'ജീവജലം' പദ്ധതിയിൽ നിന്നും ആവേശം; വേനലിന് സാന്ത്വനമേകാൻ കുളം നിർമ്മിച്ച് അധ്യാപകൻ മാതൃകയായി
വടകര: കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങളിൽ നടപ്പാക്കിവരുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ 'ജീവജലം' പദ്ധതിയിൽ നിന്നും ആവേശം ഉൾക്കൊണ്ട് ഒരു അധ്യാപകൻ സ്വന്തം ചെലവിൽ കുളം നിർമ്മിച്ച് മാതൃകയായി.നിലവിലുള്ള കുളങ്ങൾ നികത്താനും പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് നിറക്കാനും മത്സരിക്കുന്ന നാട്ടിലാണ് സ്വന്തം പോക്കറ്റിൽ നിന്നും ഒന്നേകാൽ ലക്ഷം ചെലവ് ചെയ്ത് ചോറോട് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകൻ കീഴൽ താഴെ മഠം മോഹനകൃഷ്ണൻ സ്വന്തം വീട്ടുവളപ്പിൽ കുളം നിർമ്മിച്ചത്.
വേനലിന് സാന്ത്വനമേകാൻ സേവ് ആവിഷ്കരിച്ച 'ജീവജലം' പദ്ധതി പ്രകാരം ജില്ലയിലെ ഓരോ വിദ്യാലയവും ഓരോ ജലാശയം തിരഞ്ഞെടുത്ത് ജനകീയ സഹകരണത്തോടെ ശുചീകരിച്ച് സംരക്ഷിക്കുകയാണ് ചെയ്യുന്നത്.ജില്ലയിലെ ക്ഷേത്ര,പള്ളി കുളങ്ങളും ശുചീകരിച്ച് സംരക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് സേവ്. ഇതിൽ നിന്നും ആവേശം ഉൾക്കൊണ്ടാണ് മോഹനകൃഷ്ണൻ കുളം നിർമിക്കാൻ തുനിഞ്ഞത്. ജോലിക്കാരോടൊപ്പം മോഹനകൃഷ്ണനും കുടുംബാംഗങ്ങളും കുളം നിർമാണം സഹായികളായിരുന്നു.
ദിവസങ്ങളുടെ അധ്വാനത്തിന് ഒടുവിൽ കുളം രൂപം കൊണ്ടപ്പോൾ ആനന്ദമായി.5 മീറ്റർ നീളത്തിലും 5 മീറ്റർ വീതിയിലുമാണ് കുളം നിർമ്മിച്ചിരിക്കുന്നത്. നിർമ്മിച്ച കുളം ചെങ്കല്ലുകൊണ്ട് പടവുകൾ കെട്ടി മനോഹരമാക്കി. നിബന്ധനകൾക്ക് വിധേയമായി കുളം പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ നൽകുമെന്ന് മോഹനകൃഷ്ണൻ പറഞ്ഞു. വൃത്തികേടാക്കരുത്, സോപ്പ് ,എണ്ണ തുടങ്ങിയവ ഉപയോഗിക്കരുത് തുടങ്ങിയവയാണ് നിബന്ധനകൾ. കുളത്തിന് ചുറ്റിലും മണ്ണിട്ട് നികത്തുന്ന പ്രവർത്തി ബാക്കിയുണ്ട്.