'അന്നത്തെ സംഭവത്തിന് ശേഷം ഉറങ്ങാൻ ഓക്സിജൻ മാസ്ക് വേണം';ട്രെയിൻ യാത്രയുടെ പ്രശ്നം പറഞ്ഞ് ഇപി ജയരാജൻ
കണ്ണൂർ;ഇൻഡിഗോയോയുടെ വിമാന യാത്ര വിലക്കിന് പിന്നാലെ തന്റെ യാത്ര ട്രെയിനിലാക്കിയിരിക്കുകയാണ് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. ഇന്ന് കണ്ണൂരിൽ നിന്ന് ട്രെയിനിലാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങുക. തനിക്കെതിരായ നടപടി ഇൻഡിഗോ തിരുത്താൻ തയ്യാറാകാതെ ഇനി ഇൻഡിഗോയിൽ ഇല്ലെന്ന നിലപാട് ആവർത്തിക്കുകയാണ് ജയരാജൻ. ട്രെയിൻ യാത്രയ്ക്കിടെ ജീവിത്തതിൽ വലിയൊരു ദുരന്തം നേരിട്ട തനിക്ക് വീണ്ടും ട്രെയിനിനെ തന്നെ യാത്രയ്ക്കായി ആശ്രയിക്കേണ്ടി വന്നത് ഇൻഡിഗോയുടെ നിലപാട് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. മനോരമ ഓൺലൈനിനോടായിരുന്നു പ്രതികരണം. വിമാനക്കമ്പനിയുടെ നടപടി തെറ്റാണെന്ന് അവരെ ബോധ്യപ്പെടുത്താനാണ് താൻ യാത്ര ബഹിഷ്കരിച്ചതെന്നും അദ്ദേഹം ആവർത്തിച്ചു.

മുഖ്യമന്ത്രിയ്ക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയത്തിൽ മൂന്നാഴ്ചത്തെ യാത്രാ വിലക്കാണ് ഇ പി ജയരാജനെതിരെ ഇൻഡിഗോ ഏർപ്പെടുത്തിയത് .ഇൻഡിഗോ ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചത്തെ വിലക്കും കമ്പനി ഏർപ്പെടുത്തിയിരുന്നു. എന്നാൽ തനിക്കെതിരായ വിമനക്കമ്പനി നടപടിയിൽ പിശകുണ്ടെന്ന് ജയരാജൻ ആരോപിച്ചു.
മുഖ്യമന്ത്രിയെ രക്ഷിക്കാൻ ശ്രമിച്ച തനിക്കെതിരെ മൂന്നാഴ്ചത്തെ വിലക്കേർപ്പെടുത്തിയ കമ്പനിയുടെ നടപടി നീതികേടാണ്. അതൊരിക്കലും അംഗീകരിക്കാൻ ആവില്ല. അവർ നിലവാരം വിട്ട് പ്രവർത്തിച്ചതിനാലാണ് ഇൻഡിഗോയെ താൻ ബഹിഷ്കരിച്ചതെന്നും ഇ പി പറഞ്ഞു. ട്രെയിൻ യാത്രയിലെ ബുദ്ധിമുട്ടുകളും അദ്ദേഹം വിശദീകരിച്ചു.
കൊവിഡ് കാലത്ത് തീവണ്ടി സർവ്വീസുകൾ കുറവായതോടെയാണ് വിമാന യാത്രയെ ആശ്രയിച്ചത്. ട്രെയിനിൽ യാത്ര ചെയ്യുന്നതിൽ തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്. രാത്രി ഉറങ്ങണമെങ്കിൽ ഓക്സിജൻ മാസ്കിന്റെ സഹായം വേണം. ആ ഉപകരണങ്ങൾ കൊണ്ടു നടക്കേണ്ടി വരും, ഇപി ജയരാജൻ പറഞ്ഞു.
1995 ൽ ഇപിയ്ക്ക് നേരെ ട്രെയിനിൽ വധശ്രമം ഉണ്ടായിരുന്നു. ചണ്ഡിഗഡിൽ നടന്ന സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത് രാജധാനി എക്സ്പ്രസിൽ നാട്ടിലേക്ക് മടങ്ങുമ്പോൾ അദ്ദേഹത്തിന് വെടിയേൽക്കുകയായിരുന്നു. ആന്ധ്രയിലെ ചിരാല റെയിൽവേ സ്‌റ്റേഷനു സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിലായിരുന്നു സംഭവം. ആ സംഭവത്തിന് ശേഷം ശ്വാസം എടുക്കുന്നതിൽ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ട്രെയിനിൽ ദീർഘദൂരം യാത്ര ചെയ്യുമ്പോൾ ബുദ്ധിമുട്ടാണെന്നും ജയരാജൻ വ്യക്തമാക്കി.












Click it and Unblock the Notifications