കോഴിക്കോട് മദ്രസ വിദ്യാര്‍ത്ഥിയ്ക്ക് അതിക്രൂരമായ പ്രകൃതിവിരുദ്ധ പീഡനം; പിന്നിൽ പഠിക്കാനെത്തിയവൻ?
കോഴിക്കോട്: അസ്വസ്ഥത പരത്തിക്കൊണ്ട് വീണ്ടും ഒരു പീഡന വാര്‍ത്ത. കോഴിക്കോട് നിന്നാണ് ഈ വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. മദ്രസ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായാണ് പരാതി.
മുക്കത്തെ കാരശ്ശേരി സര്‍ക്കാര്‍ പറമ്പിലെ ഖുവ്വത്തില്‍ ഇസ്ലാം മദ്രസ വിദ്യാര്‍ത്ഥിയാണ് പീഡനത്തിന് ഇരയായത്. സംഭവം മദ്രസ അധികൃതരെ അറിയിച്ചെങ്കിലും അവര്‍ അത് വേണ്ടത്ര ഗൗരവത്തോടെ പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ട്.
കൊല്ലം സ്വദേശിയായ റാഷിദ് എന്ന ആളെ പോലീസ് ഈ കേസില്‍ തിരയുന്നുണ്ട്. ദര്‍സില്‍ ചേരണം എന്നാവശ്യപ്പെട്ട് ഇയാള്‍ കഴിഞ്ഞ വ്യാഴാഴ്ച മദ്രസില്‍ എത്തിയിരുന്നു. എന്നാല്‍ രക്ഷിതാക്കളില്ലാതെ ദര്‍സില്‍ ചേര്‍ക്കാന്‍ കഴിയില്ല എന്ന നിലപാട് എടുക്കുകയായിരുന്നു മദ്രസ അധികൃതര്‍.
പക്ഷേ, ആ ദിവസം അയാളെ രാത്രി അവിടെ തങ്ങാന്‍ അനുവദിച്ചു. അതും ദര്‍സിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം. അന്ന് രാത്രി തന്നെയാണ് വിദ്യാര്‍ത്ഥി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതും.
അടുത്ത ദിവസം അവധിയായതിനാല്‍ കുട്ടി വീട്ടിലെത്തി. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ബുദ്ധിമുട്ട് പ്രകടിപ്പിച്ചതോടെയാണ് രക്ഷിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ ആണ് കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്.
സംഭവത്തില്‍ രക്ഷിതാക്കള്‍ മുക്കം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. കൊല്ലം സ്വദേശിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.