കാവി അജണ്ട നടപ്പാക്കാൻ ശ്രമം, ലക്ഷദ്വീപിനെ പിന്തുണച്ച് നിയമസഭയിൽ പ്രമേയം
തിരുവനന്തപുരം: ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യവുമായി കേരള നിയമസഭയില്‍ പ്രമേയം. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ നീക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഏകകണ്ഠമായാണ് സഭയില്‍ പ്രമേയം പാസ്സാക്കിയത്. പ്രമേയത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉള്‍ക്കൊള്ളുന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് സഭയില്‍ അവതരിപ്പിച്ചത്. ലക്ഷദ്വീപില്‍ കാവി അജണ്ട നടപ്പാക്കാനാണ് ശ്രമം എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Recommended Video
ലക്ഷദ്വീപുകാരുടെ ഉപജീവനവും ഭക്ഷണ ക്രമവും തകര്‍ക്കാനാണ് ശ്രമം നടക്കുന്നത്. കാവി അജണ്ട അടിച്ചേല്‍പ്പിക്കുന്നതിനൊപ്പം കോര്‍പറേറ്റ് താല്‍പര്യങ്ങളും നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു. ലക്ഷദ്വീപിന്റെ സവിശേഷതകള്‍ക്ക് മേലുളള കടന്ന് കയറ്റമാണ് നടക്കുന്നത്. ഉദ്യോഗസ്ഥന്‍ വഴി കേന്ദ്ര താല്‍പര്യങ്ങള്‍ നടപ്പാക്കുന്നു.
ഗോവധ നിരോധനം എന്നുളള സംഘപരിവാര്‍ അജണ്ട ലക്ഷദ്വീപില്‍ പിന്‍വാതില്‍ വഴി നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ജില്ലാ പഞ്ചായത്തിന്റെ അധികാരം എടുത്ത് കളഞ്ഞ് ഉദ്യോഗസ്ഥ മേധാവിത്വം അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉളളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല എന്നുളളത് കേട്ടുകേള്‍വി പോലും ഇല്ലാത്തത് ആണെന്നും പ്രമേയത്തില്‍ പറയുന്നു.
അതേസമയം കോണ്‍ഗ്രസും ലീഗും പ്രമേയത്തില്‍ ഭേദഗതി ആവശ്യപ്പെട്ട് രംഗത്ത് വന്നു. കേന്ദ്രത്തെ പേരെടുത്ത് വിമര്‍ശിക്കണം എന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. സംഘപരിവാര്‍ താല്‍പര്യം സംരക്ഷിക്കുന്നു എന്ന് പ്രമേയത്തില്‍ എടുത്ത് പറയണമെന്ന് മുസ്ലീം ലീഗ് എംഎല്‍ എന്‍ ഷംസുദ്ദീന്‍ നിര്‍ദേശിച്ചു. ടിബറ്റില്‍ ചൈനയുടെ അധിനിവേശത്തിന് സമാനമായ നടപടികളാണ് ലക്ഷദ്വീപില്‍ നടക്കുന്നതെന്നും കേന്ദ്രത്തെ കൃത്യമായി പ്രമേയത്തില്‍ വിമര്‍ശിക്കണം എന്നും പിടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു. പ്രതിപക്ഷം നിർദേശിച്ച ഭേദഗതി ഉൾപ്പെടുത്തിയാണ് പ്രമേയം ഏകകണ്ഠേന സഭ പാസ്സാക്കിയത്.
കടലോരങ്ങളെ തഴുകി ദീപിക ദാസിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