സഹോദരങ്ങൾക്ക് പിന്നാലെ ഖദീജയും മരണത്തിന് കീഴടങ്ങി! അടിവാരം അപകടത്തിൽ മരിച്ചവരുടെ എണ്ണം ഒമ്പതായി...
കോഴിക്കോട്-മൈസൂർ ദേശീയപാതയിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.
കോഴിക്കോട്: അടിവാരത്തിന് സമീപം കൈതപ്പൊയിൽ ഇരുമ്പുപാലം വളവിൽ ബസും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഒൻപതായി. അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഖദീജ(11)യാണ് ബുധനാഴ്ച ഉച്ചയോടെ മരിച്ചത്.വെണ്ണക്കോട് മൈലാടംപാറക്കല്‍ അബ്ദുല്‍ മജീദിന്റെയും സഫീനയുടെയും മകളാണ് ഖദീജ. മജീദ്-സഫീന ദമ്പതികളുടെ മറ്റു രണ്ട് കുട്ടികളും നേരത്തെ അപകടത്തിൽ മരിച്ചിരുന്നു.
കൊടുവള്ളി കരുവൻപൊയിൽ വടക്കേക്കര അബ്ദുറഹ്മാൻ (63), ഭാര്യ സുബൈദ (57), മകൻ ഷാജഹാന്റെ കുട്ടികളായ മുഹമ്മദ് നിഷാൽ (എട്ട്), മുഹമ്മദ് നിഹാൽ(നാല്) ഷാജഹാന്റെ സഹോദരി സഫീനയുടെ മകൾ ഫാത്തിമ ജസ (ഒന്നര), ഫാത്തിമ ഹന (അഞ്ച്), ആയിഷ നൂഹ (6), ജീപ്പ് ഡ്രൈവർ വയനാട് വടുവൻചാൽ പുളിമൂട്ടിൽ മുത്തുവിന്റെ മകൻ പ്രമോദ് (30) എന്നിവരാണു മരിച്ച മറ്റുള്ളവർ.

കോഴിക്കോട്-മൈസൂർ ദേശീയപാതയിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. കോഴിക്കോട് നിന്നും ബത്തേരിയിലേക്ക് പോകുകയായിരുന്ന രാജഹംസം സ്വകാര്യ ബസ് അടിവാരത്തിന് സമീപം കൈതപ്പൊയിൽ ഇരുമ്പുപാലം വളവിൽ വെച്ച് നിയന്ത്രണം വിട്ട് എതിരെ വന്ന ജീപ്പിലും കാറിലും ഇടിക്കുകയായിരുന്നു. ജീപ്പിലെ യാത്രക്കാരായ കുട്ടികളടക്കമുള്ളവരാണ് അപകടത്തിൽ മരിച്ചത്. കാറിൽ സഞ്ചരിച്ചിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കൊടുവള്ളി കരുവൻപൊയിൽ വടക്കേക്കര അബ്ദുറഹ്മാനും കുടുംബവുമായിരുന്നു ജീപ്പിലുണ്ടായിരുന്നു. വയനാട്ടിൽ നിന്നും കൊടുവള്ളിയിലേക്ക് തിരികെ മടങ്ങുന്നതിനിടെയാണ് ഇവർ അപകടത്തിൽപ്പെട്ടത്. അഞ്ചുപേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മറ്റു നാലു പേരും മരിച്ചത്.












Click it and Unblock the Notifications