സരിതയെന്തിന് പുതുപ്പള്ളിയില്‍ പോയി?
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരെ പോലീസ് ഉമ്മന്‍ ചാണ്ടിയുടെ സ്വന്തം മണ്ഡലമായ പുതുപ്പളളിയില്‍ കൊണ്ടുപോയി. ഭക്ഷണം കഴിക്കാനായി തട്ടുകടയില്‍ കയറിയത് നാട്ടുകാര്‍ കണ്ടതോടെ സംഭവം വിവാദമായി. സരിതയുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞു. സംഭവം എന്തായാലും കേരള രാഷ്ട്രീയത്തില്‍ വന്‍ വിവാദത്തിനാണ് വഴി തെളിച്ചിരിക്കുന്നത്.
കൊച്ചിയില്‍ കോടതിയില്‍ ഹാജരാക്കിയതിന് ശേഷം തിരിച്ചുവരികയായിരുന്നുവെന്നാണ് പോലീസുകാര്‍ നാട്ടുകാരോട് പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസം സരിതയുമായി ബന്ധപ്പെട്ട് കേസുകളൊന്നും എറണാകുളത്തെ കോടതി പരിഗണിച്ചിരുന്നില്ല എന്നാണ് വിവരം. അഥവാ കേസ് ഉണ്ടായിരുന്നെങ്കില്‍ തന്നെ കോട്ടയം പുതുപ്പള്ളി വഴി എന്തിനാണ് സരിതയെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നതെന്നും ചോദ്യം ഉയരുന്നു.
കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ആലപ്പുഴ വഴി വരികയാണെങ്കില്‍ 210 കിലോമീറ്ററാണ് ദൂരം. കോട്ടയം വഴിയാണെങ്കില്‍ ദൂരം 223 കിലോ മീറ്ററും. 13 കിലോമീറ്റര്‍ അധിക ദൂരം സഞ്ചരിച്ച്, ദേശീയ പാത ഒഴിവാക്കിയാണ് പോലീസ് സരിതയെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്.
തന്റെ മൊഴി അട്ടിമറിച്ചത് യുഡിഎഫിലെ ഒരു നേതാവാണെന്ന് സരിത വെളിപ്പെടുത്തിയിരുന്നു. കേസില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന വാഗ്ദാനത്തിന്റെ പുറത്തായിരുന്നു ഇതെന്നും സമയമാകുമ്പോള്‍ ഉന്നതന്റെ പേര് വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞിരുന്നു.
എ ഗ്രൂപ്പിന് വേണ്ടി ഐ ഗ്രൂപ്പിന്റെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ തന്നെ ഉപോഗിച്ചുവെന്ന് സരിതയുടെ യഥാര്‍ത്ഥ മൊഴിയില്‍ ഉണ്ടെന്നാണ് വാര്‍ത്തകള്‍ . രമേശ് ചെന്നിത്തലയുടെ നീക്കങ്ങളായിരുന്നു സരിത ചോര്‍ത്തിക്കൊടുത്തിരുന്നതെന്നും പറയപ്പെടുന്നു. അങ്ങനെയെങ്കില്‍ സരിതയെ പുതുപ്പള്ളിയില്‍ കൊണ്ടുപോയതിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മറുപടി പറയേണ്ടി വരും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ സൂചിപ്പിക്കുന്നത്.
പുതുപ്പള്ളിയിലെ കാഞ്ഞിരത്തുംമൂട്ടിലെ തട്ടുകടയിലാണ് ജനുവരി നാലിന് സരിതയെ പോലീസുകാര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതായി കണ്ടത്. സരിതയെ പല സ്ഥലങ്ങളില്‍ കൊണ്ടുപോയതായി കൂടെയുണ്ടായിരുന്ന വനിത പോലീസുകാര്‍ പറഞ്ഞതായി തട്ടുകടയുടെ നടത്തിപ്പുകാരിയും പറഞ്ഞിട്ടുണ്ട്.