നാലുവയസുകാരൻ നിഹാലും യാത്രയായി; കോഴിക്കോട് അടിവാരത്തെ അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി...
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുഹമ്മദ് നിഹാലാണ്(നാല്) ചൊവ്വാഴ്ച രാവിലെ 11 മണിയോടെ മരണപ്പെട്ടത്.
കോഴിക്കോട്: അടിവാരത്തിന് സമീപം കൈതപ്പൊയിൽ ഇരുമ്പുപാലം വളവിൽ ബസും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുഹമ്മദ് നിഹാലാണ്(നാല്) ചൊവ്വാഴ്ച രാവിലെ 11 മണിയോടെ മരണപ്പെട്ടത്.
നിഹാലിന്റെ സഹോദരൻ നിഷാലും അപകടത്തിൽ മരിച്ചിരുന്നു. കൊടുവള്ളി കരുവൻപൊയിൽ വടക്കേക്കര അബ്ദുറഹ്മാൻ (63), ഭാര്യ സുബൈദ (57), മകൻ ഷാജഹാന്റെ കുട്ടി മുഹമ്മദ് നിഷാൽ (എട്ട്), ഷാജഹാന്റെ സഹോദരി സഫീനയുടെ മകൾ ഫാത്തിമ ജസ (ഒന്നര), മറ്റൊരു സഹോദരി സഫീറയുടെ മകൾ പി ഫാത്തിമ ഹന (അഞ്ച്), ആയിഷ നൂഹ (6), ജീപ്പ് ഡ്രൈവർ വയനാട് വടുവൻചാൽ പുളിമൂട്ടിൽ മുത്തുവിന്റെ മകൻ പ്രമോദ് (30) എന്നിവരാണു മരിച്ച മറ്റുള്ളവർ.

കോഴിക്കോട്-മൈസൂർ ദേശീയപാതയിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. കോഴിക്കോട് നിന്നും ബത്തേരിയിലേക്ക് പോകുകയായിരുന്ന രാജഹംസം സ്വകാര്യ ബസ് അടിവാരത്തിന് സമീപം കൈതപ്പൊയിൽ ഇരുമ്പുപാലം വളവിൽ വെച്ച് നിയന്ത്രണം വിട്ട് എതിരെ വന്ന ജീപ്പിലും കാറിലും ഇടിക്കുകയായിരുന്നു. ജീപ്പിലെ യാത്രക്കാരായ കുട്ടികളടക്കമുള്ളവരാണ് അപകടത്തിൽ മരിച്ചത്. കാറിൽ സഞ്ചരിച്ചിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

കൊടുവള്ളി കരുവൻപൊയിൽ വടക്കേക്കര അബ്ദുറഹ്മാനും കുടുംബവുമായിരുന്നു ജീപ്പിലുണ്ടായിരുന്നു. വയനാട്ടിൽ നിന്നും കൊടുവള്ളിയിലേക്ക് തിരികെ മടങ്ങുന്നതിനിടെയാണ് ഇവർ അപകടത്തിൽപ്പെട്ടത്. അഞ്ചുപേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മറ്റു മൂന്നു പേരും മരിച്ചത്.












Click it and Unblock the Notifications