ബഫർ സോണില്‍ ഞങ്ങള്‍ പറഞ്ഞത് ശരിയായി: റബ്ബറിന് 250 രൂപ നല്‍കണമെന്നും ജോസ് കെ മാണി
ബഫർസോണ്‍ വിഷയത്തില്‍ നേരത്തെ കേരള കോണ്‍ഗ്രസ് എമ്മിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ് ഉള്‍പ്പടെ രംഗത്ത് വന്നിരുന്നു
തിരുവനന്തപുരം; ദേശീയതലത്തിൽ തന്നെ പ്രാദേശിക പാർട്ടികൾക്ക് പ്രസ്തിയുള്ള കാലഘടത്തിൽ കേരളത്തിൽ കേരള കോൺ ഗ്രസ് ( എം) നുള്ള പ്രസക്തി വർദ്ധിച്ച് വരുകയാണെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി എം.പി. പ്രാദേശിക തലത്തിലുള്ള വിഷയങ്ങൾ പാർട്ടി ഏറ്റെടുത്ത് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും. ബഫർസോൺ വിഷയത്തിൽ പാർട്ടി കൈകൊണ്ട നിലപാട് ശരിയാണെന്ന് തെളിഞ്ഞുവെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോൺ ഗ്രസ് (എം) ന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ പുതിയതായി നിർമ്മിച്ച കെ.എം. മാണി ഹാൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്രൈബൽ മേഖലയിൽ ഉള്ളവർക്ക് കേന്ദ്രം നൽകിയ അവകാശം പോലെ കടലോര പ്രദേശത്ത് താമസിക്കുന്നവർക്ക് വേണ്ടി കേന്ദ്രം പ്രത്യേക അവകാശം നൽകുന്ന നിയമം പാസാക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. അതിന് വേണ്ടി കൂടുതൽ ജനകീയ ഇടപെടലുകൾ പാർട്ടി നടത്തും. കൂടാതെ പ്രാദേശിക തലത്തിലുള്ള ജനകീയ വിഷയങ്ങൾ പാർട്ടി കൂടുതൽ ഇടപെട്ട് ജനങ്ങളോടൊപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, റബ്ബര്‍ കര്‍ഷകര്‍ നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി സംസ്ഥാന ബജറ്റില്‍ റബറിന് കിലോക്ക് 250 രൂപ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ നിവേദനത്തിലുടെ ജോസ് കെ മാണി ആവശ്യപ്പെട്ടു. ഉല്‍പ്പാദന ചെലവിന് ആനുപാതികമായി റബറിന്റെ വിലസ്ഥിരതാ ഫണ്ട് 250 രൂപയായി വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. ഈ ആവശ്യം കേരള കോണ്‍ഗ്രസ് (എം) പാര്‍ലമെന്ററി പാര്‍ട്ടി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നതുമാണ്.
കേരളത്തിലെ 12 ലക്ഷത്തോളം ചെറുകിട നാമമാത്ര കര്‍ഷകരെ റബറിന്റെ വിലത്തകര്‍ച്ച ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. ഉപാധിരഹിതമായി അനുവാദം നല്‍കിയ റബ്ബര്‍ ഇറക്കുമതി അടിയന്തിരമായി നിര്‍ത്തലാക്കുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. സ്വാഭാവിക റബ്ബര്‍ വില 150 രൂപയില്‍ താഴെ കൂപ്പു കുത്തുവാന്‍ ഉണ്ടായ പ്രധാന കാരണം രാജ്യത്തെ അനിയന്ത്രിതമായ ഇറക്കുമതിയാണ്.
ഒരു കിലോ റബറിന്റെ ഇന്നത്തെ ഉല്‍പ്പാദന ചെലവ് റബര്‍ ബോര്‍ഡിന്റെ തന്നെ കണക്കനുസരിച്ച് 171 രൂപയാണ്. സ്വാമിനാഥന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഉല്‍പ്പാദനചെലവിന്റെ 50 ശതമാനം കൂട്ടി വേണം വിലസ്ഥിരതാ ഫണ്ട് നിശ്ചയിക്കാന്‍ എന്നാണ്. റബറിന് വിലയിടിവ് സംഭവിച്ച സാഹചര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ കിലോയ്ക്ക് 170 രൂപ ഉറപ്പാക്കുന്ന റബര്‍ വിലസ്ഥിരതാ പദ്ധതി 250 രൂപയെങ്കിലും ഉയര്‍ത്തിയില്ലെങ്കില്‍ ഭൂരിഭാഗം കര്‍ഷകരും റബര്‍ കൃഷി തന്നെ ഉപേക്ഷിക്കുന്ന സ്ഥിതിയുണ്ടാകുമെന്നും ജോസ് കെ.മാണി പറഞ്ഞു
പാർട്ടി ജില്ലാ പ്രസിഡന്റ് സഹായദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജലസേചന മന്ത്രി റോഷി അ ഗസ്റ്റ്യൻ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ആനന്ദകുമാർ , സംസ്ഥാന സെക്രട്ടറിയേറ്റ് അം ഗം വർക്കല സജീവ്, ജില്ലാ ജനറൽ സെക്രട്ടറി സി. ആർ സുനു എന്നിവർ സംസാരിച്ചു.