'നമ്മളാരും മോഹന്‍ലാലിനെയോ മമ്മൂട്ടിയേയോ വിളിച്ച് ചോദിക്കാന്‍ പോകുന്നില്ല', ബാലചന്ദ്രകുമാറിനെതിരെ രാഹുൽ ഈശ്വർ
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ പുതിയ ആരോപണങ്ങൾ ഉന്നയിച്ച സംവിധായകൻ ബാലചന്ദ്ര കുമാറിനെതിരെ രാഹുൽ ഈശ്വർ രംഗത്ത്. ബാലചന്ദ്ര കുമാർ വെറുതെ ഓരോന്ന് തള്ളുകയാണെന്ന് രാഹുൽ ഈശ്വർ റിപ്പോർട്ടർ ടിവിയിലെ ചർച്ചയിൽ പറഞ്ഞു.
ബാലചന്ദ്ര കുമാറിന്റെ കഥയ്ക്ക് കൂടുതൽ എരിവ് ചേർക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ കാവ്യ മാധവനേയും ചേർത്ത് ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്നും രാഷ്ട്രീയ നേതാവിന് 50 ലക്ഷം കൊടുക്കുന്നത് ഇവർ കണ്ടിട്ടുണ്ടോ എന്നും രാഹുൽ ഈശ്വർ ചോദിക്കുന്നു.
രാഹുൽ ഈശ്വറിന്റെ വാക്കുകൾ ഇങ്ങനെ: '' ബാലചന്ദ്ര കുമാറിന്റെ ഫോണ്‍ റെക്കോര്‍ഡുകള്‍ പരിശോധിക്കണം എന്നുളള ദിലീപിന്റെ വാദമല്ല തനിക്കുളളത്. ബാലചന്ദ്ര കുമാര്‍ ആദ്യം ഇത്തരം കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ഒരു ഉപകരണമുണ്ട്. അതില്‍ നിന്ന് മറ്റൊരു ഡിവൈസിലേക്ക് വിവരങ്ങള്‍ മാറ്റുകയായിരുന്നു. ഇതില്‍ നിന്നുളള ഓഡിയോ ആണ് പോലീസിന് കൊടുത്തിരിക്കുന്നത് എന്ന് ബാലചന്ദ്ര കുമാര്‍ തന്നെ പറയുന്നു''.
''ആദ്യം റെക്കോര്‍ഡ് ചെയ്ത ഉപകരണം ഇല്ലെന്ന് പറയുന്നു. അത് നിയമപരമായി പ്രധാനപ്പെട്ടതാണെന്നാണ് താന്‍ കരുതുന്നത്. ഇത്രയും ദിവസം അന്വേഷിച്ചിട്ടും ദിലീപിനെതിരെ എന്താണ് കിട്ടിയത്. ദിലീപിനെതിരെ എന്തെങ്കിലും കിട്ടിയിട്ടുണ്ടെങ്കില്‍ പോലീസ് വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം എന്ന് ആവശ്യപ്പെടില്ലല്ലോ. രണ്ട് പക്ഷത്ത് നില്‍ക്കുന്നവരും കരുത്തത്''.
''ഒന്ന് നമുക്കെല്ലാം പ്രിയപ്പെട്ട നടിയാണ്. ദിലീപ് ഒരു സൂപ്പര്‍ സ്റ്റാറാണ്. അപ്പോള്‍ കോടതിക്കും തങ്ങളുടെ ഭാഗത്ത് നിന്നൊരു തെറ്റ് ഉണ്ടാകരുത് എന്നൊരു ജാഗ്രത വളരെ അധികം ഉണ്ടാകും. പോലീസിന്റെ തന്ത്രം ഏതെങ്കിലും രീതിയില്‍ ദിലീപിനെ കസ്റ്റഡിയില്‍ വാങ്ങി, കൂടുതല്‍ അന്വേഷണം ഉണ്ടെന്ന് വരുത്തുക. എന്നിട്ട് വിചാരണ കോടതി ജഡ്ജ് മാറുന്നത് വരെ കേസ് തള്ളിക്കൊണ്ട് പോവുക. മറ്റൊരു ജഡ്ജിയെ ഏല്‍പ്പിക്കുക എന്ന ദുരുദ്ദേശപരമായ നീക്കമാണ് പോലീസിന്റേത്''.
