നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതയുടെ സര്‍വ്വേയും പ്രാരംഭപ്രവര്‍ത്തനങ്ങളും ഉടന്‍ പുനരാരംഭിക്കണമെന്ന് ആക്ഷന്‍കമ്മിറ്റി
സുല്‍ത്താന്‍ബത്തേരി: നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതയുടെ സര്‍വ്വേയും പ്രാരംഭപ്രവര്‍ത്തനങ്ങളും ഉടന്‍ പുനരാരംഭിക്കണമെന്ന് നീലഗിരി-വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു. ഡി.പി.ആറിന് അനുവദിച്ച 8 കോടി രൂപയില്‍ ആദ്യഗഡുവായ 2 കോടി രൂപ ഡി.എം.ആര്‍.സിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു എന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയശേഷം വാക്കാല്‍ നിര്‍ദ്ദേശം നല്‍കി തടഞ്ഞുവെച്ചതിനാല്‍ ഒരു വര്‍ഷമായി സര്‍വ്വേയും ഡി.പി.ആര്‍ നടപടികളും തടസ്സപ്പെട്ടിരിക്കുകയാണ്.
സര്‍വ്വേക്ക് കര്‍ണ്ണാടക സര്‍ക്കാര്‍ തടസ്സം നില്‍ക്കുന്നുവെന്നാണ് കേരള സര്‍ക്കാര്‍ പറഞ്ഞിരുന്നതെങ്കിലും അത് ശരിയല്ല എന്ന് ഇപ്പോള്‍ ബോധ്യമായിട്ടുണ്ട്. സര്‍വ്വേക്ക് കേരളസര്‍ക്കാര്‍ ഔദേ്യാഗികമായി അനുമതി തേടിയിരുന്നില്ല. അനുമതി ആവശ്യപ്പെടേണ്ട ഏജന്‍സിയായ ഡി.എം.ആര്‍.സിക്ക് ഫണ്ട് നല്‍കാതേയും സഹകരിക്കാതേയും തുടര്‍പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയ്തു. സര്‍വ്വേ നടത്തുന്ന ഏജന്‍സി വഴി അപേക്ഷ നല്‍കിയാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നറിയിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍ ഔദേ്യാഗികമായി കത്തു നല്‍കിയിട്ടും ഡി.എം.ആര്‍.സിക്ക് തടഞ്ഞുവെച്ച ഫണ്ട് നല്‍കുകയോ സര്‍വ്വേ അനുമതി തേടാന്‍ ആവശ്യപ്പെടുകയോ ചെയ്യുന്നില്ല. കേരളത്തിലെ വനംവകുപ്പിന്റെ അനുമതിപോലും ഇനിയും ലഭ്യമാക്കിയിട്ടില്ല. ഡോ:ഇ.ശ്രീധരനെ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതയുടെ പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്താനും പാതതന്നെ അട്ടിമറിക്കാനും ചിലര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിത്. സാങ്കേതികപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു ശ്രമവും നടത്താതെ കര്‍ണ്ണാടക-കേന്ദ്ര സര്‍ക്കാരുകളെ കുറ്റപ്പെടുത്തി പദ്ധതി തടസ്സപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. കേരളസര്‍ക്കാര്‍ സമര്‍പ്പിച്ച സംയുക്ത സംരം' റയില്‍വേ പദ്ധതികളില്‍ കേന്ദ്രത്തിന്റെ അനുമതി ചിലവിന്റെ പകുതി നല്‍കാമെന്ന ഉറപ്പും ലഭിച്ച ഒരേയൊരു പദ്ധതിയാണ് നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത.
