'പുതുവൈപ്പിൻ' കത്തുന്നു,തിങ്കളാഴ്ച യുഡിഎഫ് ഹർത്താൽ; മുട്ടുമടക്കി ഐഒസി,നിർമ്മാണപ്രവർത്തനങ്ങൾ നിർത്തി
കോൺഗ്രസും യുഡിഎഫുമാണ് തിങ്കളാഴ്ച വൈപ്പിനിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കൊച്ചി: പുതുവൈപ്പിനിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പാചക വാതക പ്ലാന്റിനെതിരെ സമരം ചെയ്തവർക്ക് നേരെയുണ്ടായ ലാത്തിച്ചാർജ്ജിൽ പ്രതിഷേധം ശക്തമാകുന്നു. പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ജൂൺ 19 തിങ്കളാഴ്ച വൈപ്പിനിൽ ഹർത്താൽ ആചരിക്കും.
കോൺഗ്രസും യുഡിഎഫുമാണ് തിങ്കളാഴ്ച വൈപ്പിനിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിനുപുറമേ ഫിഷറീസ് കോർഡിനേഷൻ കമ്മിറ്റി തിങ്കളാഴ്ച എറണാകുളം ജില്ലയിൽ തീരദേശ ഹർത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും.

അതേസമയം, പുതുവൈപ്പിൻ എൽപിജി പ്ലാന്റിലെ നിർമ്മാണ പ്രവർത്തനങ്ങൾ താത്ക്കാലികമായി നിർത്തിവെയ്ക്കുന്നതായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അധികൃതർ അറിയിച്ചു. വൈപ്പിൻ എംഎൽഎ എസ് ശർമ്മയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ബുധനാഴ്ചയിലെ സമവായ ചർച്ച തീരുമാനമാകുന്നത് വരെ നിർമ്മാണം നിർത്തിവെയ്ക്കാമെന്നാണ് ഐഒസി അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
ഞായറാഴ്ച രാവിലെയാണ് പുതുവൈപ്പിനിലെ എൽപിജി പ്ലാന്റിന് മുന്നിൽ സമരം ചെയ്യുന്നവർക്ക് നേരെ പോലീസ് ലാത്തി വീശിയത്. സർക്കാർ നിർദേശം മറികടന്ന് ഐഒസി പ്ലാന്റിൽ വീണ്ടും നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചതിനെതിരെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ഇതിനിടെ സമരക്കാർ പ്ലാന്റിനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. ലാത്തിച്ചാർജ്ജിൽ നിരവധി പേർക്കാണ് പരിക്കേറ്റത്.












Click it and Unblock the Notifications