''കഴിഞ്ഞ ദിവസം രാവിലെ 8 മണിക്ക് മുന്‍പ് വലിയതെന്തോ സംഭവിക്കും എന്നാണ് ബൈജു കൊട്ടാരക്കര പറഞ്ഞത്. എന്നാല്‍ ഒന്നും സംഭവിച്ചില്ല. 50 ലക്ഷം രൂപ ഒരാള്‍ക്ക് കൊടുത്തു എന്നൊക്കെ ചുമ്മ് അങ്ങ് പറയുന്നു. ഇതുവരെ ദിലീപ് മാത്രമേ ഉണ്ടായിരുന്നുളളൂ. കൂടുതല്‍ എരിവ് ചേര്‍ക്കാനായി കാവ്യാ മാധവനെ കൂടി ചേര്‍ത്ത് പറയുന്നു. മാഡം എന്നൊരു പുതിയൊരാള്‍ ഇതിന് പിന്നിലുണ്ടെന്ന് പറയുന്നു. ചുമ്മാ കഥകള്‍ ഉണ്ടാക്കി വിടുകയാണ്..''
''സിനിമാക്കഥ എഴുതുന്ന ബാലചന്ദ്ര കുമാര്‍ അത് പോലെ തിരക്കഥ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. 50 ലക്ഷം കൊടുക്കുന്നതിന്റെ ചിത്രങ്ങള്‍ വെളിയില്‍ വരുമെന്ന് പറയുന്നു. 50 ലക്ഷം രൂപ ചിത്രമെടുത്തിട്ടാണോ ആരെങ്കിലും കൊടുക്കുന്നത്. കേള്‍ക്കുന്ന ആളുകള്‍ക്ക് സാമാന്യ ബുദ്ധി ഇല്ലേ. കാവ്യയെ കൂടി ഇതിലേക്ക് കൊണ്ട് വരണം എന്നതാണ് ഇതിന് പിന്നിലെ ഉദ്ദേശം''.
''ദിലീപും കാവ്യയും എത്രയോ പേരെ കാണാന്‍ പോവുകയും ഫോട്ടൊ എടുക്കുകയും ചെയ്യുന്നതാണ്. ഈ 50 ലക്ഷം രൂപ കൊടുക്കുന്നത് ഇവര്‍ കണ്ടതാണോ. ചുമ്മാ അങ്ങ് ഓരോന്ന് അടിച്ചിറക്കുകയാണ്. രണ്ട് സൂപ്പര്‍സ്റ്റാറുകളില്‍ ഒരാള്‍ തനിക്ക് മെസ്സേജ് അയച്ചു എന്നാണ് ബാലചന്ദ്ര കുമാര്‍ പറഞ്ഞത്. എത്ര തന്ത്രപരമായ കള്ളമാണത്. നമ്മളാരും മോഹന്‍ലാലിനെയോ മമ്മൂട്ടിയേയോ വിളിച്ച് ചോദിക്കാന്‍ പോകുന്നില്ല. മോഹന്‍ലാല്‍ വിചാരിക്കും മമ്മൂട്ടി ആണെന്ന് മമ്മൂട്ടി വിചാരിക്കും മോഹന്‍ലാല്‍ ആണെന്ന്''.
''തനിക്ക് പിന്തുണ ഉണ്ടെന്ന് കാണിക്കാന്‍ വേണ്ടി ഒരു സൂപ്പര്‍ സ്റ്റാര്‍ തനിക്ക് മെസ്സേജ് അയച്ചുവെന്ന് പറയുന്നു. ഇതൊക്കെ കാണുന്ന ആളുകള്‍ക്ക് ആദ്യമൊക്കെ ദിലീപിനെ സംശയം തോന്നും, ദിലീപ് കുടുങ്ങണമെന്ന് തോന്നും. കുറേ കഴിയുമ്പോള്‍ നമുക്ക് മനസ്സിലാകും ബാലചന്ദ്ര കുമാര്‍ തള്ളുകയാണെന്ന്. പോലീസിന്റെ കഥയാണ് ബാലചന്ദ്ര കുമാര്‍ പറയുന്നത്''