കേരളത്തിൽ ജാതിയും മതവും ഇല്ലാത്ത കുട്ടികൾ ആയിരത്തിലധികം മാത്രം! പുതിയ കണക്കുകൾ പുറത്ത്...
സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നേകാൽ ലക്ഷത്തോളം കുട്ടികൾ ജാതിയും മതവും ഇല്ലാതെ പ്രവേശനം നേടിയെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി നേരത്തെ പറഞ്ഞിരുന്നത്.
തിരുവനന്തപുരം: ജാതിയും മതവും രേഖപ്പെടുത്താതെ സ്കൂളുകളിൽ പ്രവേശനം നേടിയ കുട്ടികളുടെ പുതിയ കണക്ക് പുറത്ത്. ഐടി അറ്റ് സ്കൂൾ എക്സിക്യൂട്ടിവ് ഡയറക്ടർ പുറത്തുവിട്ട പുതിയ കണക്കുപ്രകാരം ജാതിയും മതവും വേണ്ടെന്നുവച്ചവർ ആയിരത്തോളം പേർ മാത്രം. ജാതി, മത കോളങ്ങൾ പൂരിപ്പിക്കാത്തവരെയും, മതമില്ലെന്ന് രേഖപ്പെടുത്തിയവരെയും പ്രത്യേകം എണ്ണം തിരിച്ചാണ് ഐടി അറ്റ് സ്കൂൾ എക്സിക്യുട്ടിവ് ഡയറക്ടർ അൻവർ സാദത്ത് പുതിയ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.
2017-18 അദ്ധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നേകാൽ ലക്ഷത്തോളം കുട്ടികൾ ജാതിയും മതവും ഇല്ലാതെ പ്രവേശനം നേടിയെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി നേരത്തെ പറഞ്ഞിരുന്നത്. നിയമസഭയിൽ എംഎൽഎ ഡികെ മുരളിയുടെ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിന് മറുപടിയായാണ് വിദ്യാഭ്യാസമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇതോടൊപ്പം ഓരോ സ്കൂളുകളിലെയും ജാതി മതരഹിത വിദ്യാർത്ഥികളുടെ കണക്കുകളും നൽകിയിരുന്നു. എന്നാൽ സർക്കാരിന്റെ കണക്കിൽ തെറ്റുണ്ടെന്ന് ആരോപിച്ച് സ്കൂൾ അധികൃതർ രംഗത്തെത്തിയതോടെ ജാതി,മത രഹിത കുട്ടികളുടെ എണ്ണം സംബന്ധിച്ച് വിവാദം ഉടലെടുത്തു.
ഇപ്രകാരം...
മതരഹിത കുട്ടികളുടെ എണ്ണം സംബന്ധിച്ച് വിവാദം കത്തിനിൽക്കെയാണ് ഐടി അറ്റ് സ്കൂൾ എക്സിക്യുട്ടിവ് ഡയറക്ടർ അനവർ സാദത്ത് പുതിയ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. ഐടി അറ്റ് സ്കൂളിന്റെ സമ്പൂർണ്ണ സോഫ്റ്റ്വെയറിൽ രേഖപ്പെടുത്തിയ വിവരങ്ങൾ എന്ന തലക്കെട്ടിലാണ് അദ്ദേഹം പുതിയ കണക്കുകൾ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവച്ചത്. കഴിഞ്ഞ അദ്ധ്യയന വർഷം പ്രവേശനം നേടിയ കുട്ടികളിൽ 122662 കുട്ടികൾ ജാതി രേഖപ്പെടുത്തിയില്ലെന്നാണ് പുതിയ കണക്കിൽ പറയുന്നത്. 119865 വിദ്യാർത്ഥികൾ മതം രേഖപ്പെടുത്തിയെങ്കിലും ജാതി കോളം പൂരിപ്പിച്ചിട്ടില്ല. 1750 കുട്ടികൾ മതം രേഖപ്പെടുത്താതിരുന്നപ്പോൾ 1538 കുട്ടികൾ മതവും ജാതിയും പൂരിപ്പിച്ചിട്ടില്ല. എന്നാൽ 748 വിദ്യാർത്ഥികൾ മത കോളത്തിൽ മതമില്ല എന്ന് രേഖപ്പെടുത്തിയവരാണ്. ഇങ്ങനെയാണ് അൻവർ സാദത്ത് പുറത്തുവിട്ട പുതിയ കണക്കുകളിൽ പറയുന്നത്.
