അഞ്ച് മാസം അബ്രാഹ്മണൻ പൂജ ചെയ്തു, ആറാം മാസം ദേവി അശുദ്ധയായി; മേൽശാന്തിക്ക് ഊരാണ്മ വിലക്ക്
2016 ഓഗസ്റ്റിലാണ് ജയപ്രകാശിനെ ക്ഷേത്ര മേൽശാന്തിയായി നിയമിച്ചത്. അഞ്ച് മാസം ജയപ്രകാശ് പൂജ ചെയ്തിരുന്നു. അപ്പോഴൊന്നും ആരും എതിർത്തിരുന്നില്ല.
കോട്ടയം: അഞ്ച് മാസം പൂജ ചെയ്ത അബ്രാഹ്മണ മേൽശാന്തിയെ ക്ഷേത്രം അശുദ്ധമാക്കിയെന്നാരോപിച്ച് ഊരാണ്മ ദേവസ്വം ഭാരവാഹികൾ പുറത്താക്കി. കോട്ടയം കാണക്കാരി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മേൽശാന്തി ജയപ്രകാശിനെയാണ് പുറത്താക്കിയത്. കഴിഞ്ഞ ജനുവരിയിലാണ് സംഭവം.
അബ്രാഹ്മണനായ ജയപ്രകാശഅ ക്ഷേത്രം അശുദ്ധമാക്കിയെന്നരോപിച്ച് ബിംബ ശുദ്ധി വരുത്തി പ്രായശ്ചിത്ത കർമ്മം നടത്തുകയായിരുന്നു. ജയപ്രകാശിനെതിരെ ഇറക്കിയ നോട്ടീസിലും കുറുവിലങ്ങാട് പോലീസിൽ നല്‍കിയ പരാതിയിലും അബ്രാഹ്മണനെന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.
2016 ഓഗസ്റ്റിലാണ് ജയപ്രകാശിനെ ക്ഷേത്ര മേൽശാന്തിയായി നിയമിച്ചത്. അഞ്ച് മാസം ജയപ്രകാശ് പൂജ ചെയ്തിരുന്നു. അപ്പോഴൊന്നും ആരും എതിർത്തിരുന്നില്ല. കാണക്കാരി എൻഎസ്എസ് കരയോഗത്തിന്റെ അഞ്ചും ഊരാണ്മ ദേവസ്വത്തിലെ രണ്ടും പ്രതിനിധികൾ ചേർന്നായിരുന്നു ക്ഷേത്ര ഭരണം നടത്തിയിരുന്നത്. എൻഎസ്എസ് കരയോഗത്തിലെ 264 കുടുംബങ്ങളുടെയും ബ്രാഹ്മണ സമുദായ അംഗങ്ങളായ അഞ്ച് കുടുംബങ്ങളുടെയും നിയന്ത്രണത്തിലായിരുന്നു ക്ഷേത്ര ഭരണം.
ഒരു കേസിനെ തുടർന്ന് കഴിഞ്ഞ ജനുവരിയിൽ ക്ഷേത്ര ഭരണച്ചുമതല പൂർണമായും ബ്രാഹ്മണരുടെ ഊരാണ്മ ദേവസ്വത്തിന്റെ കൈയ്യിലായതോടെയാണ് ഭരണ സമിതി കൊടിയേറ്റ ദിവസം തന്നെ ജയപ്രകാശിനെ ക്ഷേത്രത്തില്‍ നിന്ന് ഇറക്കി വിടുകയും മേൽശാന്തി സ്ഥാനത്തു നിന്ന് പുറത്താക്കുകയുമായിരുന്നു.
സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. മേൽശാന്തിയെ പുറത്താക്കിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് എൻഎസ്എസ് കരയോഗം പ്രസിഡന്റ് കാണക്കാരി അരവിന്ദാക്ഷനാണ് പരാതി നൽകിയത്. ക്ഷേത്രം ദേവസ്വം സെക്രട്ടറി വേണാടില്ലം കുമാരൻ നമ്പൂതിരി മൂന്നാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം കാലങ്ങളായി തുടർന്നു വരുന്ന ആചാരങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും വിരുദ്ധമായതിനാലാണ് മേൽശാന്തിയെ മാറ്റിയതെന്നാണ് വേണാട്ട് ഇല്ലം കുമാരൻ നമ്പൂതിരി പറയുന്നത്. പൂജാ വിധികളറിയാവുന്നവർ അബ്രാഹ്മണരാണെങ്കിലും ശാന്തിക്കാരായി നിയമിക്കാമെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നും അഞ്ച് മാസം മേൽശാന്തിയായി പ്രവർത്തിച്ചയാളെ അബ്രാഹ്മണെന്ന് പറഞ്ഞ് പുറത്താക്കിയത് മനുഷ്യത്വരഹിതവും കോടതി വിധിയുടെ ലംഘനവുമാണെന്ന് കാണക്കാരി അരവിന്ദാക്ഷൻ പറഞ്ഞു.