എന്നാല്‍ കേരള സര്‍ക്കാറിന്റെ താല്‍പ്പര്യമില്ലായ്മ മാത്രമാണ് ഇപ്പോള്‍ പദ്ധതിക്ക് തടസ്സമായി നില്‍ക്കുന്നത്. പാത അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയാനും അവര്‍ക്ക് തടയിടാനും കേരളസര്‍ക്കാര്‍ തയ്യാറാവണം. ഡി.പി.ആര്‍ തയ്യാറാക്കാനും അന്തിമസ്ഥലനിര്‍ണ്ണയസര്‍വ്വേ നടത്താനും ഡി.എം.ആര്‍.സിക്കാണ് റയില്‍വേ ബോര്‍ഡ് അനുമതി നല്‍കിയിട്ടുള്ളത്. ഇതിനായി കേരളസര്‍ക്കാര്‍ കരാറുണ്ടാക്കിയിട്ടുള്ളതും ഡി.എം.ആര്‍.സിയുമായാണ്. ഡി.എം.ആര്‍.സി പ്രാരംഭനടപടികള്‍ ഏറെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. പാതയുടെ സ്ഥലനിര്‍ണ്ണയം പൂര്‍ത്തിയാക്കി റയില്‍വേ സ്റ്റേഷനുകളുടെ സ്ഥാനവും നിശ്ചയിച്ച് സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. വയനാട്ടില്‍ മേപ്പാടി, കല്‍പ്പറ്റ, മീനങ്ങാടി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലാണ് റയില്‍വേ സ്റ്റേഷനുകള്‍ നിശ്ചയിച്ചിട്ടുള്ളത്. ഗതാഗതസര്‍വ്വേയും പൂര്‍ത്തിയായിക്കഴിഞ്ഞതാണ്. ഏകദേശം 6 മാസംകൊണ്ട് പൂര്‍ത്തിയാക്കാവുന്ന പ്രവൃത്തികളെ ഇനി ബാക്കി നില്‍ക്കുന്നുള്ളൂ. എന്നാല്‍ ഈ ഘട്ടത്തില്‍ ഡി.എം.ആര്‍.സിയെ ഒഴിവാക്കി മറ്റേതെങ്കിലും ഏജന്‍സിയെ ഡി.പി.ആര്‍ നടപടി ഏല്‍പ്പിക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ട്. ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും പദ്ധതിതന്നെ അട്ടിമറിക്കാനും വേണ്ടിയാണ്. ഡി.എം.ആര്‍.സിക്ക് 2 കോടി രൂപ വിട്ടുനല്‍കി ഡി.പി.ആര്‍ നടപടികള്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ്സും കേരള നിയമസഭയില്‍ അവകാശലംഘനനടപടികളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡി.എം.ആര്‍.സിയെ മാറ്റി പുതിയ ഏജന്‍സിയെ ഏല്‍പ്പിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയേ ഉള്ളൂ. നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാതയുടെ കാര്യത്തില്‍ സര്‍ക്കാരില്‍നിന്ന് സുതാര്യമായ സമീപനമാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. കേന്ദ്ര-സംസ്ഥാന അനുമതികള്‍ ലഭിക്കുകയും ലാഭകരമായിത്തന്നെ നടപ്പാക്കാന്‍ സാധിക്കുകയും കേരളത്തിന് മൊത്തം പ്രയോജനം ചെയ്യുകയും ചെയ്യുന്ന നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത ആദ്യം യാഥാര്‍ത്ഥ്യമാക്കുകയും തുടര്‍ന്ന് ഈ പാതയില്‍നിന്ന് തലശ്ശേരിയിലേക്ക് അനുബന്ധ പാത നിര്‍മ്മിക്കുകയും ചെയ്യുകയാണ് പ്രായോഗികമായ നടപടി. നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാത എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ തടഞ്ഞുവെച്ച ഫണ്ട് വിട്ടുനല്‍കി ഡി.പി.ആര്‍ നടപടികള്‍ പുനരാരംഭിക്കാനും ആവശ്യമായ അനുമതികള്‍ കര്‍ണ്ണാടക സര്‍ക്കാരില്‍നിന്നും കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയത്തില്‍നിന്നും ലഭ്യമാക്കാന്‍ ഡി.എം.ആര്‍.സിയോട് കേരളസര്‍ക്കാര്‍ ആവശ്യപ്പെടുകയാണ് വേണ്ടത്. കണ്‍വീനര്‍ അഡ്വ:ടി.എം.റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ:പി.വേണുഗോപാല്‍, പി.വൈ.മത്തായി, എം.എ.അസൈനാര്‍, വി.മോഹനന്‍, മോഹന്‍ നവരംഗ്, ഫാ:ടോണി കോഴിമണ്ണില്‍, ജോസ് കപ്യാര്‍മല, ഷംസാദ്, ജേക്കബ് ബത്തേരി, ജോയിച്ചന്‍ വര്‍ക്ഷീസ്, അനില്‍, കെ.കുഞ്ഞിരാമന്‍ പ്രസംഗിച്ചു.