ഇന്ത്യയിലെ കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമം, ഒന്നാമതെത്തി കേരളം
തിരുവനന്തപുരം: കൊവിഡ് ലോക്ക്ഡൌൺ കാരണം ഏറ്റവും ദുരിതത്തിലായ വിഭാഗങ്ങളിലൊന്നാണ് കുടിയേറ്റ തൊഴിലാളികൾ. കേരളത്തിൽ അവർ അതിഥി തൊഴിലാളികളാണ്. കുടിയേറ്റ തൊഴിലാളികളെ ഏറ്റവും മികച്ച രീതിയിൽ ആണ് കൊവിഡ് കാലത്ത് കേരളം കൈകാര്യം ചെയ്തത്. ഇന്ത്യയിലെ കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമ സൂചിക കണക്കെടുക്കുന്ന ഇന്ത്യ ഇമ്മിഗ്രേഷൻ നൌവിന്റെ 2019 കണക്കെടുപ്പിൽ ഒന്നാമതെത്തിയിരിക്കുകയാണ് കേരളം.
ഇതര സംസ്ഥാനങ്ങളിൽ നിന്നും അതിഥിത്തൊഴിലാളികളായി എത്തി വിവിധ മേഖലകളിൽ തൊഴിൽ ചെയ്ത് ജീവിതം പുലർത്തുന്ന ഒരു വലിയ ജനവിഭാഗത്തിന്റെ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ മേഖലകളിൽ അതാത് സർക്കാരുകൾ എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്ന കണക്കുകൾ തുലനം ചെയ്താണ് ഇന്ത്യ ഇമ്മിഗ്രേഷൻ നൌവിന്റെ പട്ടിക തയ്യാറാക്കിയത്.
കോവിഡ് അതിജീവന കാലത്ത് എൽ ഡി എഫ് സർക്കാർ അതിഥി തൊഴിലാളികൾക്കായി സ്വീകരിച്ച നടപടിക്രമങ്ങൾ ദേശീയശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിഥി തൊഴിലാളികളുടെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസവും, കരുതലും , സംരക്ഷണവും ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ രൂപം നൽകിയ " റോഷിനി "പദ്ധതി ഫലപ്രദമായി നടന്നു വരികയാണ്.
അതിഥി തൊഴിലാളികൾക്കായി നടപ്പിലാക്കിയ 'ആവാസ് " , പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന അതിഥി തൊഴിലാളികൾക്ക് 25000 രൂപയുടെ സൗജന്യ ചികിത്സയും 2 ലക്ഷം രൂപയുടെ സൗജന്യ അപകടമരണ ഇൻഷുറൻസും ലഭ്യമാകും, പദ്ധതിയിൽ ഇതിനോടകം 5.09 ലക്ഷം അതിഥി തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് . മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന IMN (India Migration Now ) പുറത്തിറക്കിയ പട്ടികയിൽ ഒന്നാമതെത്താൻ സാധിച്ചത് തൊഴിലാളി ക്ഷേമത്തിനായി സംസ്ഥാന സർക്കാരും തൊഴിൽ വകുപ്പും സ്വീകരിച്ച നടപടികൾക്കുള്ള അംഗീകാരമാണ് എന്ന് തൊഴിൽ മന്ത്രി ടിപി രാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.