കഴിഞ്ഞ വർഷത്തെ ഫീസ് തുടരുമെന്ന് എംഇഎസും കാരക്കോണം മെഡിക്കൽ കോളേജും!! കരാർ ഒപ്പിട്ടു!!
സാമൂഹ്യ നീതി കണക്കിലെടുത്താണ് തീരുമാനമെന്ന് മാനേജ്മെന്‍റ് പ്രതിനിധികള്‍ പ്രതികരിച്ചു .
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സർക്കാരിന് നേരിയ ആശ്വാസം. എം ഇ എസും കാരക്കോണവും സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടു . രണ്ട് സ്ഥാപനങ്ങളും കഴിഞ്ഞ വര്‍ഷത്തെ അതേ ഫീസ് നിരക്കില്‍ പ്രവേശനം നടത്തും . ആരോഗ്യമന്ത്രി കെകെ ശൈലജയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. സാമൂഹ്യ നീതി കണക്കിലെടുത്താണ് തീരുമാനമെന്ന് മാനേജ്മെന്‍റ് പ്രതിനിധികള്‍ പ്രതികരിച്ചു .
20ശതമാനം ബി പി എല്‍ വിദ്യാര്‍ഥികള്‍ക്ക് 25000 രൂപ. 30ശതമാനം പേര്‍ക്ക് രണ്ടരലക്ഷം , 35 ശതമാനം പേര്‍ക്ക് 11 ലക്ഷം , 15ശതമാനം എന്‍ ആര്‍ ഐ സീറ്റില്‍ 15ലക്ഷം . ഇതായിരുന്നു കഴിഞ്ഞ തവണത്തെ ഫീസ് . ഇതേ ഫീസില്‍ ഇത്തവണയും പ്രവേശനത്തിന് തയ്യാറാണെന്നാണ് എം ഇ എസും സി എസ് ഐ കാരക്കോണവും വ്യക്തമാക്കിയിരിക്കുന്നത് .
ക്രോസ് സബ്സിഡി കാര്യത്തിലടക്കം വ്യക്തത വരുമ്പോള്‍ കൂടുതല്‍ മാനേജ്മെന്‍റുകള്‍ സർക്കാരിനൊപ്പം എത്തുമെന്നാണ് പ്രതീക്ഷ. അതേസമയം ഫീസ് റെഗുലേറ്ററി കമ്മറ്റി നേരത്തെ നിശ്ചയിച്ച ഫീസിനെതിരെ മാനേജ്മെന്‍റുകള്‍ നല്‍കിയ ഹര്‍ജി നാളെ കോടതി പരിഗണിക്കും . ഈ ഹര്‍ജിയില്‍ കോടതി വിധി നിര്‍ണായകവുമാണ്.
സ്വാശ്രയ ഓര്‍ഡിനൻസിൽ പിശകുപറ്റിയെന്ന് ആരോഗ്യമന്ത്രി നേരത്തെ സമ്മതിച്ചിരുന്നു. അതേസമയം സ്വാശ്രയ മെഡിക്കൽ ഫീസ് കുറച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് എസ്എഫ്ഐ രംഗത്തെത്തി. സ്വാശ്രയ മേഖലയിൽ എസ്എഫ്ഐ എടുത്ത നിലപാടുകളെ പിണറായി സർക്കാർ അട്ടിമറിച്ചുവെന്നും എസഎഫ്ഐ ആരോപിക്കുന്നു.