സംസ്‌കാരത്തെ ചൊല്ലി തര്‍ക്കം; മൃതദേഹം തനിക്ക് വേണമെന്ന് ഭര്‍ത്താവ്, നാടകീയ രംഗങ്ങള്‍, ഒടുവില്‍...
മൃതദേഹം കൊണ്ടുപോകുന്ന സമയം, പക്ഷേ ആരും തടയാത്തതാണ് വന്‍ സംഘര്‍ഷം ഒഴിവാക്കിയത്. സംഘര്‍ഷം ഒഴിവാക്കണമെന്ന് ഇരുവഭാഗത്തോടും പോലീസ് ആവശ്യപ്പെട്ടിരുന്നു.
പത്തനംതിട്ട: ഭാര്യയുടെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം. ഭാര്യയുടെ വീട്ടുകാര്‍ ഒന്ന് പറഞ്ഞു. ഭര്‍ത്താവ് പറഞ്ഞത് മറ്റൊന്ന്. ഒടുവില്‍ ഭര്‍ത്താവ് ഒരു കാര്യം തീരുമാനിച്ചു. അത് നടക്കുകയും ചെയ്തു.
ക്രൈസ്തവ സഭാ വിഭാഗങ്ങള്‍ക്കിടയിലെ ആദര്‍ശ വിവാദങ്ങളാണ് ഇവിടെയും പ്രശ്‌നമായത്. മാര്‍ത്തോമാ സഭാ വിശ്വാസിയായ എലിസബത്ത് എബ്രഹാമിന്റെ മൃതദേഹവുമായാണ് സംസ്‌കാരത്തിന് മുമ്പ് പിടിവലിയുണ്ടായതും ഭര്‍ത്താവ് പോയതും.
സ്വന്തം സഭാ സെമിത്തേരിയില്‍ അന്ത്യവിശ്രമം കൊള്ളണമെന്നായിരുന്നു എലിസബത്തിന്റെ അഭിലാഷം. എന്നാല്‍ ഭര്‍ത്താവ് റവ. സണ്ണി എബ്രഹാം മൃതദേഹം ഇവിടെ സംസ്‌കരിക്കില്ലെന്നു പറഞ്ഞ് അദ്ദേഹത്തിന്റെ സഭാ സെമിത്തേരിയില്‍ കൊണ്ടുപോയി സംസ്‌കരിച്ചു.
തിരുവല്ല സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. യുനൈറ്റഡ് ചര്‍ച്ച് ഓഫ് ഇന്ത്യ ബിഷപ്പാണ് സണ്ണി എബ്രഹാം. ഇദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് കഴിഞ്ഞ 12നാണ് മരിച്ചത്.
കുടുംബ കല്ലറയില്‍ തന്നെയും അടക്കണമെന്നായിരുന്നുവത്രെ എലിസബത്തിന്റെ ആഗ്രഹം. എന്നാല്‍ മാര്‍ത്തോമാ സഭയിലെ മുന്‍ വികാരി കൂടിയായ സണ്ണി ഈ ആഗ്രഹത്തിന് എതിര് നില്‍ക്കുകയായിരുന്നു. സണ്ണിയെ പത്ത് വര്‍ഷം മുമ്പ് മാര്‍ത്തോമാ സഭയില്‍ നിന്നു പുറത്താക്കിയിരുന്നെങ്കിലും എലിസബത്തിനെ പുറത്താക്കിയിരുന്നില്ല.
എലിസബത്തിന്റെ ആഗ്രഹ പ്രകാരം അവരുടെ ഭവനത്തില്‍ മാര്‍ത്തോമാ സഭയിലെ മെത്രാപ്പോലീത്തമാരും വൈദികരും സംസ്‌കാര ശുശ്രൂഷ നടത്തിയിരുന്നു. തുടര്‍ന്ന് മാര്‍ത്തോമാ പള്ളിയില്‍ എത്തിച്ച മൃതദേഹത്തിന് അവസാന സംസ്‌കാര ശുശ്രൂഷയും നടത്തി.
എന്നാല്‍ ഈ സമയം സണ്ണി ഇടപെടുകയായിരുന്നു. മൃതദേഹം സംസ്‌കരിക്കാന്‍ പ്രത്യേക സെല്‍ വേണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. കുടുംബ കല്ലറയില്‍ അടക്കാമെന്ന് ഇടവക വികാരി നിര്‍ദേശിച്ചെങ്കിലും സണ്ണി നിലപാടില്‍ ഉറച്ചുനിന്നു.
സംഘര്‍ഷ സാഹചര്യം ഉടലെടുത്തതോടെ വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചു. ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. തുടര്‍ന്ന് എല്ലാവരും നോക്കി നില്‍ക്കെ മൃതദേഹം ആംബുലന്‍സില്‍ സണ്ണി എബ്രഹം കൊണ്ടുപോവുകയായിരുന്നു.
വള്ളംകുളം ചര്‍ച്ച ഓഫ് ഗോഡിന്റെ ആഞ്ഞിലിത്താനത്തുള്ള സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിച്ചു. മൃതദേഹം കൊണ്ടുപോകുന്ന സമയം, പക്ഷേ ആരും തടയാത്തതാണ് വന്‍ സംഘര്‍ഷം ഒഴിവാക്കിയത്. സംഘര്‍ഷം ഒഴിവാക്കണമെന്ന് ഇരുവഭാഗത്തോടും പോലീസ് ആവശ്യപ്പെട്ടിരുന്നു.