പൂരത്തിന് ഒരുങ്ങി തൃശൂർ... വെടിക്കെട്ടും, കുടമാറ്റവും, ഇലഞ്ഞിത്തറ മേളവും, കണ്ണും കാതും നിറയും
കുടമാറ്റത്തിന് ശേഷം വൈകീട്ടോടെ വെടിക്കെട്ട് തുടങ്ങും.
തൃശൂര്‍: പൂരങ്ങളുടെ പൂരം എന്ന് അറിയപ്പെടുന്ന തൃശൂര്‍ പൂരത്തിന്റെ അവസാനവട്ട ഒരുക്കത്തിലാണ് സാംസ്‌കാരിക നഗരി. മെയ് അഞ്ച് വെള്ളിയാഴ്ചയാണ് തൃശൂര്‍ പൂരം. വെടിക്കെട്ടിനും ആന എഴുന്നള്ളത്തിനും നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ അതീവ സുരക്ഷയാണ് തൃശൂര്‍ നഗരത്തില്‍ ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്..
സാധാരണയായി തുറക്കാത്ത വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നട വ്യാഴാഴ്ച തുറക്കും. നെയ്തലക്കാവിലമ്മയാണ് ഗോപുര നട തുറന്ന് ആദ്യം പുറത്തിറങ്ങി വരിക. ഗ്രാമപ്രദക്ഷിണം പൂര്‍ത്തിയാക്കി നെയ്തലക്കാവിലമ്മ നായ്ക്കനാലില്‍ എത്തുമ്പോള്‍ ആദ്യ പാണ്ടിയ്ക്ക് തുടക്കമാവും.
ഘടകപൂരങ്ങളുടെ എഴുന്നള്ളത്തിന് ശേഷം തിരുവമ്പാടി ഭഗവതി എഴുന്നള്ളുന്നു. ഇതിനാണ് മഠത്തില്‍ വരവ് എന്ന് പറയുന്നത്. ഇതിന് പുറകേ കണിമംഗലം ശാസ്താവ് വടക്കുംനാഥ സന്നിധിയിലേക്ക് എഴുന്നള്ളും.
കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെ 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പൂരാഘോഷങ്ങള്‍ക്ക് തുടക്കമാവും. വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ ആണ് തിരുവമ്പാടിയില്‍ നിന്ന് ആരംഭിയ്ക്കുന്ന മഠത്തില്‍ വരവ്. ഇത് രണ്ടര മണിക്കൂര്‍ കൊണ്ട് മഠത്തില്‍ എത്തെിച്ചേരുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.
തൃശൂർ പൂരത്തിന്റെ പ്രധാന ആകര്‍ഷണമായ കുടമാറ്റം വെള്ളിയാഴ്ചയാണ്. ഇതോടൊപ്പം തന്നെ ക്ഷേത്ര മതില്‍ക്കെട്ടിന് അകത്ത് ഇലഞ്ഞിത്തറ മേളവും ഉണ്ടാകും.
കുടമാറ്റത്തിന് ശേഷം വൈകീട്ടോടെ വെടിക്കെട്ട് തുടങ്ങും. അത്യുഗ്ര ശേഷിയുള്ള വെടിമരുന്നുകള്‍ ഉപയോഗിയ്ക്കുന്നതിന് ഇത്തവണ വിലക്കുണ്ട്. ശനിയാഴ്ച പുലര്‍ച്ചവരെ സ്വരാജ് ഗ്രൗണ്ടിനെ വര്‍ണ വിസ്മയത്തില്‍ ആറാടിച്ച് വെടിക്കെട്ട് ഉണ്ടാകും.
ശനിയാഴ്ചയാണ് പകല്‍പ്പൂരം. തലേദിവസത്തെ ചില ചടങ്ങുകള്‍ അന്നും ആവര്‍ത്തിയ്ക്കും. തിരുവമ്പാടി, പറമേക്കാവ് വിഭാഗങ്ങളുടെ പകല്‍വെടിക്കെട്ട് അവസാനിയ്ക്കുന്നതോടെ ശ്രീമൂലസ്ഥാനത്ത് എത്തി ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുന്നു.