപ്പുറത്ത് നടന്ന സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോട്ടയത്തെ പരാജയപ്പെടുത്തി ജേതാക്കളായ കാസര്‍കോട് ജില്ലാ ടീമിലെ ഏഴുപേര്‍ക്കാണ് സന്തോഷ് ട്രോഫി ക്യാമ്പിലേക്ക് സെലക്ഷന്‍ ലഭിച്ചത്. സെലക്ടര്‍ വി.പി ഷാജിയുടെ പ്രത്യേക താല്‍പര്യപ്രകാരമായിരുന്നു ഇത്.

കേരള ഫുട്‌ബോള്‍ അസോസിയേഷനും ഇതിനോട് അനുകൂലമായിരുന്നു. എന്നാല്‍ അന്നത്തെ കോച്ച് കാസര്‍കോട്ട് നിന്നുള്ള ഏഴുതാരങ്ങളില്‍ ആറുപേരേയും ക്യാമ്പില്‍ പ്രവേശനം നല്‍കാതെ അന്നുതന്നെ തിരിച്ചയക്കുകയായിരുന്നു. ഇല്ലായിരുന്നുവെങ്കില്‍ ജില്ലയില്‍ നിന്നുള്ള മൂന്നോ നാലോ താരങ്ങള്‍ രണ്ടുവര്‍ഷം മുമ്പ് തന്നെ സന്തോഷ് ട്രോഫിയില്‍ ബൂട്ടണിയുമായിരുന്നുവെന്നും അന്നത്തെ അവഗണനക്കുള്ള പ്രതികാരമാണ് ഇത്തവണ കെ.പി രാഹുലിലൂടെ കാസര്‍കോട് തീര്‍ത്തതെന്നും ആസിഫ് വ്യക്തമാക്കിയിരുന്നു. അന്ന് അവഗണിക്കപ്പെട്ട താരങ്ങളിലൊരാളായ മിര്‍ഷാദ് പിന്നീട് സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ഈസ്റ്റ് ബംഗാളിന്റെ ഗോളിയായി തിളങ്ങുകയും ചെയ്തു.
കാസര്‍കോടിനോട് കാണിച്ച അവഗണനയെ കുറിച്ച് അന്വേഷിക്കണമെന്നും ഇത്തരം അവഗണനകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയുണ്ടാവണമെന്നും പരക്കെ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ജില്ലയിലെ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് പരിശീലനം നല്‍കി മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ നടപടി വേണമെന്നും വിവിധ കായിക സംഘടകള്‍ ആവശ്യം ഉയര്‍ത്തി.












Click it and Unblock the Notifications