ശബരിമലയ്ക്ക് സുരക്ഷാഭീഷണി ഉയർത്തി പനോരമ ചിത്രങ്ങൾ! സന്നിധാനവും നടപ്പന്തലുമടക്കം എല്ലാം വ്യക്തം...
സന്നിധാനത്തിന്റെയും ശബരിമലയോട് ചേർന്ന ഇരുപത് സ്ഥലങ്ങളുടെയും ചിത്രങ്ങളാണ് വെബ് സൈറ്റിലുള്ളത്.
പത്തനംതിട്ട: ഇന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രവും, അതീവ സുരക്ഷാ മേഖലയുമായ ശബരിമലയുടെ പനോരമ ചിത്രങ്ങൾ വെബ് സൈറ്റിൽ. എരുമേലി കൊച്ചമ്പലം മുതൽ സന്നിധാനം വരെയുള്ള പ്രദേശത്തെ 360 ഡിഗ്രിയിൽ ചിത്രീകരിച്ചിരിക്കുന്ന പനോരമ ചിത്രങ്ങളാണ് സ്വകാര്യ വെബ് സൈറ്റിലൂടെ പുറത്തുവിട്ടിരിക്കുന്നത്. മംഗളം ദിനപ്പത്രമാണ് ഈ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ശബരിമലയുടെ ഇത്തരം ചിത്രങ്ങൾ വൻ സുരക്ഷാഭീഷണി ഉയർത്തുന്നുവെന്നാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ. സന്നിധാനത്തിന്റെയും ശബരിമലയോട് ചേർന്ന ഇരുപത് സ്ഥലങ്ങളുടെയും ചിത്രങ്ങളാണ് വെബ് സൈറ്റിലുള്ളത്. സുരക്ഷാ സേന എവിടെയൊക്കെ നിലയുറപ്പിച്ചിരിക്കുന്നു, ആഴിയുടെ സ്ഥാനം തുടങ്ങിയ സുരക്ഷാ സജ്ജീകരണങ്ങളെല്ലാം ചിത്രത്തിൽ നിന്നും വ്യക്തമായി മനസിലാക്കാം.

എരുമേലി മുതൽ...
എരുമേലി പട്ടണം, എരുമേലി കൊച്ചമ്പലം, പമ്പ, നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം, ക്ഷേത്രം, പതിനെട്ടാംപടി, മാളികപ്പുറം ക്ഷേത്രം, നാഗരാജ ക്ഷേത്രം, ഭസ്മക്കുളം, നടപ്പന്തൽ തുടങ്ങിയ ഇരുപത് സ്ഥലങ്ങളുടെയും, സന്നിധാനത്തിന്റെ രാത്രിക്കാഴ്ചകളുടെയും പനോരമ ചിത്രങ്ങളാണ് സ്വകാര്യ വെബ് സൈറ്റ് പുറത്തുവിട്ടിരിക്കുന്നത്. ഇതിലൂടെ ശബരിമലയിലെയും പരിസര പ്രദേശങ്ങളിലെയും സുരക്ഷാസേനയുടെ വിന്യാസമടക്കം ആർക്കും വ്യക്തമായി മനസിലാക്കാം.

വിജനം...
സന്നിധാനവും പരിസരവും വിജനമായിരിക്കുന്ന സമയത്താണ് ചിത്രം പകർത്തിയിട്ടുള്ളത്. വെബ് സൈറ്റിലെ ചിത്രങ്ങളിൽ പതിനെട്ടാംപടിക്ക് മുന്നിലേ ഗേറ്റ് അടച്ചിട്ടതായും കാണുന്നു. ചിത്രങ്ങൾ പുറത്തുവിട്ട സ്വകാര്യ വെബ് സൈറ്റിന്റെ ലിങ്ക് വാട്സാപ്പിലൂടെയും പ്രചരിക്കുന്നുണ്ട്. വെബ് സൈറ്റിൽ പ്രവേശിച്ചാൽ അയ്യപ്പന്റെ ഫോട്ടോയും എരുമേലിയുടെ ആകാശദൃശ്യങ്ങളുമാണ് ആദ്യം കാണാനാകുക.

ഓരോ ഭാഗവും...
ശബരിമലയിലെ ഏത് ഭാഗത്തെ ചിത്രമാണ് കാണേണ്ടതെന്ന് തിരഞ്ഞെടുക്കാനുള്ള സൗകര്യവും വെബ് സൈറ്റിലുണ്ട്. ശബരിമലയിലെ തന്ത്രപ്രധാന ഭാഗങ്ങൾ, സന്നിധാനം വരെയുള്ള പാത, ക്ഷേത്രങ്ങൾ തുടങ്ങിയ മിക്ക ഭാഗങ്ങളുടെയും ചിത്രങ്ങൾ വെബ് സൈറ്റിൽ ലഭ്യമാണ്. അതീവ സുരക്ഷാ മേഖലയായ ശബരിമലയുടെ ഇത്തരം ചിത്രങ്ങൾ വെബ് സൈറ്റിൽ വന്നത് സുരക്ഷാ ഏജൻസികൾ ഗൗരവകരമായാണ് കാണുന്നത്.

പിന്നീട് പിൻവലിച്ചു...
കഴിഞ്ഞ തീർത്ഥാടന കാലത്തും സന്നിധാനത്തെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. തന്ത്രപ്രധാന മേഖലകളുടെ വീഡിയോ ദൃശ്യങ്ങളടക്കമാണ് ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നത്. തുടർന്ന് സുരക്ഷാ ഏജൻസികളും സർക്കാരും ഇടപെട്ടാണ് അത്തരം ദൃശ്യങ്ങൾ നീക്കം ചെയ്തത്.












Click it and Unblock the Notifications