മന്ത്രി പറഞ്ഞത്...
കഴിഞ്ഞ അദ്ധ്യയന വർഷം 124147 കുട്ടികൾ ജാതിയും മതവും ഇല്ലാത്തവരായി സ്കൂളുകളിൽ പ്രവേശനം നേടിയെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നത്. എന്നാൽ വിവിധ സ്കൂൾ അധികൃതർ സർക്കാരിന്റെ കണക്കിനെതിരെ രംഗത്തെത്തി. കളമശേരി രാജഗിരി, അത്താണി സെന്റ് ഫ്രാൻസിസ് അസീസി, തുറക്കൽ അൽ ഹിദായ തുടങ്ങിയ സ്കൂളുകളാണ് ആദ്യം സർക്കാരിനെതിരെ രംഗത്തെത്തിയത്. ഈ സ്കൂളുകളിലെ ആയിരത്തിലധികം കുട്ടികൾക്ക് ജാതിയും മതവുമില്ലെന്നായിരുന്നു സർക്കാരിന്റെ കണക്ക്. എന്നാൽ സർക്കാരിന്റെ കണക്ക് തെറ്റാണെന്നും, എല്ലാ കുട്ടികളുടെയും ജാതി, മത കോളങ്ങൾ പൂരിപ്പിച്ചിട്ടുണ്ടെന്നും സ്കൂൾ അധികൃതർ പറഞ്ഞു. ഇതിനുപിന്നാലെ കാസർകോട്ടെയും പെരുമ്പാവൂരിലെയും വിവിധ സ്കൂളുകളും സർക്കാർ കണക്കിനെതിരെ രംഗത്തെത്തി. ഇതോടെയാണ് ചില സാങ്കേതിക പ്രശ്നങ്ങളാകാം ഇത്തരമൊരു കണക്കിന് പിന്നിലെന്ന് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം നൽകിയത്.
അവകാശലംഘന നോട്ടീസ്...
അതിനിടെ, മതരഹിത കുട്ടികളുടെ കണക്കുമായി ബന്ധപ്പെട്ട വിവാദം നിയമസഭയിലും എത്തി. ശനിയാഴ്ച സഭ ചേർന്നപ്പോൾ വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിപക്ഷം അവകാശലംഘന നോട്ടീസ് നൽകി. കുട്ടികളുടെ ജാതി മതവുമായി ബന്ധപ്പെട്ട് തെറ്റായ കണക്കുകൾ നൽകി വിദ്യാഭ്യാസ മന്ത്രി സഭയ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ്. അതേസമയം, സോഫ്റ്റ്വെയറിൽ നൽകിയ കണക്കുകളാണ് താൻ നിയമസഭയിൽ അവതരിപ്പിച്ചതെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ വിശദീകരണം. ജാതി, മത കോളങ്ങൾ ഒഴിച്ചിട്ടവരുടെ എണ്ണമാണ് പറഞ്ഞത്. എന്നാൽ ഈ കോളങ്ങൾ ഒഴിച്ചിട്ടവർക്ക് ജാതിയില്ലെന്ന് അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. കണക്കിൽ പിഴവുണ്ടെങ്കിൽ അത് തിരുത്താൻ ഡിപിഐയ്ക്ക് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.
ജാതിയും മതവുമില്ലാത്ത കുട്ടികളുടെ എണ്ണം തെറ്റ്! എല്ലാവർക്കും ജാതിയും മതവുമുണ്ടെന്ന് സ്കൂൾ അധികൃതർ...
മകളുടെ വിവാഹ നിശ്ചയ ദിവസം പ്രവാസിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു! നിശ്ചയം മുടങ്ങി, പോലീസിന്റെ ക്രൂരത