വിദ്യാര്‍ഥികളെ സേവനത്തിന് തുറന്നുവിടൂ; അവര്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും
കോഴിക്കോട്: വർഷങ്ങളായി പെയിന്‍റടിക്കാതെ വൃത്തികേടായിക്കിടന്ന മാനാഞ്ചിറസ്ക്വയർ പെയിന്‍റടിച്ച് വൃത്തിയാക്കി എൻഎസ്എസ് കൂട്ടായ്മ. മൂന്നൂറോളം വരുന്ന എൻഎസ്എസ് വൊളണ്ടിയർമാർ രാവിലെ ബീച്ച് ആശുപത്രി ശുചീകരിച്ചശേഷമാണ് മാനാഞ്ചിറ സ്ക്വയറിലെത്തിയത്.
വൈകുന്നേരം ആറോടെയാണ് ഏറ്റെടുത്ത ദൗത്യങ്ങളെല്ലാം പൂർത്തിയാക്കി ആൺകുട്ടികളും പെൺകുട്ടികളുമടങ്ങുന്ന എൻഎസ്എസ് സംഘം മടങ്ങിയത്.

ജെഡിടിയിൽ രണ്ടുദിവസമായി നടക്കുന്ന "ദുര്യ 2 k17' ക്യാംപിന്‍റെ മൂന്നാംദിവസ പരിപാടിയായിട്ടാണ് കുട്ടികൾ നഗരത്തിലിറങ്ങിയത്. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ 64 കോളജുകളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ പ്രത്യേകമായി സംഘടിപ്പിച്ചതാണ് ക്യാംപ്. രണ്ടുദിവസത്തെ ശിൽപശാലക്ക് ശേഷമാണ് മൂന്നാംദിവസം നഗര ഹൃദയത്തിലെ മാനാഞ്ചിറ സ്ക്വയറിന് പെയിന്‍റടിയും ബിച്ച് ഗവ.ആശുപത്രി ശുചീകരണവും വിദ്യർഥികൾ ഏറ്റെടുത്തത്. നഗരത്തിലെ ആയിരക്കണക്കായ സാധാരണക്കാർ ചികിത്സ തേടുന്ന ബിച്ച് ഗവ.ആശുപത്രിയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം തേടുകയാണ് ശുചീകരണത്തിലൂടെ ലക്ഷ്യമിട്ടതെന്ന് വിദ്യാർഥികൾ പറഞ്ഞു.

മാനാഞ്ചിറ സ്ക്വയറിന്‍റെ ചുറ്റുമതിൽ, വിളക്കുകാലുകൾ, കമ്പി വേലികൾ എന്നിവയെല്ലാം പെയിന്‍റടിച്ച് മനോഹരമാക്കിയപ്പോൾ നഗരത്തിനു തന്നെ ഒരു വൃത്തിയും വെടിപ്പുമുണ്ടായി. എൻഎസ്എസ് വൊളണ്ടിയർമാരുടെ സേവനപ്രവൃത്തികൾ കാണാൻ എ.പ്രദീപ് കുമാർ എംഎൽഎ എത്തുകയും അദ്ദേഹം അവരുടെ സേവന പ്രവൃത്തിയുടെ ഭാഗമായി കുറച്ചുനേരം പെയിന്‍റടിക്കാൻ കൂടുകയും ചെയ്തു. മാതൃകപരമാണ് ഇവരുടെ സേവനമെന്നും ഈ രീതിയിൽ വിദ്യാർഥി സമൂഹത്തെ ഏറെ ഗുണകരമായി ഉപയോഗിക്കാമെന്നും എംഎൽഎ പറഞ്ഞു. രാത്രി കാംപ് ഫയറോടെ ജെഡിടിയിൽ മൂന്നുദിവസത്തെ പരിപാടികൾക്ക് സമാപനമായി.












Click it and Unblock the Notifications